എല്ലാം സാധ്യം... ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തിലെത്തുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെ കേരളത്തിലെത്തുന്നു. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്‌സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ ഭാരവാഹിയോഗം ചേരും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലെയും ഇന്‍ ചാര്‍ജ്ജുമാരുടേയും കോ ഇന്‍ ചാര്‍ജ്ജുമാരേടുയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും.
അതേസമയം, ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ച സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനകം പരാതിപ്പെട്ടുകഴിഞ്ഞു. ഇതെതുടര്‍ന്ന് സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കേരള നേതാക്കളെ അമിത് ഷാ ശാസിക്കനിടയുണ്ട്.
അതേസമയം 2 ലോക്‌സഭ മണ്ഡലങ്ങളില്‍ ഉറപ്പായും ജയിച്ച് കയറാമെന്നാണ് ഷാ വിശ്വസിക്കുന്നത്. ബാക്കി മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നല്ല പ്രവര്‍ത്തനം നടത്തിയാല്‍ പലയിടത്തും ജയിക്കാനാകും. ഇതുകണ്ടുള്ള തന്ത്രങ്ങളാണ് മെനയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയിലെ കലഹം ഷായെ അസസ്വസ്ഥമാക്കുന്നുണ്ട്. ആരോരുമറിയാതെ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നടപടിയാണ് നേരത്തെ പൊട്ടിത്തെറിക്ക് കാരണമായത്. മൂന്നുപേരടങ്ങുന്ന ചുരുക്കപട്ടിക തയ്യാറാക്കി നല്‍കിയെന്നു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ സംസ്ഥാന പ്രസിഡന്റ് സംഭവം വിവാദമായതോടെ കളംമാറി. തനിക്ക് ചുരുക്കപ്പട്ടികയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് വി.മുരളീധരന്‍ വിഭാഗം കൊച്ചിയിലെ കോര്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചുരുക്കപ്പട്ടിക വിവാദം കത്തിയത്. അതേസമയം പനിപിടിച്ചതുകൊണ്ടാണ് കെ.സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിക്ക് വരാത്തെതന്നാണ് വിശദീകരണം.
അതിനിടെ പ്രധാന സീറ്റുകളിലേക്ക് ബി.ജെ.പി നേതാക്കള്‍ സ്ഥാനാര്‍ത്ഥി മോഹവുമായി ഇടി തുടങ്ങി. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് തുടങ്ങിയ സീറ്റുകളിലേക്കാണ് കൂടുതല്‍ മോഹികളുള്ളത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് അതിയായ താല്പര്യമുണ്ട്. ആര്‍.എസ്. എസിന് താല്പര്യം കുമ്മനം രാജശേഖരനെയാണ് . കുമ്മനം ഇല്ലെങ്കില്‍ സുരേന്ദ്രന്‍ വേണമെന്നാണ് അവരുടെ നിലപാട്. മോഹന്‍ലാലിനെ നിറുത്താനുള്ള നീക്കം പൊളിഞ്ഞതോടെയാണ് കുമ്മനമോ സുരേന്ദ്രനോ മതിയെന്ന നിലപാടിലെത്തിയത്.
ആറ്റിങ്ങലിലും ശക്തമായ മത്സരം കാഴ്ചവയ്ക്കണമെന്ന് ആര്‍.എസ്.എസിന് താല്പര്യമുണ്ട്. ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍.എസ്. എസിന് താല്പര്യം. തുഷാര്‍ വഴങ്ങാത്തതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിറുത്താനും ആലോചിക്കുന്നുണ്ട്. മുമ്പ് കാട്ടാക്കട നിയമസഭാ സീറ്റില്‍ മത്സരിച്ചെന്ന പരിഗണനയില്‍ പി.കെ.കൃഷ്ണദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എന്നാല്‍ ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും താല്പര്യമുണ്ട്. പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുകയാണ്. ശശികുമാര വര്‍മ്മ, കെ.പി.ശശികല, മഹേഷ് മോഹനര് തുടങ്ങിയ സ്വതന്ത്രരെ നിറുത്താന്‍ ആര്‍.എസ്.എസ് താല്പര്യം കാണിക്കുമ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി.രമേശ് എന്നിവര്‍ക്കും ഇവിടെ നോട്ടമുണ്ട്.
തൃശൂരാണ് ആവശ്യക്കാര്‍ ഏറെയുള്ള മറ്റൊരു സ്ഥലം. ഇവിടത്തെ ജില്ലാ കമ്മിറ്റി കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെടുമ്പോള്‍ തൃശൂരില്‍ മത്സരിക്കാനുള്ള അവകാശ വാദവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും രംഗത്തുണ്ട്. ആറ്റിങ്ങല്‍ കിട്ടിയില്ലെങ്കില്‍ തനിക്ക് പാലക്കാട് മത്സരിക്കണമെന്നാണ് ശോഭാ സുരേന്ദ്രന്റെ അവകാശ വാദം. ഇതിനനുകൂലായായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുവും. എന്നാല്‍ ജില്ലാ കമ്മിറ്റി ഒന്നടങ്കം സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്കാണെങ്കില്‍ മഹിളാ മോര്‍ച്ച പ്രസിഡന്റ് വി.ടി.രമയെ പാലക്കാട് നിറുത്താനാണ് താല്പര്യം.
കാസര്‍കോട് മത്സരിക്കാനാണ് മുന്‍ പ്രസിഡന്റ് പി.കെ.കൃഷ്ണദാസിന് താല്പര്യം എന്നും അറിയുന്നു. ഇതോടൊപ്പം ജയസാദ്ധ്യതയില്ലാത്ത മറ്റ് സീറ്റുകളിലേക്കും മത്സരിക്കാന്‍ രണ്ടാം നിര നേതാക്കള്‍ തയ്യാറെടുത്തിരിക്കുകയാണ്. അതേസമയം തങ്ങള്‍ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്റില്‍ ജയസാദ്ധ്യതയുണ്ടോ എന്നറിയാന്‍ ചില നേതാക്കള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേയും ഇന്റലിജന്‍സിലെയും ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും അറിയുന്നു.
https://www.facebook.com/Malayalivartha

























