അറസ്റ്റ് ചെയ്തത് രവി പൂജാരിയെ അല്ലെന്ന്... കഥയില്‍ വലിയ തിരിമറിയുമായി അഭിഭാഷകര്‍, പുലിവാലു പിടിച്ച് സെനഗല്‍ പൊലീസ്

സിനിമാക്കഥയെ വെല്ലുന്ന വമ്പന്‍ ട്വിസ്റ്റുകളുമായാണ് രവി പൂജാരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. പശ്ചിമാഫ്രിക്കയിലെ സെനഗലില്‍ അധോലോക കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്തത് രവി പൂജാരിയെ അല്ലെന്നാണ് പൊലീസിന്റെ പക്കലുള്ള ആളുടെ അഭിഭാഷകര്‍ ഇപ്പോള്‍ പറയുന്നത്. ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യക്തിയാണത്രെ കസ്റ്റഡിയിലുള്ള പൂജാരി. ബര്‍ക്കിനാഫാസോ എന്ന പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ പൗരനാണ് കക്ഷിയെന്നാണ് വക്കീലന്മാരുടെ വാദം. ആന്റണി ഫെര്‍ണാണ്ടസിന്റെ ബര്‍ക്കിനാഫാസോക്കാരായ ഭാര്യയും മൂന്നു മക്കളും സെനഗളില്‍ ഉണ്ടെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഇതെല്ലാം കേട്ട് സെനഗലിലെ കോടതിയും പൊലീസും പുലിവാലു പിടിച്ച നിലയിലാണ്.
നടപടിക്രമങ്ങള്‍ പാതിവഴിയില്‍ സ്തംഭിച്ചുനില്‍ക്കുന്നതിനാല്‍ പ്രതിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള പരിശ്രമങ്ങള്‍ക്കു കാലതാമസം ഉണ്ടാകുമെന്നാണ് അറിയുന്നത്. ശാസ്ത്രീയമായ തിരിച്ചറിയലിനായി ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് സെനഗളിലെ പൊലീസ്. പൂജാരി കുടുംബാംഗങ്ങളുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിക്കാന്‍ മുംബൈയിലെയും കര്‍ണാടകത്തിലെയും പോലീസിനോട് അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പൂജാരിയുടെ സഹോദരി ജയലക്ഷ്മി, നയന പൂജാരി തുടങ്ങിയവര്‍ ഡല്‍ഹിയിലുണ്ട്. ഇവരുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് സെനഗലില്‍ എത്തിക്കുവാനാണ് പരിപാടിയെന്ന് അറിയുന്നു.
അതേസമയം, ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ബുര്‍ക്കിനാഫാസോ പാസ്‌പോര്‍ട്ട് നേടി സെനഗലില്‍ കഴിയുന്നത് ഒറിജിനല്‍ പൂജാരി തന്നെയാണെന്ന് കര്‍ണാടക പോലീസ് നേരത്തേ പറഞ്ഞിട്ടുണ്ടെ.ന്നതാണ് രസകരം. പൂജാരിയുടെ ഭാര്യ പദ്മയ്ക്കും മൂന്നു മക്കള്‍ക്കും ബര്‍ക്കിനാഫാസോ പാസ്‌പോര്‍ട്ടുകളാണുള്ളതെന്നും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പൂജാരിയുടെ അധോലോക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി സെനഗള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സെനഗലിലെ ഇന്ത്യന്‍ എംബസി മുഖേന വിദേശ മന്ത്രാലയമാണ് രവി പൂജാരിയെ വിട്ടുകിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ബന്ധപ്പെട്ട രോഖകള്‍ പരിശോധിച്ചുകഴിയുന്നതോടെ ആന്റണി ഫെര്‍ണാണ്ടസ് എന്ന ഫാന്‍സിഡ്രസ് മതിയാക്കി രവി പൂജാരിക്ക് പുറത്തുവരേണ്ടിവരും എന്നാണ് ഇന്ത്യന്‍ എംബസിയുടെ നിഗമനം.
ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിട്ടുള്ള 13 റെഡ് കോര്‍ണര്‍ നോട്ടീസുകളാണ് രവി പൂജാരി നേരിടുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സെനഗല്‍ പോലീസിനു കൈമാറിയിട്ടുണ്ട്. മുംബൈയില്‍ പൂജാരിയുടെയും കൂട്ടാളികളുടെയും പേരിലുള്ള 49 കേസിലെ വിശദവിവരങ്ങളും അതിലുള്‍പ്പെടുന്നു. മംഗളൂരുവിലുള്ള 11 കേസിന്റെയും ബെംഗളൂരുവിലുള്ള 36 കേസിന്റെയും പൂര്‍ണ വിവരങ്ങളുമുണ്ട്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേയുണ്ടായ വെടിവയ്പ് രവി പൂജാരിയെ കേരളത്തിലും കുപ്രസിദ്ധനാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രവി പൂജാരി കഴിഞ്ഞ ജനുവരി 19 ന് ആണ് സെനഗലില്‍ പിടിയിലാകുന്നത്.
ഉഡുപ്പിയിലെ മാല്‍പെയാണ് രവി പൂജാരിയുടെ ജന്മദേശം. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ജന്മസിദ്ധമായ ക്രിമിനല്‍ വാസന വേറിട്ട വഴികളിലൂടെ നടത്തി. എമ്പതുകളില്‍ മുംബൈയിലെത്തി ഹോട്ടലില്‍ ജോലിക്കാരനായി. പതുക്കെ അധോലോക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു. അത് സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലേക്കെത്തിച്ചു. അന്ധേരിയില്‍ ഗുണ്ടാതലവനായിരുന്ന ബാല സല്‍ത്തെയെ കൊന്നതോടെയാണ് പൂജാരി അധോലോകത്ത് സ്ഥാനമുറപ്പിച്ചത്. പണം ആവശ്യപ്പെട്ട് നിരവധി ബോളിവുഡ് പ്രമുഖരെയും റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളെയും രവി പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഛോട്ടാ രാജനോടൊപ്പം പ്രവര്‍ത്തിച്ച പൂജാരി പിന്നീട് അകന്നു. മുംബൈ പോലീസിന്റെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ പൂജാരി ദുബായിലേക്കുകടന്നു. അവിടെനിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയി. ഒടുവില്‍ എത്തിയത് ബര്‍ക്കിനാഫാസോയിലാണ്. പശ്ചിമാഫ്രിക്കയിലെ ഗിനി, ബര്‍ക്കിനാഫാസോ, ഐവറികോസ്റ്റ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ കള്ളപ്പണനിക്ഷേപം നടത്തിവരികയായിരുന്നു പൂജാരിയെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
എന്തായാലും, കെട്ടുകഥയേക്കാള്‍ കുരുക്കുപടിച്ചതാണ് രവി പൂജാരിയുടെ യഥാര്‍ത്ഥ ജീവിതം. പണവും ആക്രമണവും കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യങ്ങളുടെ പതനമാകും ആളെ തിരിച്ചറിയുന്നതില്‍ പൊലീസ് വിജയിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത്. അതൊഴിവാക്കാനുള്ള അവസാനശ്രമത്തിലാണ് പൂജാരിയുടെ വക്കീലന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ ഫലമറിയാം. ആന്റണി ഫെര്‍ണാണ്ടസും രവി പൂജാരിയും ഒന്നാണെന്നു തെളിഞ്ഞാല്‍ ആളെ ഇന്ത്യയിലേക്കു കൊണ്ടുവരും. വന്നാല്‍ ലീന മരിയാ പോള്‍ മുതല്‍ പിസി ജോര്‍ജ് വരെ പറഞ്ഞ കഥകളുടെ കുരുക്കും അഴിയും
https://www.facebook.com/Malayalivartha
























