ഡോക്ടറില്‍ നിന്നും ഐഎഎസിലേക്ക്.... ഒരു ബസ് കണ്ടക്ടറുടെ മകളായി ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിച്ച് വളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടി സബ് കളക്ടറായതിന് പിന്നില്‍ കഠിനാധ്വാനം മാത്രം; എംഎല്‍എ അധിഷേപിച്ചപ്പോഴും കരളുറപ്പോടെ നിന്നത് ആ പിന്‍ബലം മാത്രം

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ് മൂന്നാര്‍ സബ് കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസിനെ. സാധാരണക്കാരിയായി ജീവിത വെല്ലുവിളിയിലൂടെ നടന്നു വന്ന രേണു രാജ് താനൊരു ബസ് കണ്ടക്ടറുടെ മകളാണെന്ന് അഭിമാനത്തോടെ തന്നെ പറയുന്നു. കഠിന പ്രയത്‌നത്തിലൂടെ ഡോക്ടറും ഐഎഎസും നേടിയെടുത്തപ്പോള്‍ അതൊന്നും എളുപ്പമായിരുന്നില്ല. സാധാരണക്കാരന്റെ മകള്‍ അനുഭവിക്കുന്ന പട്ടിണിയും പരിവട്ടവും രേണുവിനേയും ബാധിച്ചു. പക്ഷെ ആ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ എംഎല്‍എയുടെ വിരട്ടലുകള്‍ക്ക് ആവില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
നിയമം നടപ്പാക്കാന്‍ തുനിഞ്ഞ തന്നെ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചെങ്കിലും അതിലൊന്നും തെല്ലും കുലുക്കമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി. എന്നു മാത്രമല്ല, എംഎല്‍എയുടെ വീടിനു സമീപം അനധികൃതമായി നികത്തിയ സ്ഥലം നേരിട്ടെത്തി പരിശോധന നടത്താനും മടിച്ചില്ല. പ്രായോഗിക ബുദ്ധി ഇല്ലെന്നു എംഎല്‍എ പരിഹസിച്ച രേണു ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചാണ് സിവില്‍ സര്‍വീസില്‍ എത്തിയത്. അതും രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസില്‍ വെന്നിക്കൊടി പാറിച്ച്.

കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്കുള്ള രേണുവിന്റെ യാത്ര. തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. രണ്ടു മാസം മുന്പാണ് ദേവികുളം സബ് കളക്ടറായി ചുമതലയേറ്റത്.

എബിബിഎസും എഎസിന് രണ്ടാം റാങ്കും നേടിയ ഡോ. രേണുരാജിന്റെ വിജയകഥ ഏത് സാധാരണക്കാരനും മാതൃകയാക്കാവുന്നതാണ്. ഐഎഎസില്‍ ഓപ്ഷണല്‍ സബ്ജക്ടായി പലരും മാതൃഭാഷയായ മലയാളത്തെ തിരഞ്ഞെടുക്കാന്‍ മടിക്കുമ്പോള്‍ രേണു മലയാളം പഠിച്ചാണ് ഐഎഎസില്‍ വിജയം കൊയ്തത്. ബി.എ മലയാളം പാസായ അമ്മ വി എം. ലതയില്‍നിന്നാണ് രേണു മലയാളം പഠിച്ചത്.
സിവില്‍ സര്‍വീസില്‍ ഓപ്ഷണല്‍ സബ്ജക്ടായി മലയാളം തിരഞ്ഞെടുക്കാനും രേണുവിന് പ്രചോദനം ആയത് അമ്മ തന്നെ.
പട്ടിണി കിടന്നും പഠിക്കാന്‍ പോകുമ്പോള്‍ വെള്ളം മാത്രം കുടിച്ചുമാണ് രേണു ഐഎഎസിന് പ്രിപ്പയര്‍ ചെയ്തത്. ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് നേടിയ രേണുവിനെ തേടിയെത്തിയിരുന്നു. അപ്പോഴും വിജയത്തിന്റെ ക്രെഡിറ്റ് രേണു നല്‍കിയത് ഒപ്പം തുണയായി നിന്ന മാതാപിതാക്കള്‍ക്കും ഐഎഎസിന് പ്രോല്‍സാഹനം നല്‍കിയ ഭര്‍ത്താവ് ഭഗതിനുമാണ്.

ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തില്‍ കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ആയി വിരമിച്ച ആളാണ് രേണുവിന്റെ പിതാവ് എം.കെ. രാജകുമാരന്‍ നായര്‍. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ജംഗ്ഷനിലെ വാടകവീട്ടിലാണ് രേണുവും മാതാപിതാക്കളും ഐഎഎസ് പരിശീലിക്കാന്‍ താമസിച്ചത്.
രേണുവിന് സ്‌കൂള്‍തലം മുതലേ സിവില്‍ സര്‍വീസായിരുന്നു സ്വപ്നം. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ നിന്ന് പത്താം റാങ്കോടെയാണ് രേണു എസ്.എസ്.എല്‍.സി പാസായത്. തൃശൂര്‍ സേക്രട്ട്ഹാര്‍ട്ട് കോണ്‍വെന്റില്‍ പഌ്ടു. ഒപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനവും. 60ാം റാങ്ക് നേടി എം.ബി.ബി.എസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. 2013 ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതോടെ കോളേജില്‍ സീനിയറായിരുന്ന കൊട്ടാരക്കര സ്വദേശി ഡോ. ഭഗത്തുമായി വിവാഹം. കൊല്ലം കല്ലുവാതുക്കല്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ഡോക്ടറായി പ്രവേശിച്ചു. രേണുവിന്റെ സിവില്‍ സര്‍വീസ് സ്വപ്നം വീണ്ടും ഉണര്‍ത്തിയത് ഭഗത്താണ്.
ഭഗതിന്റെ പ്രോല്‍സാഹനം കൊണ്ടാണ് ജോലിക്ക് താല്‍കാലിക വിരാമം നല്‍കി രേണു ഐഎഎസിന് പഠിച്ചത്. ഒന്നരവര്‍ഷമാണ് പരീക്ഷയ്ക്കായി രേണു തയ്യാറെടുത്തത്.

തിരുവനന്തപുരത്ത് താമസമാരംഭിച്ചെങ്കിലും രേണുവിന്റെ അച്ഛന്‍ രാജകുമാരന്‍ നായര്‍ക്ക് കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയത് ഈ കുടുംബത്തെ വല്ലാതെ വലച്ചു. തിരുവനന്തപുരത്ത് താമസം തുടങ്ങി രണ്ടാം മാസം മുതല്‍ പെന്‍ഷന്‍ മുടങ്ങി. വീട്ടുവാടക കൊടുക്കാനും രേണുവിന്റെ പഠന ചെലവിനും നന്നേ ബുദ്ധിമുട്ടി. ചില ദിവസങ്ങളില്‍ പട്ടിണി കിടന്നാണ് രേണു കഌസിന് പോയത്. ജോലി താല്‍കാലികമായി ഉപേക്ഷിച്ചതും ഭര്‍ത്താവ് ഭഗത് മംഗലാപുരത്ത് ഓര്‍ത്തോപീഡിക്‌സില്‍ പി.ജി ചെയ്യുകയാണെന്നതും പണത്തിനുള്ള ഞെരുക്കം കൂട്ടി.
തുടര്‍ച്ചയായി ഫീസ് മുടങ്ങിയതിനാല്‍ കൊച്ചി മെഡിക്കല്‍ കോളേജില്‍ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ രേണുവിന്റെ അനുജത്തി രമ്യാരാജിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അവളെ കാണാന്‍പോകാന്‍ പോലും പൈസയില്ലാതെ കഷ്ടപ്പെട്ടു.

അനുഭവിച്ച കഷ്ടപാടുകള്‍ക്ക് ദൈവം പ്രതിഫലം തന്ന സന്തോഷത്തിലാണ് ഇപ്പോള്‍ രേണുവിന്റെ കുടുംബം മുഴുവന്‍. കേരള കേഡറിനാണ് രേണുരാജ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. സമൂഹത്തിന് നന്മ ചെയ്യുകയാണ് ലക്ഷ്യം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഐഎഎസ് ആര്‍ക്കും നേടാമെന്നാണ് രേണുവിന്റെ പക്ഷം. അതേ ആ ഇച്ഛാ ശക്തിയാണ് രേണുവിനെ ഇപ്പോള്‍ നയിക്കുന്നത്.
f
https://www.facebook.com/Malayalivartha
























