ദേവികുളം സബ്കളക്ടര്‍ ഡോ.രേണു രാജിനെ അപമാനിച്ച ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

ദേവികുളം സബ്കളക്ടര്‍ ഡോ.രേണു രാജിനെ അപമാനിച്ച ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയയാണ് കേസ് എടുത്തതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭരണകക്ഷിയിലെ ഒരു എം.എല്‍.എയ്‌ക്കെതിരെ ഇത്തരത്തിലൊരു കേസ് എടുത്തത് പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
ലൈംഗിക അതിക്രമം കാട്ടിയ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ പോലും സ്വമേധയാ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറായിരുന്നില്ല. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട് തങ്ങള്‍ക്ക് പരാതി നല്‍കിയാല്‍ അന്വേഷിക്കും എന്നാണ് കമ്മീഷന്‍ അധ്യക്ഷ അന്ന് നിലപാട് എടുത്തിരുന്നത്. അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കമ്മീഷന്‍ കേസെടുത്തതിനാല്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് നോട്ടീസ് നല്‍കും. അതിന് മറുപടി നല്‍കേണ്ടിവരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ എടുത്തേക്കും. സബ് കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഖേദപ്രകടനം നടത്തിയിരുന്നു. അതേസയം എംഎല്‍എയ്‌ക്കെതിരായ തെളിവുമായാണ് രേണുരാജ് ഹൈക്കോടതിയിലേക്ക് പേകുന്നത്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കല്‍ എന്നിവയാണ് അദ്ദേഹത്തിനെതിരായ പരാതികള്‍. അത് മുന്നില്‍ കണ്ടാണ് മാപ്പ് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചത്. മുമ്പ് മൂന്നാറിലെ പല ഉദ്യോഗസ്ഥരെയും ഇത്തരത്തില്‍ രാജേന്ദ്രന്‍അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ തിരിഞ്ഞത്. പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതോടെ രാജേന്ദ്രന്റെ നില പരുങ്ങലിലായി.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നും എസ്. രാജേന്ദ്രനെതിരെ രംഗത്തെത്തി. നിയമാനുസൃതമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. സബ്കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടതില്ല. അവര്‍ സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്. പഞ്ചായത്തായാലും മറ്റ് സര്‍ക്കാര്‍ സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ. എം.എല്‍.എയുടെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സബ്കളക്ടര്‍ക്കെതിരെ ദേവികുളം പഞ്ചായത്ത് സെക്രട്ടറി രംഗത്തെത്തി. നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള ടെണ്ടര്‍ വിളിച്ചതും അനുമതി നല്‍കിയതും സബ്കളക്ടറുടെ അറിവോടെയാണെന്ന് സെക്രട്ടറി പറഞ്ഞു. അന്ന് എതിര്‍ക്കാതെ നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പിന്റെ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിനാണ് എസ്.രാജേന്ദ്രന്‍ സബ്കളക്ടറെ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി. കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നു ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നു രേണു രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























