ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിൽ നിർണ്ണായക നീക്കം; ബിജെപിയും എഐഎഡിഎംകെയും ഒന്നിക്കുന്നുവോ ?

മോദിയുടെയും അമിത് ഷായുടെയും തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിൽ തമിഴകം തളച്ചിട്ടു. ദക്ഷിണേന്ത്യയിലെ നിർണ്ണായക നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐഎഡിഎംകെ, എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചു. ബിജെപി അഞ്ചു സീറ്റില്‍ മത്സരിക്കും. നേരത്തെ, പിഎംകെയും എഐഎഡിഎംകെയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത വര്‍ധിച്ചു.
ധാരണപ്രകാരം ആകെയുള്ള 40 സീറ്റില്‍ 21ല്‍ എഐഎഡിഎംകെയും ഏഴു സീറ്റില്‍ പിഎംകെയും മത്സരിക്കും. ബാക്കി സീറ്റുകള്‍ എന്‍ഡിഎയില്‍ ചേരുന്ന മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടി നീക്കിവച്ചു. വിജയകാന്തിന്റെ ഡിഎംഡികെ അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. മുഴുവന്‍ സീറ്റുകളും സഖ്യം തൂത്തുവാരുമെന്ന് ഗോയല്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 21 നിയമസഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളെ ബി.ജെ.പിയും പാട്ടാളി മക്കൾ കക്ഷിയും ഉൾപ്പെടെ മുഴുവൻ ഘടകകക്ഷികളും നിരുപാധികം പിന്തുണക്കണമെന്ന വ്യവസ്ഥയും അംഗീകരിക്കപ്പെട്ടു.
ചൊവ്വാഴ്ച ചെന്നൈ ആഴ്വാർപേട്ടയിലെ ക്രൗൺപാസ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സഖ്യചർച്ച നടന്നത്. വണ്ണിയർ സമുദായത്തിെൻറ പിൻബലമുള്ള പാട്ടാളി മക്കൾ കക്ഷിയെ (പി.എം.കെ) തങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ, പാട്ടാളി മക്കൾ കക്ഷി അണ്ണാ ഡി.എം.കെ പാളയത്തിലേക്ക് പോകാനാണ് തീരുമാനിച്ചത്. പുതുച്ചേരി ഉൾപ്പെടെ 40 സീറ്റുകളിൽ ഏഴെണ്ണവും ഒരു രാജ്യസഭ സീറ്റും പാട്ടാളി മക്കൾ കക്ഷിക്ക് നൽകാനാണ് ധാരണ.
ബിജെപിയുമായുള്ള ചര്‍ച്ചകളില്‍ എഐഎഡിഎംകെയ്ക്കായി മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവര്‍ പങ്കെടുത്തു. പിഎംകെ സ്ഥാപക നേതാവ് ഡോ.എസ്. രാംദോസ്, മുന്‍ കേന്ദ്രമന്ത്രിയും രാംദോസിന്റെ മകനുമായ അന്‍പുമണി രാംദോസ് എന്നിവരാണ് പിഎംകെയ്ക്കായി ചര്‍ച്ചകളില്‍ പങ്കെടുത്തത്. വിജയസഖ്യമാണിതെന്ന് പിന്നീട് രാംദോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴു തടവുകാരുടെ മോചനം ഉൾപ്പെടെ 10 ആവശ്യങ്ങളടങ്ങിയ പട്ടികയും പി.എം.കെ നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം, ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ-കോൺഗ്രസ് സീറ്റ് വിഭജന-മണ്ഡലനിർണയ ചർച്ച നടന്നു. രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി അറിയിച്ചു.
https://www.facebook.com/Malayalivartha

























