മിന്നൽ ഹർത്താലിൽ വലഞ്ഞ് ജനം; അപ്രതീക്ഷിത ഹർത്താലിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും തുടരെ ആക്രമണങ്ങൾ; കോഴിക്കോട് ജില്ലയിൽ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; പലയിടങ്ങളിലും നിരത്തിലിറങ്ങിയ വാഹനങ്ങൾ തടയുന്നു; കൊല്ലത്തും കണ്ണൂരും ദേശീയപാത ഉപരോധനം; ക്രമസമാധാനം നിലനിർത്താൻ പെടാപാടുപെട്ട് കേരളാപോലീസ്

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താൽ സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ബസ്സുകൾക്ക് നേരെയും കടകമ്പോളങ്ങൾക്ക് നേരെയും ആക്രമണങ്ങൾ അരങ്ങേറി.
കോഴിക്കോട് പന്തീര്‍പ്പാടത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വയനാട്ടിലേക്ക് പോകുകയായിരുന്ന ബസുകള്‍ക്ക് നേരയാണ് കല്ലേറുണ്ടായത്. കൊച്ചിയിലും വിവിധയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ബസുകള്‍ തടഞ്ഞെന്നാണ് വിവരം. തലസ്ഥാനത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലുണ്ട്. പതിവ് ഹര്‍ത്താലുകളില്‍നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്. എന്നാല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരത്തിലെ കടകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. എറണാകുളം ജില്ലിയിലെ ചിലയിടങ്ങളില്‍ ബസുകള്‍ അനുകൂലികള്‍ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു. പശ്ചിമ കൊച്ചിയിൽ പൊലീസ് നോക്കി നിൽക്കെ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു. എന്നാല്‍ ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. നിലവില്‍ കൊച്ചി നഗരത്തെ ഹര്‍ത്താല്‍ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല.
എന്നാല്‍ കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോൺഗ്രസ്സ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.
മുൻപ് പെരിയയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന്റെ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.
ഇന്ന് തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നല്കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















