കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ അടക്കമുള്ള ഉത്തരകേരളത്തിലെ നേതാക്കള്‍ക്കെതിരെ മറ്റ് ജില്ലകളിലെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ അടക്കമുള്ള ഉത്തരകേരളത്തിലെ നേതാക്കള്‍ക്കെതിരെ മറ്റ് ജില്ലകളിലെ സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം. കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ കനലില്‍ ശേഷിക്കുന്ന തരി പോലും കാണില്ലെന്നാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം തന്നെ നേരിട്ട് കൊലപാതകം നടത്തിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ ലംഘനമാണ് നടന്നത്. നിഷ്പക്ഷരെയടക്കം പാര്‍ട്ടിയില്‍ നിന്ന് അകറ്റാനേ ഇത്തരം കൊലപാതകങ്ങള്‍ക്ക് കഴിയൂ. മാനവികതയും നവോത്ഥാനവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം നരഹത്യ നടത്താന്‍ പാടില്ല. തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്ത് പറഞ്ഞ് വോട്ട് ചോദിച്ച് ചെല്ലുമെന്നാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങള്‍ പോലും കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപ്രസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്‍.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രസ്താവിച്ചു. പെരിയ സംഭവത്തില്‍ കോടിയേരി പറഞ്ഞതിനപ്പുറം ഒന്നും അറിയില്ലെന്നും വ്യക്തമാക്കി. അതോടെ ഇക്കാര്യം എല്‍.ഡി.എഫിലും ചര്‍ച്ചയാകുമെന്ന് ഉറപ്പായി. അങ്ങനെ സി.പി.എമ്മില്‍ നിന്ന് മുന്നണിയിലേക്കുള്ള ആഭ്യന്തരകലഹമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം മാറുന്നു. കാസര്‍കോട് ജില്ലയിലെ മന്ത്രിയായ ഇ.ചന്ദ്രശേഖരന്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചതും സി.പി.എമ്മിന് തിരിച്ചടിയായി. മുഖ്യമന്ത്രി സന്ദര്‍ശിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് തിരക്കാണെന്നാണ് കോടിയേരി മറുപടി നല്‍കിയത്.
കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം പറയാമെന്ന് കാനം പറഞ്ഞു. സി.പി.ഐ. നയിക്കുന്ന വടക്കന്‍മേഖലാ ജാഥയുടെ പ്രസക്തിയെ തന്നെ പെരിയ സംഭവം അപ്രസക്തമാക്കി. ജാഥ ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അതേടെ സിപിഐ നേതാക്കളും പ്രവര്‍ത്തകരും സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ജാഥ തുടങ്ങേണ്ട ദിവസം ഹര്‍ത്താല്‍ കാരണം കാനത്തിന് ഗസ്റ്റ്ഹൗസില്‍ കഴിയേണ്ടിവന്നു. അതിന്റെ നീരസം മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരസ്യമായി പ്രകടിപ്പിച്ചു. കേരളരക്ഷായാത്രയുടെ പ്രസക്തിതന്നെ ഇല്ലാതായെന്നാണു സി.പി.ഐ നിലപാട്. ഇതെല്ലാം കണക്കിലെടുത്താണ് ഇ.ചന്ദ്രശേഖരന്‍ മരണപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സി.പി.ഐയ്ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് കാസര്‍കോട്.
ശബരിമല പ്രശ്‌നം തെക്കന്‍ കേരളത്തില്‍ പ്രശ്‌നമാകുമ്പോള്‍ വടക്കന്‍കേരളം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമെന്നാണ് എല്‍.ഡി.എഫ് കരുതിയിരുന്നത്. എന്നാല്‍ പെരിയ സംഭവം മലബാറില്‍ വലിയ തിരിച്ചടി നല്‍കുമെന്ന വിലയിരുത്തതിലാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍. സി.പി.എമ്മില്‍ നിന്ന് വി.എസും എം.എ ബേബിയും തോമസ് ഐസക്കും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്‍മൂലനം പാര്‍ട്ടി ഭരണഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും എതാരാണെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് വിമര്‍ശിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും അദ്ദേഹം പരസ്യമായി രംഗത്തെത്തി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























