പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം- ഇരുവർക്കുമെതിരെ വധഭീഷണിയുണ്ടായിരുന്നെന്നും, പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തില്ലെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിൽ പൂര്‍വ്വവൈരാഗ്യം തന്നെയെന്ന് ശരത്തിന്റെ ബന്ധുക്കള്‍. രാഷ്ട്രീയ വൈരാഗ്യം ഉള്ളവര്‍ പ്രദേശത്ത് ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. വധഭീഷണി ഉണ്ടായിരുന്നെന്നും പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിൽ അതിക്രൂരമായ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബെക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.
ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു. ശരവേഗത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ മരണ വാര്‍ത്ത നാടെങ്ങും പടര്‍ന്നു. അര്‍ദ്ധരാത്രിയില്‍ തന്നെ കാസര്‍ഗോഡ് നിശ്ചലമായി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഎം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ്-യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം.
നിനച്ചിരിക്കാത്ത നേരത്ത് നടന്ന അക്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും കല്യോട്ട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തന്നിത്തോട് കൂരാങ്കര റോഡില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതായി വിവരം ലഭിക്കുന്നത്. കല്യോട്ട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ സംഗമത്തിന് ശേഷം ക്ഷേത്രത്തിലും ടൗണിലും വിശ്രമിച്ചവരെല്ലാം തന്നെ അക്രമം നടന്ന സ്ഥലത്തേക്ക് ഓടി.
കിട്ടിയ വാഹനങ്ങളില്‍ കൂരാങ്കര റോഡിലെത്തിയവര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വൈകിട്ട് വരെ ക്ഷേത്രത്തില്‍ വളണ്ടിയര്‍മാരായിരുന്ന യുവാക്കളെയാണ് വെട്ട് കൊണ്ട് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഓടിയെത്തിയവര്‍ തന്നെയാണ് പോലീസിന്റെ സഹായത്തോടെ പരിക്കേറ്റ ശരത്‌ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
അതേ സമയം മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നു യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകും. അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.
https://www.facebook.com/Malayalivartha






















