കലാഭവൻ മണിയുടെ മരണത്തിൽ സംശയനിഴലിൽ നിൽക്കുന്ന ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതോടെ കേസന്വേഷണം അവസാനിപ്പിച്ചേക്കും

നടൻ കലാഭവൻ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കുന്നതിനു പിന്നാലെ കേസിന്റെ അന്വേഷണം സി.ബി.ഐ. അവസാനിപ്പിച്ചേക്കും. മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, ജോബി സെബാസ്റ്റ്യൻ, സാബുമോൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക. കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇവർ 7 പേരും നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചിരുന്നു.
നേരത്തേ സമ്മതപത്രം എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങൾ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരാഞ്ഞു. ഇവർ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷയിൽ കോടതി ഈ മാസം 12 നു വിധി പറയും.
കലാഭവൻ മണിയെ 2016 മാർച്ച് 5നാണ് വീടിനു സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യിൽ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്നു മരിച്ചു. വിഷമദ്യം ഉള്ളിലെത്തിയാണു മണി മരിച്ചതെന്ന ആരോപണം അന്നു മുതലുണ്ട്. ഇതെ തുടർന്നു മണിയുമായി അടുപ്പം പുലർത്തിയ പലരെയും ലോക്കൽ പൊലീസും പിന്നീടു സിബിഐയും ചോദ്യം ചെയ്തിരുന്നു.
മണിയുടെ വീടിന് സമീപത്തുള്ള പാടിയില്‍ വച്ചാണ് താരം കുഴഞ്ഞു വീഴുന്നത്. ഈ സമയം താരത്തോടൊപ്പം ഉണ്ടായിരുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണം നടത്തിയ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ഈ പരിശോധന പാടുള്ളൂവെന്ന് സുപ്രീം കോടകി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം കൂടി തേടിയിരിക്കുന്നത്.
കലാഭവന്‍ മണിയുടേത് അസ്വാഭാവിക മരണം എന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിന്റെ ശരീരത്തില്‍ അസ്വാഭാവികമായ അളവില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതോടെ മരണത്തില്‍ സംശയമേറി. മാത്രമല്ല മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സഹോദരന്‍ രാമകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.
കലാഭവന്‍ മണി ഓര്‍മയായി മൂന്ന് വര്‍ഷം ആകുന്നെങ്കിലും മരണകാരണം ഇന്നും ദുരൂഹതയായി തുടരുകയാണ്. ഇതിനിടെ ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന വിനയന്‍ സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിന്നു. ചിത്രമിറങ്ങിയതിന്റെ കൂടി പശ്ചാത്തലത്തില്‍ സിബിഐ, സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ തീരുമാനിക്കുകയുണ്ടായി. 2016 മാര്‍ച്ച് ആറ്, അന്ന് വൈകിട്ടാണ് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണിയുടെ മരണവാര്‍ത്ത എത്തുന്നത്.
അതിന്റെ തലേദിവസം, ചാലക്കുടിയില്‍ വീടിന് സമീപമുള്ള പാടി എന്ന വിശ്രമകേന്ദ്രത്തില്‍ കുഴഞ്ഞ് വീണ മണി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു. കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മെഥനോളിന്റെയും ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടതായിരുന്നു സംശയത്തിന് കാരണം. കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തി.
മണി വിശ്രമവേളകള്‍ ആഘോഷിച്ചിരുന്ന പാടി എന്ന സ്ഥലം ദുരൂഹതയുടെ കേന്ദ്രമായി മാറി. മണി കുഴഞ്ഞ് വീണതിന്റെ തലേരാത്രി, ഇവിടെ മദ്യസല്‍ക്കാരം അടക്കമുള്ള വലിയ ആഘോഷം നടന്നു. ചലച്ചിത്രതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ തുടങ്ങിയവരെ ചോദ്യം ചെയ്തു. ദുരൂഹതകളേറിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി. ആത്മഹത്യയോ കൊലപാതകമോ എന്നതായിരുന്നു ആദ്യ അന്വേഷണം. ആത്മഹത്യക്കുള്ള സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിനിടെയാണ് കേന്ദ്ര ലാബിലെ പരിശോധനാഫലം എത്തുന്നത്. ശരീരത്തില്‍ കീടനാശിനിയില്ലെന്നും വിഷമദ്യമായ മെഥനോള്‍ മാത്രമാണുള്ളതെന്നും സ്ഥിരീകരണം.
മരണത്തിന് കാരണമാകുന്ന അളവില്‍ വിഷമദ്യം ഉണ്ടെന്നും വിദഗ്ധ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ദുരൂഹത വീണ്ടും കൂടി. പിന്നീടുള്ളത് രണ്ട് ചോദ്യങ്ങളായിരുന്നു. വിഷമദ്യം മണി കുടിച്ചതോ ആരെങ്കിലും കുടിപ്പിച്ചതോ എന്നായിരുന്നു സംശയമുയര്‍ന്നത്. ഇതറിയാനായി അവസാനദിവസങ്ങളില്‍ മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളടക്കം അഞ്ച് പേരെ നുണ പരിശോധനക്ക് വിധേയമാക്കി. പക്ഷെ സംശയകരമായ ഒരു മൊഴി പോലും ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴിമുട്ടി. അന്വേഷണസംഘം പലവഴിക്ക് പിരിഞ്ഞു. ഒടുവില്‍ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരും പിന്തുണച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























