എകെ ആന്റണിക്കും മകനും പാരയായി കെ ബാബു ; എ കെ ആന്റണിയുടെ മകനും കെ പി സി സിയുടെ സൈബർ തലവനുമായ അനിൽ ആന്റണിക്ക് ലോക്‌സഭാ എറണാകുളം സീറ്റ് നൽകാൻ ആലോചനകൾ പുരോഗമിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അനിലിനെതിരെ പണി തുടങ്ങിയാതായി അണിയറ ചർച്ച

എ കെ ആന്റണിയുടെ മകനും കെ പി സി സിയുടെ സൈബർ തലവനുമായ അനിൽ ആന്റണിക്ക് ലോക്‌സഭാ എറണാകുളം സീറ്റ് നൽകാൻ ആലോചനകൾ പുരോഗമിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ അനിലിനെതിരെ പണി തുടങ്ങി. കെ. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പാണ് അനിലിന് അനുകൂലമെന്ന മട്ടിൽ അനിലിനെതിരെ കരുക്കൾ നീക്കുന്നത് എന്നാണ് ആന്റണി ഭക്തരുടെ സംശയം.
കെ.വി. തോമസ് ആന്റണിയുടെ മനസിലിരുപ്പിനോട് അനുകൂലമായി പ്രതികരിച്ചു എന്നാണ് വിവരം. പകരം കെ വി. തോമസിനെ അടുത്തു ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ രാജ്യസഭയിലെത്തിക്കുമെന്നാണത്രേ ധാരണ.
രാഹുൽ ഗാന്ധി നേരിട്ടാണ് അനിൽ ആന്റണിയുടെ സീറ്റിന്റെ കാര്യം ഓപ്പറേറ്റ് ചെയ്യുന്നത്. ആന്റണി മകന്റെ കാര്യത്തിൽ പ്രതൃക്ഷമായ ഒരു ഇടപെടലും നടത്തില്ല . പക്ഷേ മകന് സീറ്റ് കിട്ടിയാൽ വേണ്ടെന്നു പറയാനും അദ്ദേഹം ഒരുക്കമല്ല. അദ്ദേഹം മുമ്പും സ്വന്തം കാര്യത്തിൽ ഇത്തരം നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സ്വന്തം സീറ്റിന്റെ കാര്യം വരുമ്പോൾ ഉമ്മൻ ചാണ്ടിയെ കൊണ്ടാണ് തന്റെ കാര്യങ്ങൾ പറഞ്ഞിരുന്നത്. പിന്നീട് ദേശീയതലത്തിൽ വളർന്നപ്പോൾ സ്വന്തം കാര്യം സ്വയം നോക്കാൻ തുടങ്ങി.
എ.കെ. ആന്റണിക്കെതിരായ ഒരു പ്രമേയം കെ എസ് യു അവതരിപ്പിച്ചിരുന്നു. ഇതിന് കോൺഗ്രസിന്റെ ഉയർന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് വിവരം. എറണാകുളം സീറ്റ് ആഗ്രഹിക്കുന്നവർ തന്നെയാണ് കെ എസ് യുവിനെ കൊണ്ട് പ്രമേയം അവതരിപ്പിച്ചത്. ഇതിനെ തിരെയാണ് മുൻമന്ത്രി കെ ബാബു രംഗത്തെത്തിയത് . എന്നാൽ അത് കൊല്ലാനാണോ വളർത്താനാണോ എന്നാണ് സംശയം. എ, കെ. ആന്റണിയെ അധിക്ഷേപിക്കാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചെറിയും എന്നാണ് ബാബുവിന്റെ പോസ്റ്റ്. ഇതിൽ നിന്നും പ്രമേയത്തിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് വ്യക്തമാണ്. എന്നാൽ പ്രമേയത്തിൽ ആന്റണിയുടേയോ മകന്റെയോ പേര് ഉണ്ടായിരുന്നില്ല. പ്രമേയത്തിന് പിന്നിൽ ബാബുവുണ്ടോ എന്ന് സംശയിക്കുന്നവരും നിരവധി .
മുല്ലപള്ളിയാണ് അനിലിന് സീറ്റ് വാങ്ങി കൊടുക്കാൻ മുന്നിൽ നിൽക്കുന്നത് . മുല്ലപള്ളിയെ പി സി സി അധൃക്ഷനാക്കാൻ ചരടുവലിച്ചത് ആന്റണിയാണ്. എകെ ആന്റണിക്കെതിരെ ശബ്ദിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ധൈര്യമില്ല. അതുകൊണ്ടാണ് പകരക്കാരെ കൊണ്ട് അവർ ചരടുവലിക്കുന്നത്. ആന്റണിയുടെ മകൻ എറണാകുളത്ത് സ്ഥാനാർത്ഥിയാകുമെന്ന വിവരം ലഭിച്ചയുടനെ തന്നെ പണി തുടങ്ങിയതായാണ് വിവരം. കെവി തോമസും ഇതിന് പിന്നിലുണ്ടോ എന്ന് വ്യക്തമല്ല. കാരണം കെ.വി.തോമസിന്റെ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു ഉറപ്പും പറയാനാവാത്ത സാഹചര്യമാണുള്ളത് .
ബാർ കേസിൽ നിന്നും രക്ഷപ്പെടാൻ ഇടയുള്ള നേതാവാണ് ബാബു. ഹൈക്കോടതിയിൽ നടക്കുന്ന കേസ് അദ്ദേഹത്തിന് അനുകൂലമായാണ് നീങ്ങുന്നത്. യാത്രാബത്ത വരുമാനമായി കോടതി അംഗീകരികുകയാണെങ്കിൽ കേസിൽ നിന്നും ബാബു കരകയറും. അതായത് ഭാവി പരിപാടികൾ ബാബുവിന് ആസൂത്രണം ചെയ്യാൻ സഹായം വേണം. ഉമ്മൻചാണ്ടിയുമായി ബാബുവിന് പഴയത് പോലൊരു അടുപ്പമില്ല. സോളർ കേസിൽ ഉമ്മൻചാണ്ടിയെ സഹായിച്ചതിന്റെ ബാക്കി പത്രമാണ് തനിക്ക് എതിരെ ഉയർന്ന ആരോപണമെന്ന് ബാബു വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണചക്രം തിരിച്ചിരുന്നത് ബാബുവാണ്. കെ.എം മാണിയെ ബാർകേസിൽ കുരുക്കിയത് ബാബുവാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അത് ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്നും മാണിയെ അനുകൂലിക്കുന്നവർക്കറിയാം. എന്നാൽ അടുത്ത കാലത്ത് ബാബു ആന്റണിയുമായി സ്വരചേർച്ചയിലില്ലാതായി. അത് സുധീരനുമായി ബന്ധപ്പെട്ട കാര്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ബാബുവിന് സീറ്റ് നൽ കരുതെന്ന് സുധീരൻ വാദിച്ചത് ആന്റണിയുടെ അറിവോടെയാണെന്നാണ് ബാബുവിന്റെ വിശ്വാസം.
വെളുക്കാൻ തേച്ചത് പാണ്ടായി മാറുമോ എന്ന സംശയം ആന്റണി ഭക്തർക്കുണ്ട്. കെ ബാബുവിന്റെ നീക്കത്തിൽ സംശയിക്കുന്നവരും ആന്റണി കോൺഗ്രസ്സിലുണ്ട് . അതിൽ ആന്റണിയാണ് എറണാകുളത്തെ സ്ഥാനാർത്ഥി എന്ന വിവരം പുറത്തുവരുന്നതിന് മുമ്പ് ഇത്തരമൊരു ഫെയ്സ് ബുക്ക് പോസ്റ്റ് ബാബു എന്തിന് എഴുതി എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. അനിലിന്റെ രംഗ പ്രവേശം തുടക്കത്തിലെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഇല്ലാതില്ല. വിവാദം മൂത്താൻ അനിലിന് സ്വയം പിൻവാങ്ങേണ്ടി വരും. അക്കാര്യം അറിയാത്തവരല്ല കോൺഗ്രസിന്റെ സമുന്നത നേതാക്കൾ. പിന്നിൽ നിന്നും കുത്താൻ ബാബുവിനോളം മിടുക്കൻ മറ്റാരുമില്ല. അതാണ് ആന്റണിയുടെയും ഭയം.
https://www.facebook.com/Malayalivartha
























