ശബരിമലദർശനം നടത്തുമ്പോൾ കൈയിൽ ഉണ്ടായിരുന്ന ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരൻ ; ആരോപണവുമായി കനക ദുർഗ രംഗത്ത്

ശബരിമലദർശനം നടത്തുമ്പോൾ കൈയിൽ ഉണ്ടായിരുന്ന ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണെന്ന ആരോപണവുമായി കനക ദുർഗ രംഗത്ത്. തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായും കനക ദുര്ഗ ആരോപിച്ചു. ബി.ജെ.പിയും മറ്റു ചില സംഘടനകളും പിറകില്‍ നിന്ന് സഹോദരന്‍ ഭരത്‌ഭൂഷനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കുകയാണ് എന്നും അവർ പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ബിന്ദുവിനൊപ്പം മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ആരോപണം ഉന്നയിച്ചത്.
പ്രത്യക്ഷത്തില്‍ അക്രമിക്കാനാവാത്തതിനാല്‍ കുടുംബത്തെ ഉപയോഗിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നു . ശബരിമല ദര്‍ശനത്തിന് മുമ്ബ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുമ്പോഴുണ്ടായിരുന്ന ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണ്. ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുന്നുണ്ട്. വീട്ടില്‍ കയറ്റില്ലെന്നോ ഒരുമിച്ച് ജീവിക്കില്ലെന്നോ ഉള്ള നിലപാട് ഭര്‍ത്താവിനില്ല. ഒറ്റപ്പെടുത്തി മലപ്പുറത്ത് നിന്നും ഓടിക്കാനാണ് ശ്രമം. കേരളത്തില്‍ നിന്നും വ്യാപകമായ പിന്തുണ കിട്ടുന്നുണ്ടെങ്കിലും കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും കേരളത്തിലെ മുഴുവന്‍ പുരോഗമന ശക്തികളും ഒപ്പം നില്‍ക്കണം. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെയും കുട്ടികളെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കും. തങ്ങളെ കൂടാതെ മൂന്ന് പേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാം എന്നും കനക ദുർഗയും ബിന്ദുവും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സുഭദ്ര, അഡ്വ. പുഷ്പ, സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് (സി.ഐ.ടി.യു.) മുജീബ് റഹ്മാന്‍, ബിന്ദുവിന്റ ഭര്‍ത്താവ് ഹരിഹരന്‍ എന്നിവരും പങ്കെടുത്തു.
ശബരിമല ദര്‍ശനത്തില്‍ പൂര്‍ണതൃപ്തരാണെന്നും ഇനിയും സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടമായി കുംഭമാസത്തില്‍ത്തന്നെ മലകയറണം. വ്യത്യസ്ത സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുവന്നത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ട്. മക്കളെ കാണാന്‍ പറ്റുന്നില്ല. അമ്മായിഅമ്മയുടെ ഭാഗത്തുനിന്നുള്ള മര്‍ദനം. വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്താതിരുന്നതെന്നും കനകദുര്‍ഗ വിശദീകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ ശബരിമല ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ച് വ്യക്തിയായിരുന്നു താനെന്നും കനകദുര്‍ഗ പറഞ്ഞു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുംഭമാസത്തിലും യുവതികള്‍ ശബരിമലയിലെത്താന്‍ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ വന്‍ സുരക്ഷ ഒരുക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഈയാഴ്ച പ്രത്യേക പരാമര്‍ശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമൊക്കെ കണക്കിലെടുത്താണ് പൊലീസ് വിന്യാസം. നിലയ്ക്കലില്‍ ഇന്നുമുതല്‍ വാഹനപരിശോധന കര്‍ശനമാക്കും. പ്രദേശവാസികളെ അടക്കം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമേ കടത്തിവിടുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.
https://www.facebook.com/Malayalivartha
























