പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടു പോലും കാല്‍ മുറിയാത്ത ചില അഭിനവ ‘പാല്‍വാല്‍ ദേവന്‍’മാരുടെ പട്ടാഭിഷേകത്തിന് ശംഖൊലി മുഴങ്ങുകയാണ്; മക്കള്‍ രാഷ്ട്രീയത്തിനെതിരെ ആന്റണിയെ വിമർശിച്ച് കെ.എസ്.യു പ്രമേയം

മകനെ കേരള രാഷ്ട്രീയത്തില്‍ കെട്ടി ഇറക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ വിമര്‍ശിച്ച് കെ എസ് യു പ്രമേയം. കെഎസ്യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് മക്കള്‍ രാഷ്ട്രീയത്തെ ഊന്നി എകെ ആന്റണിക്കെതിരായും പ്രമേയം അവതരിപ്പിച്ചത്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെ മുന്‍നിര്‍ത്തിയാണ് കെഎസ്യുവിന്റെ പ്രമേയം തയ്യാറാക്കിയത്.
പ്രസ്ഥാനത്തിനു വേണ്ടി കല്ലുകൊണ്ടു പോലും കാല്‍ മുറിയാത്ത ചില അഭിനവ ‘പാല്‍വാല്‍ ദേവന്‍’മാരുടെ പട്ടാഭിഷേകത്തിന് ശംഖൊലി മുഴങ്ങുകയാണ്. യഥാര്‍ഥ പ്രവര്‍ത്തകരുടെ നെഞ്ചത്ത് നടത്തുന്ന ഇത്തരം സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവര്‍ക്കൊക്കെ ലീഡറുടെ മക്കള്‍ മാത്രമായിരുന്നോ കിങ്ങിണിക്കുട്ടന്മാര്‍. അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഭഗവദ്ഗീതയിലെ ചോദ്യം കേരളത്തിലെ ഉന്നത നേതാക്കന്മാരോട് ചോദിക്കാന്‍ ഓരോ കെ.എസ്.യു പ്രവര്‍ത്തകനും തയാറാകണമെന്ന് പ്രമേയത്തില്‍ പറയുന്നു. അഭിനവ പല്‍വാല്‍ദേവന്‍മാരുടെ പട്ടാഭിഷികങ്ങള്‍ സാധാരണപ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും തലമുറമാറ്റം പ്രസംഗത്തില്‍ പോര പ്രവര്‍ത്തിയിലും വേണമെന്നും പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി.ടി.തോമസായിരുന്നു ശരിയെന്നും പ്രമേയം പറയുന്നു.
പരമ്പര്യ സ്വത്തു പോലെയാണ് കോണ്‍ഗ്രസിലെ ചില കാരണവന്മാര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുന്നത്. 65 വയസുള്ള ആര്‍ ശങ്കറിനെ ‘കടല്‍ക്കിഴവന്‍’ എന്നു വിളിച്ച് പുറത്താക്കിയ അന്നത്തെ യുവ കേസരികളുടെ ആര്‍ജവം ഉള്‍ക്കൊണ്ട് തലമുറമാറ്റമെന്നത് പ്രസംഗത്തില്‍ ഒതുക്കാതെ പ്രവൃത്തിയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് അനിൽ പാർട്ടിയിലേക്ക് വന്നതെന്ന ആരോപണം ഉയരുന്ന വേളയിൽ ഇതിന് വിശദീകരണവുമായി അനിൽ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലെന്നും പുതിയ കാലത്തിനനുസരിച്ച് പാർട്ടിയെ മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും രാഹുല്‍ ഗാന്ധിയുടെയും ശശി തരൂരിന്റേയും നിര്‍ദേശാനുസരണമാണ് ഐടി സെല്ലിന്റെ ചുമതല ഏറ്റെടുത്തതെന്നും അനിൽ ആന്റണി പറയുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തേക്ക് ഏതാനും ദിവസം മുൻപാണ് അനിൽ തിരഞ്ഞെടുക്കപ്പെട്ടത്.
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനു മുന്നോടിയായി ചേർന്ന സ്വാഗത സംഘം യോഗത്തിലാണ് കെപിസിസി ഐടി സെൽ തലവനായി അനിൽ ആന്റണിയെ നിയമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മക്കൾ രാഷ്ട്രീയമെന്ന ആരോപണം ശക്തമായത്. രണ്ടാഴ്ച മുമ്പാണ് അനിൽ ആന്റണിയെ കെപിസിസി ഐടി വിഭാഗം കൺവീനറായി നിയമിച്ച കാര്യം പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചത്. ഇതിനെതിരെ യുവാക്കളിൽ നിന്നടക്കം വൻ പ്രതിഷേധമുയരുകയും ചെയ്തു
ഇതോടെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായ എ കെ ആന്റണിക്കെതിരെയാണ് കെ എസ് യു രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് എ കെ ആന്റണിക്കും മകനും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ കെഎസ്‌യു വിമര്‍ശനമുന്നയിച്ചത്.
അതേസമയം പരിസ്ഥിതി രാഷ്ട്രീയത്തില്‍ പി ടി തോമസിന്റെ നിലപാടുകളായിരുന്നു ശരി എന്ന് തെളിയിക്കാന്‍ ഒരു പ്രളയം വേണ്ടിവന്നുവെന്നും, പി ടി തോമസിനെ ശവമഞ്ചത്തിലേറ്റിയവര്‍ മാപ്പു പറയണമെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റു വിഭജനത്തില്‍ പാര്‍ട്ടിയിലെ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കെ എസ് യുവിന്റെ സ്ഥാപക നേതാവുമായ ആന്റണിക്കെതിരെ വിമര്‍ശനമുയരുന്നത് ഇതാദ്യമായാണ്.
ആദ്യ പാർട്ടി പരിപാടിയിൽ തന്നെ വലിയ നേതാക്കൾക്കൊപ്പം വേദിയിൽ തന്നെ അനിലിന് ഇരിപ്പിടം കിട്ടുകയും മറ്റും ചെയ്തിരുന്നു. എംഎൽഎമാരടക്കം പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സദസിൽ ഇരുന്നപ്പോഴാണ് അനിലിന് വേദിയിൽ കസേര കിട്ടിയത്. സ്വാഗതം പറഞ്ഞ ഡിസിസി പ്രസിഡന്റ് പേരെടുത്തു വിളിച്ച് അനിലിനെ ക്ഷണിക്കുകയും ചെയ്തു. അതേസമയം മകന്റെ സ്ഥാനലബ്ധിയെ പറ്റി പ്രതികരിക്കാൻ ആന്റണി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















