മൂന്നാറിനെ വിറപ്പിച്ച് രേണുരാജ്; ശ്രീറാം വെങ്കട്ടരാമന് ശേഷം രേണുരാജിനെ ഭയക്കുന്നത് ആരൊക്കെ; മൂന്നാറില്‍ മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

മൂന്നാര്‍ എന്നും ചര്‍ച്ചാവിഷയമാണ്. ഇടക്കിടെ വാര്‍ത്തകളില്‍ നിറയും. എല്ലാത്തിനും പിന്നില്‍ രാഷ്ട്രീയക്കാരുമുണ്ടാകും. കെട്ടിട നിര്‍മാണമോ, ഭൂമികയ്യേറ്റമോ ഒക്കെ ആവും കാരണങ്ങള്‍. പലപ്പോഴും ഭൂമി കയ്യേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചുവപ്പ് നാടയില്‍ കുടുങ്ങുകയാണ് പതിവ്. എന്നാൽ ഇത്തവണ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റ കെട്ടിട നിര്‍മാണം ദേവികുളം സബ് കലക്ടര്‍ തടഞ്ഞതും അതിനെ ചോദ്യം ചെയ്ത് എസ്. രാജേന്ദ്രന്‍ എം.എല്‍.എ രംഗത്ത് വന്നതും വലിയ വിവാദത്തിന് വഴിവച്ചു.
ദേവികുളത്തിന്റ ചരിത്രത്തിലെ ആദ്യ വനിതാ സബ് കലക്ടറാണ് ഡോ. രേണു രാജ്. അവരെ ആക്ഷേപിക്കുന്ന തരത്തില്‍ എം.എല്‍.എ സംസാരിച്ചുവെന്ന ആരോപണമാണ് ഇപ്പോഴത്തെ വിവാദം. കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ കോണ്‍ഗ്രസുകാരായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കൂട്ടിനുണ്ടായിരുന്നു. മുതിരപ്പുഴയാറിന്റ തീരത്താണ് മുന്നാര്‍ ഗ്രാമപഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രവും വ്യാപാര സമുച്ചയവും നിര്‍മിക്കുന്നത്. വനിതാ ഫണ്ടുപയോഗിക്കുന്നുവെന്നതിനാലാണ്, പേരില്‍ വനിതാ വ്യവസായ കേന്ദ്രം. ഇതിന്റ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാണ് ഇപ്പോള്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. ഇതിന് രണ്ട് കാരണങ്ങളാണ് സബ് കലക്ടര്‍ പറയുന്നത്. ഇതില്‍ പ്രധാനം 2010ലെ ഹൈകോടതി വിധിയാണ്. ഇതുനസരിച്ച് മൂന്നാറും ദേവികുളവും ഉള്‍പ്പെടുന്ന എട്ട് വില്ലേജുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കണമെങ്കില്‍ കലക്ടറുടെ എന്‍.ഒ.സി വേണം. വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് തടയുന്നതിനാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെ തുടര്‍ന്ന് ഈ അധികാരം ദേവികുളം സബ് കലക്ടര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഹൈകോടതി വിധിയുള്ളതിനാല്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇവിടെ, മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് എന്‍.ഒ.സി വാങ്ങിയില്ലെന്നതാണ് ഒന്നാമത്തെ വിഷയം. മറ്റൊന്ന് പ്രളയത്തെ തുടര്‍ന്നുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ്. ഇക്കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായ സ്ഥലങ്ങളിലും നിര്‍മാണം അനുവദിക്കരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുന്ന പ്രദേശം അപ്പാടെ വെള്ളത്തില്‍ മുങ്ങിയതാണ്. മുതിരപ്പുഴയാറിലെ രണ്ട് തൂക്ക്പാലങ്ങളും തകര്‍ന്നിരുന്നു. എന്നാല്‍, ഇതൊന്നും സര്‍ക്കാരി??െന്റ കെട്ടിടങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. അതിനാലാണ് സബ് കലക്ടറുടെ ഉത്തരവ് നിരാകരിച്ച് നിര്‍മാണം തുടര്‍ന്നത്. മൂന്നാറിലെ പുഴയോരത്ത് കെട്ടിട നിര്‍മാണം സാധ്യമാണോയെന്നതാണ്. അതിനും ഉത്തരം ഇല്ലെന്ന് തന്നെയാണ്. ബ്രീട്ടീഷുകാര്‍ക്ക് പൂഞ്ഞാര്‍ തമ്പുരാന്‍ കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് നല്‍കുമ്പോള്‍ തന്നെ പുഴയില്‍ നിന്ന് 50വാര അകലെ നിര്‍മാണം പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, അതൊക്കെ അട്ടിമറിച്ച് പുഴ കയ്യേറിയാണ് കെട്ടിടങ്ങള്‍ ഉയര്‍ന്നതെന്നത് മറ്റൊരു കാര്യം. പക്ഷെ, ഗ്രാമപഞ്ചായത്ത് തന്നെ നിയമം ലംഘിക്കാമോ? ഇപ്പോള്‍ വാണിജ്യ സമുച്ചയം നിര്‍മിക്കുന്ന സ്ഥലം യഥാര്‍ഥത്തില്‍ ബസ് സ്റ്റാന്‍ഡിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടതാണ്. ഒപ്പം ടൂറിസ്റ്റ് അമിനിറ്റി സ?െന്ററും നിര്‍ദേശിക്കപ്പെട്ടു. ഈ സ്ഥലത്തിന് മുന്‍വശത്തായി പാതയോരത്തുള്ള പെട്ടിക്കടകള്‍ ഇതിനകത്തേക്ക് മാറ്റാനും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ നിര്‍ദേശം വന്നിരുന്നു. ഇതിനായി ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു.
ഇതിനിടെയാണ് പദ്ധതി മാറിയതും കട മുറികള്‍ എന്ന ആശയത്തിലേക്ക് മാറിയതും. കട മുറികള്‍ക്ക് വലിയ കച്ചവട സാധ്യതയാണ് ഹൈറേഞ്ചില്‍. ഗ്രാമപഞ്ചായത്തിന്റ വെയ്റ്റിംഗ് ഷെഡുകള്‍ പോലും കച്ചവട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സബ് കലക്ടര്‍ വന്നതിന് ശേഷം അനുമതി കൂടാതെ ആരംഭിച്ച നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിച്ചിട്ടുണ്ട്. അത് ചില ഉദ്യോഗസ്ഥരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുകയെന്നത് ചില ഉദ്യോഗസ്ഥരുടെ അക്ഷയപാത്രമാണ്. ചതുരശ്രയടി കണക്കാക്കിയാണ് പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ നൂറ്കണക്കിന് കെട്ടിടങ്ങള്‍ ഒരു രേഖയുമില്ലാത്ത ഭൂമിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന് പഞ്ചായത്ത് കെട്ടിട നമ്പരുകളും നല്‍കിയിട്ടുണ്ട്. പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് എതിരെ സി.പിഐയാണ് പരാതി നല്‍കിയതെന്നും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണം സംരക്ഷിക്കേണ്ട ബാധ്യത സി.പി.എമ്മുകരാനായ എം.എല്‍.എക്കുണ്ടോയെന്നതാണ് സി.പിഐ ഉയര്‍ത്തുന്ന ചോദ്യം. മൂന്നാറിലെ തോട്ടം മേഖലയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സി.പിഐസി.പി.എം പോരി ബാക്കിപത്രം കൂടിയാണ് ഈ സംഭവങ്ങള്‍. തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍വാലിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഭൂമി അളന്ന് തിരിച്ച് നല്‍കാന്‍ എം.എല്‍.എ താല്‍പര്യം കാട്ടുന്നില്ലെന്ന പരാതിയും സി.പിഐക്കുണ്ട്. തോട്ടം തൊഴിലാളികളുടെയും മൂന്നാര്‍ ടൗണിലെ വ്യാപാരികളുടെയും അടക്കമുള്ള പാര്‍പ്പിട പ്രശ്‌നത്തില്‍ അല്ല, മല കയറി വന്ന കയ്യേറ്റക്കാരുടെ താല്‍പര്യങ്ങളാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നതെന്ന പരാതിയും നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha
























