ദേവസ്വം ബോര്‍ഡില്‍ പത്മകുമാര്‍ ഇനി മിണ്ടില്ല; സുപ്രധാന രേഖകള്‍ ദേവസ്വം ബോര്‍ഡ് ഉന്നതന്റെ കൈയ്യില്‍; ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടന്ന വന്‍അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണക്കുള്ള കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞ ദിവസം ബോര്‍ഡ് ഉന്നതന്‍ കൈമാറി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ ഇടപെടില്ല. പ്രസിഡന്റ് കസേരയില്‍ കാലാവധി തീരുന്ന നവംബര്‍ വരെ കടിച്ചുതൂങ്ങി പത്മകുമാറിനെ കാണാം. പ്രസിഡന്റിനെ കുടുക്കാന്‍ സജ്ജമായ ചില സുപ്രധാന രേഖകള്‍ ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയ്യില്‍ ഉള്ളതായി സൂചനയുണ്ട്. ഈ വജ്രായുധങ്ങളില്‍ ചിലത് സി.പി.എം നേതൃത്വത്തിന് ദേവസ്വം ബോര്‍ഡ് ഉന്നതന്‍ തന്നെ കൈമാറിയതോടെയാണ് പത്മകുമാര്‍ പാര്‍ട്ടിക്കു പൂര്‍ണ്ണ വിധേയനായത്..
ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടന്ന വന്‍അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണക്കുള്ള കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞ ദിവസം ബോര്‍ഡ് ഉന്നതന്‍ കൈമാറിക്കഴിഞ്ഞു. ചില ക്രമവിരുദ്ധ സ്ഥലമാറ്റ-സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള സുപ്രധാന രേഖകളും പാര്‍ട്ടി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പു ചര്‍ച്ചകളിലേയ്ക്ക് കടന്നതിനാല്‍ ഇവ ഉടന്‍ പുറത്തെടുക്കില്ല. പത്മകുമാറിന് ഇവയുമായി ബന്ധമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പഷേ പാര്‍ട്ടിതലത്തില്‍ അന്വേഷണമുണ്ടായേക്കും. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് നിഷേധിക്കുകയാണ്. ഇങ്ങനെയുള്ള രേഖകള്‍ ഒന്നും പാര്‍ട്ടിക്ക് ആരും കൈമാറിയിട്ടില്ലെന്നാണ് പാര്‍ട്ടി ഉന്നതര്‍ പറയുന്നത്. യാതൊരു അഴിമതിക്കും താന്‍ കൂട്ടു നിന്നിട്ടില്ലെന്നും ഒരു അഴിമതിക്കും താന്‍ കൂട്ടു നില്‍ക്കുകയുമില്ലെന്നും പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒറ്റതിരിഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്. ഏത് അന്വേഷണത്തിനു തയ്യാറാണെന്നും അദ്ദേഹം പറയുന്നു. അതേസമയം തെളിവുകള്‍ സഹിതം വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കവും മറുവശത്ത് സജീവമാണ്. അങ്ങനെ വന്നാല്‍ കാലാവധി കഴിഞ്ഞാലും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസുകളുടെ പരമ്പരയാകും പത്മകുമാറിനെ കാത്തിരിക്കുന്നത്.
ഇരമല്ലിക്കര എഞ്ചിനീയറിംഗ് കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ് എന്നിവിടങ്ങളില്‍ നടന്ന നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് നടന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമായ തെളിവുകള്‍ സഹിതം അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഒരു ദേവസ്വം ബോര്‍ഡ് മെമ്പര്‍ മുഖേന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചെങ്കിലും ഇത് ബോര്‍ഡിലെ തന്നെ ഒരു ഉദ്യോഗസ്ഥ മുഖേന ഒതുക്കിയിരുന്നു.
പത്മകുമാര്‍ പ്രസിഡന്റായി വന്നതിനു ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അതിന്റെ രീതിയിലല്ല നടന്നുപോകുന്നതെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു പാര്‍ട്ടി നേതൃത്വത്തെ ബോധിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. പത്മകുമാര്‍ രാഷ്ര്ടീയ എതിരാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയിലും ശക്തമാണ്. കാലാവധി അവസാനിച്ചാല്‍ പാര്‍ട്ടി പത്തനംതിട്ടാ ജില്ല സെക്രട്ടേറിയറ്റ് സ്ഥാനത്തു നിന്നും പത്മകുമാറിനു സ്ഥാനചലനം ഏതാണ്ട് ഉറപ്പാണ്. പാര്‍ട്ടിയില്‍ സജീവമല്ലാതിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയതും കടുത്ത നടപടി ഒളിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ശബരിമല യുവതീപ്രവേശത്തില്‍ വീണ്ടും പത്മകുമാര്‍ മലക്കം മറിഞ്ഞതും ഇതിന്റെ ഭാഗമാണ്. തല്‍ക്കാലം വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നുഅദ്ദേഹത്തിനു സി.പി.എം നിര്‍ദേശം നല്‍കി കഴിഞ്ഞു.. പത്മകുമാറിന്റെ നിലപാടു കൊണ്ടു മാത്രമാണു ദേവസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനെ അറിയിച്ചു. രാഷ്ര്ടീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണു പാര്‍ട്ടി പത്മകുമാറിനു നല്‍കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ കാലമായതിനാലാണ് നടപടി ഒഴിവാക്കുന്നതെന്നുള്ള നിര്‍ദേശവും പാര്‍ട്ടി നല്‍കി കഴിഞ്ഞു.
യുവതീപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിനു തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്‍മുളയില്‍ നടത്തിയ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്മകുമാറിന്റെ നടപടികളില്‍ കോപാകുലനാണ്. ആദ്യം നിലപാടിന് അനുകൂലമായി സംസാരിച്ച് ഒരു രാത്രി കഴിഞ്ഞപ്പോള്‍ പത്മകുമാര്‍ നിലപാടു മാറ്റിയത് യുവതീപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്‍പര്യപ്രകാരമാണെന്ന സൂചന പാര്‍ട്ടിക്കു നേരത്തെ ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























