കുട്ടനാട് കായലില്‍ വീണ് തോമസ് ചാണ്ടി; മന്ത്രിസ്ഥാനം തെറിച്ച് കേരളത്തില്‍ നിലം തൊടാതെ പോയ തോമസ് ചാണ്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കളമുറപ്പിക്കാനുള്ള തിരക്കിൽ ; മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതോടെ കേന്ദ്രത്തില്‍ ഒരു കൈ നോക്കാമെന്ന കണക്കുകൂട്ടലിൽ

അഴിമതിക്കറ മാറി കുട്ടനാട് തോമസ് ചാണ്ടിയുടെ കൈപ്പിടിയിലൊതുങ്ങുമോ. മന്ത്രിസ്ഥാനം തെറിച്ച് കേരളത്തില്‍ നിലം തൊടാതെ പോയ തോമസ് ചാണ്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കളമുറപ്പിക്കാനുള്ള തിരക്കിലാണ്. മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതോടെ കേന്ദ്രത്തില്‍ ഒരു കൈ നോക്കാമെന്ന കണക്കുകൂട്ടലിലാണ് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് തോമസ് ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എന്‍സിപി ആവശ്യപ്പെടുന്നത്.
തോമസ് ചാണ്ടിക്ക് മത്സരിക്കാന്‍ സീറ്റ് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം സിപിഎം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തൂക്ക് പാര്‍ലമെന്റ് അടക്കമുള്ള സാഹചര്യം വന്നാല്‍ വലിയ സാധ്യതകളുണ്ടെന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററെയും മന്ത്രി എ കെ ശശീന്ദ്രനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെയും കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇടതുമുന്നണിക്ക് കത്തും നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകള്‍ ഇടത്തേക്ക് അടുപ്പിക്കാന്‍ തോമസ് ചാണ്ടിക്ക് ആകുമെന്നാണ് എന്‍സിപിയുടെ അവകാശവാദം. മാര്‍ത്തോമാ സഭയുടെ പിന്തുണയും ഇവര്‍ ഉറപ്പ് പറയുന്നു. പകരം മഹാരാഷ്ട്രയില്‍ സിപിഎമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 2ന് സംസ്ഥാന തല ജാഥകള്‍ സമാപിച്ചതിന് ശേഷമാണ് ഇടുതുമുന്നണി സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുക. വലിയ വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കുന്ന തോമസ് ചാണ്ടിക്ക് സിപിഎം കൈകൊടുക്കുമോ എന്ന് കാത്തിരുന്ന കാണണം. നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന പരാതിയിലെടുത്ത വിജിലന്‍സ് കേസിനെതിരെ ഡയറക്ടര്‍ കൂടിയായ തോമസ് ചാണ്ടി എം.എല്‍.എ ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ പിന്‍വലിച്ചതിന് ഹൈക്കോടതി പിഴ ചുമത്തിയത് അടുത്തിടെയായിരുന്നു. എഫ്.ഐ.ആര്‍ ചോദ്യം ചെയ്ത് ഹര്‍ജിക്കാര്‍ക്ക് ഇനി കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കേസില്‍ വാദം കേള്‍ക്കാനും വിധി എഴുതാനുമായി ഒട്ടേറെ ദിവസങ്ങള്‍ പാഴാക്കിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. പിഴ ചുമത്തിയതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മാതാവ് മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവര്‍ നല്‍കിയ ഏഴ് ഹരജികളും പിന്‍വലിച്ചു. നെല്‍പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. സുഭാഷ് തീക്കാടന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് കേസെടുത്തത്.കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് നേരത്ത ഉറച്ച നിലപാടെടുത്ത സി.പി.ഐ. എടുക്കുന്ന നിലപാടും നിര്‍ണായകമാകും. തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നിടത്തോളം മുന്നണി നാറിക്കൊണ്ടിരിക്കുമെന്ന് അന്ന് പറഞ്ഞ സി.പി.ഐ സിപിഎമ്മും എന്‍സിപിയും തോമസ് ചാണ്ടിയെ കൂടെനിര്‍ത്തിയാലും അടുക്കുമെന്ന് തോന്നുന്നില്ല.
https://www.facebook.com/Malayalivartha
























