സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൊലപാതകത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ ശൈലിയല്ല. പാര്‍ട്ടി അംഗങ്ങളും കുടുംബങ്ങളും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൂരമായ കൊലപാതകങ്ങള്‍ ആര് നടത്തിയാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വിഎസ് പറഞ്ഞു. കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങളോട് വി.എസിന് പണ്ടേ എതിര്‍പ്പാണ്. കൊലപാതകങ്ങള്‍ എപ്പോള്‍ നടന്നാലും അതിനെതിരെ അദ്ദേഹം രംഗത്ത് വരുകയും ചെയ്തിരുന്നു. വി.എസ് ഗ്രൂപ്പുകാരനായിരുന്ന ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം അദ്ദേഹം ടി.പിയുടെ ഭാര്യ രമയെ കാണാന്‍ വടകരയിലെ വീട്ടില്‍ പോയി. അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അത്. ടി.പി കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്ന് പ്രതിപക്ഷനേതാവായിരുന്ന അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്തില്‍ വി.എസ്-പിണറായി ഗ്രൂപ്പ് പോര് ശക്തമായിരുന്നു മുമ്പ്. അന്ന് വി.എസ് പക്ഷത്തെ കരുത്തനായിരുന്ന ടി.പി ചന്ദ്രശേഖരന്‍ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിച്ചില്ല. ടി.പിയുടെ നേതൃത്വത്തില്‍ വേണു അടക്കം നിരവധി നേതാക്കള്‍ ശക്തമായി വി.എസിനൊപ്പം അടിയുറച്ച് നിന്നു. അങ്ങനെയിരിക്കെ ഒഞ്ചിയത്തിന് അടുത്തുള്ള ഏറാമല പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ വേണുവിനെ മാറ്റി വിരേന്ദ്രകുമാറിന്റെ ജനതാദളിന് നല്‍കണമെന്ന് നല്‍കണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഏര്യാകമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.പി ചന്ദ്രശേഖരനും മറ്റും അംഗീകരിച്ചില്ല. പാര്‍ട്ടിയില്‍ നയവ്യതിയാനങ്ങള്‍ സംഭവിക്കുന്നെന്ന് ചന്ദ്രശേഖരന്‍ പ്രസ്താവിക്കുകയും ചെയ്തു.
2009ല്‍ ചന്ദ്രശേഖരനും വേണുവും അടക്കമുള്ള ഒരുകൂട്ടം നേതാക്കള്‍ പാര്‍ട്ടി വീട്ട് റെവല്യൂഷനറി മാക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഹായത്തോടെ വടകരയില്‍ നിന്ന് ചന്ദ്രശേഖരന്‍ മത്സരിച്ച് ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടി. സി.പി.എം സ്ഥാനാര്‍ത്ഥിയും പി.ജയരാജന്റെ സഹോദരിയുമായ പി.സതീദേവി തോല്‍ക്കുകയും ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. അന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അമ്പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍.എം.പി. ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തതോടെ സി.പി.എമ്മിന് വൈരാഗ്യം കൂടി.
https://www.facebook.com/Malayalivartha

























