കുംഭമാസപൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ കുംഭം ഒന്നു മുതല്‍ അഞ്ചു വരെ ചെറു സംഘങ്ങളായി യുവതികളെ എത്തിക്കാൻ നീക്കം ശക്തം- പ്രതിഷേധങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിന്യസിക്കുന്നത് 3000 പോലീസുകാരെ

ശബരിമല നട കുംഭമാസപൂജകൾക്കായി തുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളെടുക്കാൻ പോലീസ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി 3000 പോലീസുകാരെ സുരക്ഷാചുമതലകൾക്കായി നിയോഗിക്കും. സന്നിധാനത്ത് പോലീസ് ആസ്ഥാനം സ്പെഷ്യൽ സെൽ എസ്.പി. വി. അജിത്തും ഡിവൈ.എസ്.പി.മാരായ പ്രതാപൻ, പ്രദീപ്കുമാർ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയിൽ ടെലി കമ്യൂണിക്കേഷൻ എസ്.പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്.പിമാരായ ഹരികൃഷ്ണൻ, വി. സുരേഷ് കുമാർ എന്നിവരും നിലയ്ക്കലിൽ കൊല്ലം കമ്മിഷണർ പി. മധു, ഡിവൈ.എസ്.പിമാരായ സജീവൻ, ജവഹർ ജനാർദ് എന്നിവരും മേൽനോട്ടംവഹിക്കും.
തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ സംഘർഷ സാഹചര്യം ഇപ്പോഴില്ല. കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോൾ യുവതികളെത്തിയാൽ അത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കുമെന്നും പോലീസ് കരുതുന്നു. ചില സംഘടനകളെ ഇന്റലിജന്റ്‌സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭ്യമായിട്ടില്ല.
മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തരിൽനിന്ന് കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫെബ്രുവരി 12-ന് രാവിലെ 10 മണിക്കുശേഷമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെയും മാധ്യമ പ്രവർത്തകരെയും കടത്തിവിടുകയുള്ളൂ.
അതേ സമയം കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ യുവതികളെ അയ്യപ്പദര്‍ശനത്തിനെത്തിക്കാന്‍ നീക്കം ശക്തമാണ്. "നവോത്ഥാന കേരളം ശബരിമലയിലേക്ക്" എന്ന നവമാധ്യമ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണു യുവതികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ഇതിനു താല്‍പ്പര്യമുള്ളവര്‍ ഫെയ്‌സ്‌ബുക്ക് പേജില്‍ മെസേജ് ബോക്‌സിലൂടെ ബന്ധപ്പെടാനാണ് നിര്‍ദേശം.യുവതികളെ കുംഭം ഒന്നു മുതല്‍ അഞ്ചു വരെ ചെറു സംഘങ്ങളായി വ്യത്യസ്‌ത സമയത്തെത്തിക്കാനാണ് ശ്രമം. ഇതിനു മുന്നോടിയായി കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കുന്ന ശ്രേയസ് കണാരന്റെ നേതൃത്വത്തില്‍ ഒരാഴ്‌ച മുമ്പ് തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമലദര്‍ശനം നടത്തിയ ബിന്ദു തങ്കം കല്യാണി ഉള്‍പ്പടെയുളളവര്‍ പങ്കെടുത്തു. ലിംഗനീതിക്കായി പൊതു ഇടപെടല്‍ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് കൂട്ടായ്‌മയുടെ പ്രചാരണം. യുവതികള്‍ക്ക് ആവശ്യമായ നിയമസഹായവും ഇവര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സി.പി.ഐ(എം.എല്‍) മുന്‍ പ്രവര്‍ത്തകനും ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ വടകര സ്വദേശി ശ്രേയസ് കണാരന്‍, ഹരിയാനയില്‍ താമസിക്കുന്ന സീനയുമായി ചേര്‍ന്നു രൂപംകൊടുത്ത സാമൂഹികമാധ്യമ കൂട്ടായ്‌മയാണ് യുവതീപ്രവേശനത്തിന് വഴിയൊരുക്കിയത്.
അയ്യപ്പദര്‍ശനത്തിന് താല്‍പ്പര്യമുളള യുവതികളെയും പിന്തുണയ്‌ക്കുന്ന പുരുഷന്മാരെയും സംഘടിപ്പിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ പത്തിനാണു ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. ഇവിടെ പോസ്‌റ്റ് ചെയ്‌ത ഫോണ്‍ നമ്പരിലേക്ക് യുവതീ പ്രവേശനത്തില്‍ താല്‍പ്പര്യമുള്ള സ്‌ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന മറ്റൊരു ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് മനിതി സംഘത്തിന്റെ വരവിന് കളമൊരുങ്ങുന്നത്. ആ ഉദ്യമം വിഫലമായതോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും രണ്ടു തവണയായി ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. ഇതാണു ലക്ഷ്യം നേടിയത്. പിന്നീട് കൊല്ലം സ്വദേശി മഞ്‌ജു പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയതായി കൂട്ടായ്‌മ അവകാശപ്പെട്ടെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























