ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സി.ബി.ഐയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ടപ്രഹരം, സി.പി.എമ്മിനെ പ്രതിക്കൂട്ടിലും യു.ഡി.എഫിനെ സയലന്റുമാക്കി അരിയില്‍ ഷൂക്കൂര്‍ വധത്തിലെ കുറ്റപത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സി.ബി.ഐയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ടപ്രഹരം. അരിയില്‍ ഷൂക്കൂര്‍ വധത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് വഴി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഷുക്കൂര്‍ മുസ്്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് നേതാവായിരുന്നതിനാല്‍ യു.ഡി.എഫിനോ കോണ്‍ഗ്‌സിനോ ഈ നടപടിയെ തള്ളാനാവില്ല. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്തി രാഷ്ട്രീയ വിജയം കൂടിയാണ് ബി.ജെ.പി നേടിയിരിക്കുന്നത്. സി.പി.എം കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അതിനാല്‍ സി.പി.എം വലിയ പ്രതിരോധത്തിലാണ്. പി.ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. അത്രയ്ക്ക് അവരെ തളര്‍ത്തിയിരിക്കുന്നു.
സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ രാഷ്ട്രീയമായി വേട്ടയാടുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ ആരോപിക്കുന്നെങ്കിലും അത് ഏശില്ല. കാരണം ഇത് അഴമതിക്കേസല്ല കൊലക്കുറ്റമാണ്. സി.ബി.ഐ കുറ്റപത്രം സ്വാഗതം ചെയ്യുന്നെന്നും കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗുണ്ടാപ്പട പ്രവര്‍ത്തിക്കുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എം നേതാക്കള്‍ അകത്താകുമെന്നും മുല്ലള്ളി പ്രതികരിച്ചു. ഇത് ബി.ജെ.പിക്ക് കിട്ടിയ ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കേസ് കുത്തിപ്പൊക്കിയതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇത് സാധാരണമാണെന്നുമാണ് ടി.വി രാജേഷ് എം.എല്‍.എ പ്രതികരിച്ചത്.
ഷുക്കൂര്‍ വധത്തിലും ബി.ജെ.പി നേതാവായിരുന്ന കതിരൂര്‍ മനോജ് വധത്തിലും ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ചെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സി.ബി.ഐ ആദ്യം സമര്‍പ്പിച്ച് കുറ്റപത്രത്തില്‍ താരതമ്യേന കുറഞ്ഞ വകുപ്പുകള്‍ പി.ജയരാജനും ടി.വി രാജേഷിനും എതിരെ ചുമത്തിയത്. ഇതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ശബരിമല സമരത്തെ തുടര്‍ന്ന് കെ.സുരേന്ദ്രനും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും എതിരെ സി.പി.എം സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. അതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചതെന്ന് സി.പി.എമ്മിലെ ചില നേതാക്കള്‍ ആരോപിക്കുന്നു. സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടി നല്‍കേണ്ട കാലം അതിക്രമിച്ചെന്നും ബി.ജെ.പി സംസ്ഥാന നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു.
ഷുക്കൂര്‍വധത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐയ്ക്ക് അറിയാമായിരുന്നെങ്കിലും രാഷ്ട്രീയ താല്‍പര്യത്തിന് അവര്‍ ആദ്യം വഴങ്ങി. ഇപ്പോഴത്തേത് രാഷ്ട്രീയ താല്‍പര്യമാണെന്ന് പറയാമെങ്കിലും പഴുതടച്ച കുറ്റപത്രമാണ്. അതിനെ കോടതിയില്‍ നേരിടുക ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനും അത്രസരത്തിലല്ലെങ്കിലും ഈ കേസിനെ പാര്‍ട്ടി എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും തകര്‍ക്കാനുള്ള നീക്കമാണെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. അത് പൊതുജനം വിശ്വസിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
https://www.facebook.com/Malayalivartha
























