മഹാബലിപുരത്തിന്റെ കാവ്യശില്പങ്ങൾ

നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരത്തിൽ ഉള്ള കൂറ്റൻ ശിവലിംഗം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശിവ വിഗ്രഹമാണ് .നിലവിൽ 108 അടി ഉയരത്തിൽ കർണാടകയിലെ കോളാർ ക്ഷേത്രത്തിലെ ശിവലിംഗമാണ് ഏറ്റവും ഉയരം കൂടിയത്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ് .
മഹാബലിപുരത്താണ് മഹാശിവലിംഗത്തിൽ പ്രതിഷ്ഠിക്കാനുള്ള 108 ശിവലിംഗങ്ങളും നിർമിച്ചത്. ശില്പി സപതി പദ്മനാഭന്റെ നേതൃത്വത്തിലാണ് നിർമാണം നടന്നത്. ചെങ്കൽ ക്ഷേത്രത്തിലെ ഗണപതി മണ്ഡപത്തിൽ പ്രതിഷ്ഠിച്ച 32 ഗണപതി വിഗ്രഹങ്ങളുടെ നിർമാണവും ഇവിടെയാണ് നടന്നത്. ഈ വിഗ്രഹങ്ങൾ ജ്യോതി പ്രയാണത്തോടൊപ്പം കളിയിക്കാവിളയില്‍ ഫെബ്രുവരി 20-ന് എത്തിച്ചേരും. അവിടെനിന്നു വൈകീട്ടോടെ ക്ഷേത്രത്തിലെത്തിക്കും.
ഈ അവസരത്തിൽ കല്ലിൽ കവിത വിരിയിക്കുന്ന മഹാബലിപുരമെന്ന ശിൽപ്പ നഗരത്തെക്കുറിച്ച് കൂടുതലറിയാം
മഹാബലിപുരമെന്നും മാമല്ലപുരം എന്നും അറിയപ്പെടുന്ന ഈ തീരദേശപട്ടണം ഒരിക്കല്‍ പ്രശസ്തമായിരുന്ന തുറമുഖ പട്ടണമായിരുന്നു . ഇന്ന് അതിന്റെ ശേഷിപ്പുകളുമായി ശിലകളില്‍ കഥകളെഴുതി ഈ പട്ടണം സഞ്ചാരികൾക്ക് അദ്‌ഭുത വിസ്മയമായി മാറുന്നു. കണ്ണെടുക്കാന്‍ തോന്നാത്ത അപൂര്‍വ ശില്‍പ സൗന്ദര്യമാണ് മഹാബലിപുരത്തിന്. ധ്യാനബുദ്ധന്റെ പ്രശാന്തതയും കൃഷ്ണ ഗോപികമാരുടെ ലാസ്യവും കാളിയുടെ ശൗര്യവും ഒന്നിനൊന്നു ചേരുന്ന മായക്കാഴ്ചയാണിവിടെ . പല്ലവ രാജവംശത്തിന്‍റെ ശില്‍പകലാ പ്രാവീണ്യത്തിന്‍റെ ആഴവും പരപ്പും അറിയണമെങ്കിൽ മഹാബലിപുരത്തെത്തിയാൽ മതി
തമിഴ് നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് മഹാബലിപുരം.തെരുവുകള്‍ നിറയെ ദൈവങ്ങളും ബുദ്ധനുമാണ് .ഒപ്പം ജീവനുണ്ടെന്നു തോന്നിക്കുന്ന ആനയും സിംഹവും . പല്ലവ രാജാവായ മാമല്ലന്‍റെ പേരിലാണ് ഈനാട് അറിയപ്പെടുന്നത്,അതുകൊണ്ടാണ് മഹാബലിപുരത്തിനു മാമാല്ലപുരം എന്നുകൂടി പേരുള്ളത്.
ക്രിസ്തുവര്‍ഷം 7,മുതല്‍ 9,വരെയുള്ള ചരിത്ര വിസ്മയങ്ങളാണ് ഇവിടുത്തെ ശില്പങ്ങളിൽ നിറയുന്നത് . ശില്പങ്ങള്‍ കൊത്തുവാന്‍ പല നാടുകളില്‍ നിന്നും പല്ലവ രാജക്കന്മാര്‍ കൊണ്ടുവന്ന ശില്പികളുടെ പിന്‍ തലമുറക്കാരാണ് ഇന്ന് തെരുവുകളുടെ ഇരുവശങ്ങളിലും ഇരുന്ന് അന്നന്നത്തെ അന്നത്തിനു വേണ്ടി ദൈവങ്ങളെ കൊത്തിയുണ്ടാക്കുന്നത് .
ഇവിടെ നാല്‍പ്പതോളം ശിലാ സ്മാരകങ്ങളും ക്ഷേത്രങ്ങളും ആണുള്ളത് . ഒരു പക്ഷെ തുറസ്സായ സ്ഥലത്തുള്ള ലോകത്തിലെ വലിയ ശിലാ സ്മാരക സമുച്ചയം ഇതായിരിക്കും . 6-ാം നൂറ്റാണ്ട് മുതല്‍ക്ക് ആരംഭിച്ച പല്ലവ കാലഘട്ടത്തോളം പഴക്കമുണ്ട് മാമല്ലപുരത്തെ കല്‍വേലകള്‍ക്ക്. പല്ലവകാലഘട്ടത്തില്‍ ആരംഭിച്ചശില്‍പ ചാതുരി ഇന്നും കെടാതെ സൂക്ഷിക്കുകയാണ് ഓരോ മാമ്മല്ലപുരം ശില്‍പിയും.
കാഞ്ചീപുരത്തിന്റ സമീപ ഗ്രമങ്ങളായ സിങ്കാരപുരത്തു നിന്നും തിരുവക്കരയില്‍ നിന്നും കൊണ്ടുവരുന്ന കരിങ്കല്‍ പാളികള്‍ ഏതാനും മാസങ്ങള്‍ മഹാബലി പുരത്തു കിടന്നാല്‍ ആനയായും തേരായും ദൈവങ്ങളായും ബുദ്ധനായും രൂപപ്പെടും.
വിഗ്രഹ പ്രതിഷ്ഠക്കായി ലക്ഷണമൊത്ത കരിങ്കൽ പാളികൾ തെരഞ്ഞെടുത്ത് പൂജിച്ചതിനു ശേഷമാണ് ശില്പനിർമ്മാണം തുടങ്ങുന്നത് . ശില്പിയുടെ മനസ്സും കൈകളും ഒരുമിച്ചു ചേർന്ന് കല്ല് വിഗ്രഹമായി മാറിയാൽ പണിശാലയില്‍ വച്ച് കണ്ണ് കൊത്തില്ലത്രേ ..കണ്ണ് കൊത്തിയാല്‍ ശില്‍പത്തിന് ജീവന്‍ വരുമെന്നാണ് വിശ്വാസം . വിഗ്രഹം സ്ഥാപിക്കേണ്ടിടത്ത് എത്തിച്ചു പൂജകള്‍ക്ക് ശേഷമാണ് കണ്ണ് കൊത്തുക. തുടര്‍ന്ന് വിഗ്രഹം പ്രതിഷ്ഠിക്കും.
ഇത് സത്യമാണെന്നു മഹാബലിപുരത്തു ചെന്നാൽ മനസ്സിലാകും ഓരോ ശില്‍പ്പത്തിലെ അതിസുക്ഷ്മമായ ഭാഗങ്ങള്‍ എത്ര തന്മയത്തത്തോടുകൂടിയാണ് ശില്പിയുടെ വിരലുകൾ ഒപ്പിയെടുത്തിരിക്കുന്നതെന്നു കണ്ടു തന്നെ അറിയണം . കിരീടം, ആടയാഭരണങ്ങള്‍, വസ്ത്രത്തിന്റ ഞൊറികള്‍, എന്തിന് മുടിയിഴകള്‍ വരെ ജീവസ്സുറ്റതായി കൊത്തിയെടുക്കാൻ പരിചയസമ്പന്നാരായ ശില്‍പ്പികൾക്ക് മാത്രമേ കഴിയൂ. ഇവിടെയുള്ള സ്ത്രീ രൂപങ്ങൾക്ക് മനുഷ്യ ഗന്ധമുണ്ടോ എന്ന് പോലും തോന്നുന്നത്ര താദാത്മ്യമാണ്..
കണ്ണനെ കയ്യിലേന്തിയ യശോദയുടെ കണ്ണിലെ മാതൃഭാവം ഒരു പെയ്ന്റിങ്ങിന്റെ മനോഹാരിതയോടെയാണ് കൊത്തിവെച്ചിരിക്കുന്നത് . ധ്യാനബുദ്ധന്റെ പ്രശാന്തത കണ്ടുനിൽക്കുന്നവരുടെ മനസ്സിനെ പോലും ധ്യാനമഗ്നമാക്കുന്നു .
സീ ഷോര്‍ ടെംപിള്‍ എന്ന വിഷ്ണു ക്ഷേത്രം ഇവിടുത്തെ മറ്റൊരു കാഴ്ചാനുഭവമാണ്. ഈ ക്ഷേത്രമാണ് ശില്പികളെയും ശില്‍പങ്ങളെയും സംരക്ഷിക്കുന്നതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം...
അര്‍ജുനന്‍റെ തപസ്, വരാഹ ഗുഹാ ക്ഷേത്രം, ഗണേശ മണ്ഡപം തുടങ്ങിയവയെല്ലാം കാണേണ്ടതുതന്നെയാണ്. . മഹാഭാരത കഥയും ശൈവിസവും , വൈഷ്ണവിസവുമെല്ലാം കല്ലിൽ കൊത്തിയ കഥകളായി നമ്മുടെ മുന്നിൽ നിറയുന്ന അതിമനോഹര ദൃശ്യാനുഭവം ഇവിടെ കാണാം . മണ്ഡപങ്ങളുടെ ചുമരുകളില്‍ കൊത്തിയുണ്ടാക്കിയ ചിത്രകലയുടെ ദൃശ്യാനുഭവം മഹാബലിപുരത്തിനു മാത്രം അവകാശപ്പെട്ടതാണെന്നതിൽ തർക്കമില്ല.
ചെങ്കുത്തായ കയറ്റം, അതിന് മകളില്‍ ചെറുതും വലുതുമായ മണ്ഡപങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, കല്ലു കുഴിച്ചുണ്ടാക്കിയ കുളങ്ങള്‍, പുരാണ കഥാപാത്രങ്ങളുടെയടക്കം ശില്‍പങ്ങള്‍ അങ്ങനെ കരിങ്കല്‍ ശില്‍പങ്ങളുടെ സൗന്ദര്യം മങ്ങലേല്‍ക്കാതെ നില്‍ക്കുകയാണ് മഹാബലിപുരത്ത്. ബട്ടര്‍ ബോള്‍ എന്നറിയപ്പെടുന്ന വലിയ ഉരുണ്ട പാറ നില്‍ക്കുന്നത് ഒരു ചെറിയ പോയന്‍റിലാണ്. ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയുടെ മനസ്സും ഒരു കൊച്ചു കുട്ടിയെ പോലെ ആ പാറ ഉരുട്ടി തള്ളിയിടാൻ കൊതിക്കാതിരിക്കില്ല ..പഴമയുടെ കഥ പറയുന്ന ഒരു ലൈറ്റ് ഹൗസ് ഉണ്ടിവിടെ. അതിന് മുകളില്‍ നിന്ന് നോക്കിയില്‍ നഗരം മുഴുവന്‍ കാണാം.ഒപ്പം നിറഞ്ഞു നിൽക്കുന്ന ശിൽപ്പ ചാരുതയും
https://www.facebook.com/Malayalivartha

























