അനുപമ മുതല്‍ രേണുരാജ് വരെ... ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയ യുവ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ക്ക് എന്നും കൈയ്യടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്

ഐഎഎസ് ഓഫീസര്‍മാരായ ശ്രീറാം വെങ്കിട്ടരാമന്‍, അനുപമ, ഐപിഎസ് ഓഫീസര്‍മാരായ യതീഷ് ചന്ദ്ര, ചൈത്ര തെരേസ എന്നിങ്ങനെ ആ പേര് നീളുന്നു. അവസാനം മൂന്നാര്‍ സബ് കളക്ടര്‍ ഡോ. രേണു രാജിലെത്തിയിരിക്കുകയാണ്. ശക്തമായ നിലപാടെടുത്ത്, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു കേരളമാകെ അഭിനന്ദനപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ചു വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചത്. എംഎല്‍എയുടെ വാക്കുകള്‍ തലവേദനയായപ്പോള്‍ സിപിഎം കൈവിട്ടു. സബ് കലക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തി. ഇതോടെ ഖേദം പ്രകടിപ്പിക്കേണ്ട നിലയിലെത്തി എംഎല്‍എ. ഇതിന് പുറമേയാണ് ഹൈക്കോടതിയില്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുന്നത്. കഴിഞ്ഞ ദിവസം എജിയെ കണ്ടെങ്കിലും എജിയുടെ ഓഫീസിന് മേല്‍ സമ്മര്‍ദം വന്ന കാരണം കോടതിയലക്ഷ്യം ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
മൂന്നാറില്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു ശക്തമായ നേതൃത്വം നല്‍കുകവഴി സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇഷ്ടക്കേട് ഏറ്റുവാങ്ങിയാണു ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആ പദവിയില്‍നിന്നു തെറിച്ചത്. മൂന്നാറിലെ വിവാദ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രീറാമിന്റെ നീക്കത്തിനു ഹൈക്കോടതിയുടെ അംഗീകാരം ഉണ്ടായതിന്റെ പിറ്റേന്നാണു മന്ത്രിസഭായോഗം അദ്ദേഹത്തെ നീക്കിയത്. ശ്രീറാമിനെ സംരക്ഷിച്ചുവന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനെയും സിപിഐയെയും മൂകസാക്ഷിയാക്കിയായിരുന്നു തീരുമാനം. വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ പകരം നിയമിച്ചു. ശ്രീറാമിന് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയും നല്‍കി.
മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് എതിര്‍വശമുള്ള വി.വി.ജോര്‍ജിന്റെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 22 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്നും ഒഴിപ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിവാദഭൂമി ഒഴിപ്പിക്കണമെന്നു ശ്രീറാം മുന്‍പ് ഉത്തരവു നല്‍കിയതിനെത്തുടര്‍ന്നാണ് അതിനെതിരെ മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതും അദ്ദേഹം യോഗം വിളിച്ചതും. മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയപ്പോള്‍തന്നെ ശ്രീറാമിനെതിരെ നടപടി ആവശ്യപ്പെട്ടു മന്ത്രി മണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു സമ്മര്‍ദം തുടങ്ങിയിരുന്നു.ദേവികുളം സബ് കലക്ടറായി വി.ശ്രീറാം 350 ദിവസത്തോളമാണു സേവനം അനുഷ്ഠിച്ചത്.
ശ്രീറാമിന്റെ അതേ വഴിയിലായിരുന്നു വി.ആര്‍.പ്രേംകുമാറും. ദേവികുളം സബ് കലക്ടറായി പ്രേംകുമാറും കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണു പ്രേംകുമാറിനെതിരെ സിപിഎമ്മില്‍ അപ്രീതി പുകഞ്ഞത്. ഭൂമി കയ്യേറ്റക്കാരുടെ സ്വാധീനവും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും അപ്രീതിയും ചേര്‍ന്നപ്പോള്‍ സ്ഥലംമാറ്റം ഉത്തരവെത്തി. വിവിധ വിഷയങ്ങളില്‍ ജനതാല്‍പര്യവും സമൂഹനന്മയും മാത്രം പരിഗണിച്ചു തീരുമാനങ്ങളെടുത്തു ശക്തമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സമാനമായ പ്രതികരങ്ങളാണു മുമ്പും ലഭിച്ചിരുന്നത്.
നോക്കുകൂലി, പച്ചക്കറികളിലെ കീടനാശിനികളുടെ അമിതസാന്നിധ്യം, ഭക്ഷ്യവസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ടി.വി. അനുപമ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പലരുടെയും കണ്ണിലെ കരടായത്. അനുപമയുടെ നിലപാടുകള്‍ ജനശ്രദ്ധ നേടി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ ഉറച്ച തീരുമാനം മലയാളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു. നേരത്തേ, എട്ടു മാസം ആലപ്പുഴ ജില്ലാ കലക്ടര്‍ ആയപ്പോള്‍ സര്‍ക്കാരിനെ വിറപ്പിച്ചാണ് അനുപമ നിലകൊണ്ടത്.
കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്കു മന്ത്രിപദം നഷ്ടമാക്കിയ വിവാദ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച നടപടിയിലൂടെയും അനുപമ ശ്രദ്ധാകേന്ദ്രമായി. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമായിരുന്നു. മുന്‍ കലക്ടര്‍ വീണ എന്‍.മാധവന്‍ തുടങ്ങി വച്ച അന്വേഷണം പൂര്‍ത്തിയാക്കിയാണ് അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും വഴിയൊരുക്കി. ഒടുവില്‍ മന്ത്രിയുടെ രാജിയുമുണ്ടായി.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലെ റെയ്ഡിലൂടെയാണു ചൈത്ര തെരേസ ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും തലവേദനയായത്. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര, ഡിസിപിയുടെ അധിക ചുമതല വഹിക്കുമ്പോഴായിരുന്നു സംഭവം. റെയ്ഡിനു പിന്നാലെ ഡിജിപിയും മുഖ്യമന്ത്രിയും ചൈത്രയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. പോക്‌സോ കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്കു വേണ്ടിയായിരുന്നു ചൈത്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സിപിഎം ഓഫിസിലെത്തിയത്.
ശബരിമല തീര്‍ഥാടനത്തിനെത്തിയ തന്നോട് മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടിസ് കിട്ടിയ ഐപിഎസ് ഉദ്യോഗസ്ഥനാണു യതീഷ് ചന്ദ്ര. തീര്‍ഥാടനത്തിനിടെ, നിലയ്ക്കല്‍ വച്ച് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടുന്നതിനെക്കുറിച്ച് ആരാഞ്ഞ തന്നോട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകുമോ എന്ന് യതീഷ് തിരിച്ചു ചോദിച്ചതെന്നാണു മന്ത്രിയുടെ പരാതി. എന്നാല്‍, ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നല്‍കിയ യതീഷ് ചന്ദ്ര ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അനുമോദനപത്രം നല്‍കിയാണു സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിച്ചത്.
സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിടയില്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടവരാണ് ഇവരെല്ലാം. എന്നുകരുതി ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ. വര്‍ധിത വീര്യത്തോടെ മലയാളികളുടെ മനസില്‍ തന്നെയുണ്ട്.
https://www.facebook.com/Malayalivartha
























