തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍? സര്‍ക്കാരിനോ കോടതിക്കോ ഭരണഘടനക്കോ ഇതില്‍ ഒന്നും ചെയ്യാനാവില്ലേ?; ശാരദക്കുട്ടി

ഗുരുവായൂരില്‍ ക്ഷേത്രപൂരത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ എന്ന ആന രണ്ട് പേരെ ചവിട്ടിക്കൊന്നത് ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഒരു കണ്ണിന് കാഴ്‌ചയില്ലാത്ത ആനയെ നിയമം ലംഘിച്ച് ഉത്സവത്തിനെത്തിച്ച ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം മറികടന്ന് 12 പേരെ കൊന്ന തെച്ചിക്കോട് രാമചന്ദ്രൻ ഇത്തവണയും തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം തൃശൂർ പൂരത്തിനുൾപ്പെടെ അന്ധനായ ഈ ആനയെ ഉപയോഗിക്കുകയായിരുന്നു.
സംഭവം ചർച്ചാ വിഷയമായതോടെ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം. ആ വഴിക്കു പോവുകയുമില്ല. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെ യുള്ള ചിമ്മുന്ന കുഞ്ഞു കണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാന്‍ വയ്യ. എന്ന് ശാരദക്കുട്ടി കുറിച്ചു. അതേസമയം ഇതിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങൾക്കെതിരെയും ശാരദക്കുട്ടി പ്രതികരിക്കുന്നു. ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാന്‍ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാല്‍ മതി. ഹിന്ദുക്കള്‍ ആന ചവിട്ടിച്ചാകരുതെന്നും ശാരദക്കുട്ടി കുറിയ്‌ക്കുന്നു.
ശാരദ കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;
തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണു മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍? ഉറുമ്ബിന്റെ പ്രാക്ക് പോലും ഫലിക്കും, അതിനെ നോവിക്കരുത് എന്നതൊക്കെ പാലിക്കപ്പെടേണ്ട പല കുലാചാര പ്രമാണങ്ങളിലൊന്നാണ്.
ആനക്കറിയില്ല നിങ്ങളുടെ ആന പ്രാന്തും ആട്ടപ്രാന്തും ആഘോഷ പ്രാന്തും. ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും. നൊന്താല്‍ അതു തിരികെ നോവിക്കും. കൊമ്ബു കൂര്‍ത്തതും കാല്‍ ബലമുള്ളതുമായ തിനാല്‍ ചെറുതായും മൃദുവായും ഇക്കിളിയിട്ടും നോവിക്കാനതിനാവില്ല. ഒറ്റച്ചവിട്ടില്‍ ഏതാനപ്രേമിയുടെയും ആഢ്യന്റെയും ചങ്കും കുടല്‍മാലയും പുറത്തു വരും.
ആനയെ എഴുന്നള്ളിക്കുന്ന ഒരുത്സവത്തിനും നയാ പൈസ പിരിവു കൊടുക്കില്ല എന്നതാണ് എനിക്കു ചെയ്യാവുന്ന ഒരു കാര്യം. ആ വഴിക്കു പോവുകയുമില്ല. എപ്പോഴും നിറഞ്ഞൊഴുകുന്നതു പോലെ യുള്ള ചിമ്മുന്ന കുഞ്ഞു കണ്ണുകളും, മാറി മാറിച്ചവിട്ടുന്ന വ്രണങ്ങളേറ്റു പഴുത്ത കാലുകളും കാണാന്‍ വയ്യ.
സര്‍ക്കാരിനോ കോടതിക്കോ ഭരണഘടനക്കോ ഇതില്‍ ഒന്നും ചെയ്യാനാവില്ലേ?
( ക്രിസ്ത്യാനി, മുസ്ലീം ആചാരങ്ങളോടൊന്നും അമ്മച്ചിക്കു പറയാനില്ലേ എന്നു ചോദിച്ചു വരണ്ട. ഞാന്‍ ഹിന്ദുവാണ്. എനിക്ക് ഹിന്ദുക്കളോടാണിഷ്ടം. ഹിന്ദുമതം നന്നായാല്‍ മതി. ഹിന്ദുക്കള്‍ ആന ചവിട്ടിച്ചാകരുത്. എന്തേ... പ്രശ്നമുണ്ടോ?)
12 പേരെ കൊലപ്പെടുത്തിയ മദപ്പാടുള്ള ആനയായ തെച്ചിക്കോട് രാമചന്ദ്രനെ ഇപ്പോൾ വീണ്ടും ഉപയോഗിച്ചത് ഗുരുതരമായ നിയമലംഘനവും പീഡനവുമാണ്. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ട ആനയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ബോർഡ് ആനയെ വിവിധ ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്നത്. ഇക്കാര്യങ്ങൾ രേഖകൾ സഹിതം വ്യക്തമാക്കി നൽകിയ പരാതിയിൽ ഇപ്പോഴും ബന്ധപ്പെട്ട അധികാരികൾ തുടർ നടപടികളെടുക്കാത്തതാണ് ഇപ്പോൾ വീണ്ടും ഒരു ജീവൻകൂടെ പോകാൻ കാരണമായിട്ടുള്ളത്.
മറ്റാരുടെയും സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ തെച്ചിക്കോട് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിപ്പിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെച്ചിക്കോട് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാന്‍ 2017 മാര്‍ച്ച് മൂന്നിന് മൂന്നംഗ വെറ്ററിനറി ഡോക്ടര്‍ സംഘത്തെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച ശേഷമേ ആനയെ എഴുന്നള്ളിക്കാവു എന്ന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ പൂരം സംഘാടകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ആനയെ എഴുന്നള്ളിക്കുന്നത് ക്രിമിനൽ കുറ്റമാണ്.
https://www.facebook.com/Malayalivartha






















