അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കാസര്‍കോട്ട ഇരട്ടക്കൊലപാതകവും സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കാസര്‍കോട്ട ഇരട്ടക്കൊലപാതകവും സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന് പിന്നാലെ പാര്‍ട്ടി ഇത്രയും ഒറ്റപ്പെടുന്ന മറ്റൊരു സംഭവം ഉണ്ടായിട്ടില്ല.
കണ്ണൂര്‍മോഡല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമാണുള്ളത്. പല കമ്മിറ്റികളും ഇക്കാര്യം വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സി.ബി.ഐ വന്നാല്‍ കാസര്‍കോട്ടെ ചില ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ടെന്ന് സൂചനയുണ്ട്. അതുകൊണ്ടാണ് ആദ്യം തന്നെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കോടിയേരി വ്യക്തമാക്കിയത്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ഉണ്ടായാല്‍ വലിയ തിരിച്ചടിയാകുമെന്ന് സി.പി.എമ്മിന് ഉറപ്പാണ്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും മറ്റ് ചില ഹൈന്ദവ സമുദായ സംഘടനകളും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വാളോങ്ങി നില്‍ക്കുകയാണ്. പൊതുസമൂഹത്തിലെ ഒരു വിഭാഗവും എസ്.എന്‍.ഡി.പി യോഗവും കെ.പി.എം.എസുമാണ് ഒപ്പമുള്ളത്. അവരെ കൂടി അകറ്റുന്ന നടപടിയാണ് കാസര്‍കോട്ട് നടന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് എന്‍.എസ്.എസ് നേതൃത്വവുമായി ചങ്ങനാശ്ശേരിയില്‍ പോയി ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് കോടിയേരി ഇന്നലെ വ്യക്തമാക്കിയത്. ഇടത് സാംസ്‌ക്കാരിക നായകന്‍മാര്‍ക്കെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇരട്ടക്കൊലപാതകത്തിനെതിരെ അവരും തിരിയാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സി.പി.എം മറ്റൊരു പ്രതിസന്ധി ഘട്ടമായിരിക്കും നേരിടാന്‍ പോകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകം തന്നെയാകും പ്രധാന ചര്‍ച്ച. ലോക്കല്‍കമ്മിറ്റി അംഗമായ പ്രതി പീതാംബരനെ പൊലീസ് പ്രതിയാക്കും മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്. പ്രതി ചേര്‍ക്കും മുമ്പ് പുറത്താക്കിയത് എല്ലാം പാര്‍ട്ടി തന്നെ ആസൂത്രണം ചെയ്തതിന്റെ വ്യക്തമായ തെളിവാണെന്നാണ് പ്രതിപക്ഷണം ആരോപിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത കൊലപാതകം ഇത്ര പെട്ടെന്ന് നടത്തുമെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ പലരും പ്രതീക്ഷിച്ചില്ല. ടി.പി വധക്കേസിലും ഇതേ പിഴവാണ് സി.പി.എമ്മിന് പറ്റിയത്. ടി.പിയെ വധിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് പദ്ധതിയിടുകയും രണ്ട് മുന്ന് തവണ കൊലപാതകശ്രമം നടത്തി പരാജയപ്പെട്ടിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊടിസുനിയും സംഘവും ടി.പിയെ വധിച്ചു. ആ തെരഞ്ഞെടുപ്പില്‍ സി.പി.എം പരാജയപ്പെട്ടു. സി.പി.എം എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫ് സീറ്റില്‍ മത്സരിച്ച സെല്‍വരാജാണ് അന്ന് തോല്‍പ്പിച്ചത്.
ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജനും ടി.വി രാജേഷും കോടതിയെ സമീപിക്കാനിരിക്കെയാണ്. കേസിനെ കുറിച്ച് പ്രതികരിക്കാന്‍ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജയരാജന് പിന്തുണയുമായി പിണറായി വിജയന്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ സമവാക്യങ്ങള്‍ കുറേ നാളായി അത്ര ചേര്‍ച്ചയിലല്ല. അതും ജയരാജന്‍ പെടാന്‍ കാരണമായെന്ന് ആക്ഷേപമുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നോ, വടകരയില്‍ നിന്നോ മത്സരിക്കാന്‍ സാധ്യതയുള്ള നേതാവായിരുന്നു ജയരാജന്‍. എല്ലാം സി.ബി.ഐ ശെര്യാക്കി. ഇനി കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം കൂടെ ഏറ്റെടുത്ത് സി.ബി.ഐ ശെര്യാക്കിയാല്‍, ഇപ്പോള്‍ അറബിക്കടലിന്റെ തീരത്ത് മാത്രമുള്ള സി.പി.എം അപ്രത്യക്ഷമാകുമോ? പിണറായി അവസാനത്തെ സി.പി.എം മുഖ്യമന്ത്രിയാകുമോ? കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha

























