ഒടുവിൽ പ്രതിഷേധം ഫലം കണ്ടു; കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട്ട് മഠത്തില്‍ തുടരാൻ അനുമതി; നീതി കിട്ടും വരെ പിന്മാറില്ലെന്ന് കന്യാസ്ത്രീകൾ; കൺവെഷൻ വേദിക്ക് സമീപം ഫ്രാങ്കോ അനുകൂലികളുടെ കനത്ത പ്രതിഷേധം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഇക്കാര്യം അറിയിച്ചതായും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവര്‍ സിസ്റ്റേഴ്സ് പ്രതിഷേധ കണ്‍വെന്‍ഷനിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭയുടെ പ്രതികാരനടപടി. എന്നാല്‍ സഭയുടെ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തല്‍ക്കാലം രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തില്‍ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. അതേസമയം തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും അനുപമ അറിയിച്ചു.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടന്ന കൺവെഷൻ വേദിക്ക് സമീപം ഫ്രാങ്കോ അനുകൂലികളുടെ കനത്ത പ്രതിഷേധം നടന്നിരുന്നു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളാണ് പ്രതിഷേധവുമായി കണ്‍വെന്‍ഷനിലേക്ക് എത്തിയത്. തുടര്‍ന്ന് സ്ഥലത്ത് ഉന്തും തള്ളും സംഘര്‍ഷവുമായി. തുടർന്ന് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ചടങ്ങിനിടെ ഫ്രാങ്കോയ്‌ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ച് ഇവർ പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും കണ്‍വെന്‍ഷന്‍ തുടരുകയാണ്. കുറവിലങ്ങാട് മഠത്തില്‍ നിന്ന് സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീനു റോസ് എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
ഇരയായ ഞങ്ങളുടെ സുഹൃത്തിനൊപ്പം നിലനിന്നു എന്നത് മാത്രമാണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. അത് തെറ്റെന്ന് ഞങ്ങള്‍ ഇന്നും കരുതുന്നില്ല. സത്യത്തിന് വേണ്ടി മരണം വരെ നിലനില്‍ക്കും. ജീവിക്കുന്നതും മരിക്കുന്നതും ഈശോയോടൊപ്പമാണ്. പണവും പ്രശസ്തിയും ആഗ്രഹിച്ചാണ് സമരത്തിനിറങ്ങിയതെങ്കില്‍ അതിന് മുമ്ബേ ഞങ്ങള്‍ സന്യാസസമൂഹത്തിലേക്ക് വരേണ്ടിയിരുന്നില്ല. നീതി കിട്ടുന്നത് വരെ പിന്‍മാറുകയില്ല. ഞങ്ങളെ ഒറ്റപ്പെടുത്താനാണ് രാജ്യത്തിന്‍റെ പലയിടത്തേയ്ക്ക് മാറ്റിയത്. അത്തരമൊരു നടപടി വന്നപ്പോള്‍ വിശ്വാസി സമൂഹവും മാധ്യമങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. അതിന് നന്ദിയുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
https://www.facebook.com/Malayalivartha





















