കുംഭമാസ പൂജകൾക്കായി ശബരിമലയിൽ ഇന്ന് നട തുറക്കും;യുവതികൾ എത്തിയാൽ പ്രതിഷേധിക്കുമെന്ന് കർമ്മ സമിതി; ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

ശബരിമലയിൽ കുംഭമാസ പൂജകൾക്കായി ഇന്ന് നടതുറക്കും. യുവതികൾ ദർശനത്തിനെത്തുകയാണെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കർമ്മ സമിതി.ഈ സാഹചര്യത്തിൽ വൻ സന്നാഹമാണ് സന്നിധാനത്ത് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ ഇന്ന് നിരോധനാജ്ഞയും പ്രഖ്യാപിച്ചേക്കും.
ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഇത്തവണയും ക്രമസമാധാന പ്രശ്നങ്ങൾ യും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സന്നിധാനം, പമ്പ, നിലക്കൽ, എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലും ഓരോ എസ് പിമാർക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയിൽ എച്ച് മഞ്ചുനാഥ്, നിലക്കലിൽ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 3000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷയ്ക്കായി അണിനിരക്കുന്നുണ്ട് .
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഈയാഴ്ച പ്രത്യേക പരാമര്‍ശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമൊക്കെ കണക്കിലെടുത്താണ് പൊലീസ് വിന്യാസം.
നവോത്ഥാന കേരളം ശബരിമലക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാൻ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താൻ ഇടയുണ്ട്. ശബരിമലയിൽ ദർശനത്തിനെത്തിയ ബിന്ദുവും കനക ദുർഗയും വീണ്ടും ദർശനത്തിനെത്തുമെന്ന റിപ്പോർട്ടുകളും ഉണ്ട്.
ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അപേക്ഷകര്‍ക്ക് ഇതുവരെ സേന മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്.
മണ്ഡലമകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തരില്‍നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. യുവതികളെത്തിയാല്‍ ഇത്തവണയും ഇത് തുടരുമെന്നാണഅ വിലയിരുത്തല്‍. അതിനിടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയേ അനുവദിക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. നിലയ്ക്കല്‍നിന്നും പമ്ബയിലേക്കു കെ.എസ്.ആര്‍.ടി.സി. ബസ് ഉപയോഗപ്പെടുത്തണം.
തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോർഡ് കേസിൽ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹർജികളിൽ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിർത്താൻ പരിവാർ സംഘനകൾ തയ്യാറെടുക്കുമ്പോൾ സർക്കാർ എടുക്കുന്ന നിലപാടും നിർണായകമാവും.
https://www.facebook.com/Malayalivartha
























