ദേവികുളം എംഎല്‍എയ്‌ക്ക് ഊരാക്കുടുക്ക് ! ; അനധികൃത നിര്‍മ്മാണത്തിനും എംഎൽഎയുടെ നടപടിയ്ക്കുമെതിരെ സബ് കളക്ടര്‍ ഹൈക്കോടതിയിലേയ്ക്ക്

മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മ്മാണ വിഷയത്തെപ്പറ്റി ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് നാളെ സത്യവാങ്മൂലം നൽകുക.
പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവും റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎൽഎയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കുമെന്ന് സബ്കളക്ടർ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിര്‍മാണം നടക്കുന്നത്. അതേസമയം മൂന്നാറിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ എ ജി ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു.
മുതിരപ്പുഴയാർ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്ന് പിന്നാലെ അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ് കലക്ടർ തീരുമാനിച്ചത്. അതേസമയം ദേവികുളം എംഎല്‍എയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും എംഎല്‍എ എന്നുമാത്രമാണ് എസ് രാജേന്ദ്രനെ സംബോധന ചെയ്തതെന്ന് കളക്‌ടര്‍ വ്യക്തമാക്കി.
2010 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുഴയോരത്തെ നിര്‍മ്മാണത്തിന് സ്‌റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച്പി കമ്പനി പാര്‍ക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ പഴയുടെ തീരത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ തയാറാകാത്തതിനാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
സ്‌റ്റോപ്പ് മെമ്മോ നല്‍കിയ രേണു രാജിന് ബുദ്ധിയില്ലെന്നും, ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ എംഎല്‍എ കളംമാറി. സബ് കളക്ടര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നായിരുന്നു എംഎല്‍എയുടെ മലക്കംമറിച്ചില്‍. എംഎല്‍എ എന്ന് മാത്രമാണ് അദേഹത്തെ വിളിച്ചതെന്നും നിര്‍മ്മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദേഹത്തോട് പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ശക്തമായ നിലപാടുമായി വന്ന ദേവികുളം സബ് കളക്ടറെ അധിഷേപിച്ച സിപിഐയുടെ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടി വരാന്‍ സാധ്യത. രേണു രാജിനെ 'ബുദ്ധിയില്ലാത്തവള്‍' എന്നു പരസ്യമായി വിളിച്ച് അധിക്ഷേപിച്ച എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. സംഭവത്തെ പറ്റി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയെ തള്ളി പറഞ്ഞിട്ടുണ്ട്. സിപിഎമ്മും രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്.
അതേസമയം ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രന്‍ എം.എല്‍.എയോട് സിപിഎം വിശദീകരണം ചോദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക് ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കും. അതിന് മുന്നോടിയായി എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചു..
കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും പറഞ്ഞു. എംഎല്‍എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണ്. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























