ഭൂമി കയ്യേറ്റ പ്രശ്‌നങ്ങളില്‍ കര്‍ക്കശ നിലപാടെടുത്ത യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ രേണുരാജ്, ശ്രീരാംവെങ്കിട്ടരാമന്‍, ടി.വി അനുപമ എന്നിവര്‍ക്കെതിരെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

ഭൂമി കയ്യേറ്റ പ്രശ്‌നങ്ങളില്‍ കര്‍ക്കശ നിലപാടെടുത്ത യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ രേണുരാജ്, ശ്രീരാംവെങ്കിട്ടരാമന്‍, ടി.വി അനുപമ എന്നിവര്‍ക്കെതിരെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. ഇവര്‍ക്കാര്‍ക്കും ആരോടും ഒന്നിനോടും ഉത്തരവാദിത്തമില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ ഗോപകുമാര്‍ മുകുന്ദന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ാന്ത്രികമായ, മനുഷ്യവിരുദ്ധമായ വ്യാഖ്യാനത്തോടെ കര്‍ക്കശമായി നിയമം നടപ്പിലാക്കുകയാണ് ഇവരുടെ മേന്മ. മൂന്നാര്‍ അടക്കമുള്ള മലയോരത്തെ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തില്‍ കൊണ്ടു വരുന്നു. എസ് രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ മറികടന്ന് നിര്‍മ്മാണം നടക്കുക മാത്രമാണ് അവിടെയുണ്ടായതെന്നും ഗോപകുമാര്‍ ന്യായീകരിക്കുന്നു. രാജേന്ദ്രന്റെ നിലപാടിനെതിരെ സി.പി.എമ്മും റവന്യൂമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയപ്പോഴാണ് മന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ന്യായീകരണത്തൊഴിലാളിയായി രംഗത്തെത്തിയത്.
മലയോരത്തെ മനുഷ്യര്‍ ഫോറസ്റ്റ് ബ്യൂറോക്രസിയില്‍ നിന്നും അനുഭവിച്ചുകൂട്ടിയ ദുരിതത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ മൂന്നാറില്‍ കാണുന്നത്. ബ്യൂറോക്രസിക്ക് തങ്ങളുടെ ജീവിതം വീണ്ടും തീറെഴുതാന്‍ പോകുന്നെന്ന് തോന്നിയാല്‍ ഇവര്‍ക്ക് പിന്നെ ഒരു പരിസ്ഥിതി സംരക്ഷണവും ബാധകമാകില്ല. അത്രമേല്‍ ഭീതിദതമാണ് അവിടുത്തുകാര്‍ അനുഭവിച്ചുകൂട്ടുന്ന ബ്യൂറോക്രാറ്റിക് കെടുതികള്‍. ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് നിലവില്‍ വന്നതു മുതല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലൊക്കെ ഇതിനൊരു മാറ്റം വന്നതു കാണാം. സാധാരണ മനുഷ്യരെ പങ്കാളികളാക്കിക്കൊണ്ടുള്ള വനപാലനവും പരിസ്ഥിതി സംരക്ഷണവും എന്നതായപ്പോള്‍ ചിത്രം പാടെ മാറിയെന്നും ഗോപകുമാര്‍ പറയുന്നു. ദേവികുളത്ത് റവന്യൂ അധികാരികളെ ആദ്യം തടഞ്ഞത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. എംഎല്‍എ സ്ഥലത്തെത്തി റവന്യൂ അധികാരികളുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് തന്റെ സാന്നിധ്യത്തില്‍ പണി തുടരുകയാണ് ചെയ്തത്. പരിസ്ഥിതി വാദികളായ ചിലര്‍ രാജേന്ദ്രനെ ശാപവാക്കുകള്‍ കൊണ്ട് മൂടുകയാണെന്നും പോസ്റ്റില്‍ ന്യായീകരിക്കുന്നു.
മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ നിര്‍മ്മാണനിയന്ത്രണം അനിവാര്യമാണ്. അവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അവിടെത്തന്നെ താമസവും മറ്റ് സൗകര്യങ്ങളും എന്നത് ടൂറിസത്തിന്റെ നിലനില്‍പ്പിനെ തകര്‍ത്തുകളയും. ഈ സമീപനമാണ് കായലിലും കാട്ടിലുമെല്ലാം വേണ്ടത്. വന്നു കണ്ട്, ആസ്വദിച്ച് സൗകര്യമുള്ള സ്ഥലത്തേയ്ക്ക് പോവുക. ഇതാണ് വേണ്ടത്. പക്ഷെ, ഈ സമീപനം കൂടുതല്‍ കൂടുതല്‍ ബ്യൂറോക്രാറ്റിക് കാര്‍ക്കശ്യം കൊണ്ട് നടപ്പാക്കാവുന്നതാണോ ? പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണമെന്നു പറഞ്ഞാല്‍ അവിടുത്തെ മണ്ണും, വെള്ളവും കൃഷിയും മനുഷ്യജീവനും സംരക്ഷിക്കുക എന്നല്ലാതെ മറ്റെന്താണ്. ഇത്ര ലളിതമായ കാര്യം മലയോരത്തെ മനുഷ്യര്‍ക്ക് മനസിലാകാതെ പോകുന്നതെന്താണ്? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് കേള്‍ക്കുന്നപാടെ മലയോരത്തെ മനുഷ്യര്‍ എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നത്? അവരെല്ലാം കൊടിയ കൊള്ളക്കാരായതുകൊണ്ടാണോ? ഫോറസ്റ്റ് ബ്രൂറോക്രസിയില്‍ നിന്ന് അനുഭവിച്ച ദുരതങ്ങളുടെ പ്രതികരണമാണെന്നും ഗോപന്‍ പറയുന്നു.
വീണ്ടും ഒരിക്കല്‍ക്കൂടി ഏകപക്ഷീയമായ ബ്യൂറോക്രാറ്റിക് പരിസ്ഥിതി മേഖലാവല്‍ക്കരണങ്ങളിലേയ്ക്കും നിയന്ത്രണങ്ങളിലേ്ക്കും തങ്ങളുടെ ജീവിതം എടുത്ത് എറിയപ്പെടാന്‍ പോകുന്നൂവെന്ന ചിന്തയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോര ജനത അണിനിരക്കുന്നതിന്റെ അടിസ്ഥാന കാരണം. അല്ലാതെ പുട്ടിന് പീരയിടുന്നതുമാതിരി ജോയിസ് ജോര്‍ജ്ജ്, രാജേന്ദ്രന്‍ എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ കാര്യമില്ല. അവരൊക്കെ ഒന്നാം ക്ലാസ് ആണെന്നും അര്‍ത്ഥമില്ലെന്നും പറഞ്ഞാണ് ഫെയിസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനകം ഈ പോസ്റ്റ് ചര്‍ച്ചയായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha
























