അവസാന വിക്കറ്റും പോയ ക്യാപ്റ്റന്‍... ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തോറ്റുവന്ന പോലെ ഇംമ്രാന്‍ ഖാനോട് പാകിസ്ഥാന്‍; ഇന്ത്യയെ പ്രകോപിപ്പച്ച ഭീകരര്‍ക്കും വാക് പോര് നടത്തിയ മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഇംറാന്‍ ഖാനും കനത്ത തിരിച്ചടി

ഒരു ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് പോലെയായി കാര്യങ്ങള്‍. അവസാന കളിയില്‍ പാകിസ്ഥാന്‍ ആള്‍ഔട്ട് ആയതുപോലെയായി. മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇംറാന്‍ ഖാന് തോറ്റ ക്യാപ്റ്റന്റെ പരിവേഷമാണുള്ളത്. ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം വിളികള്‍ ഉയരുകയാണ്. പാക് പാര്‍ലമെന്റിനകത്താണ് ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളിച്ചത്. സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് 'ഷെയിം ഷെയിം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള ഭീകരതാവളങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാകിസ്താന്‍ മുതിരുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ശരിക്കും ഇംറാന്‍ഖാന്‍ വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാകിസ്താന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാണോ മടിയെന്നായിരുന്നു ഇതിന് മറുപടിയായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്.
പാക് അധീന കശ്മീരില്‍ ജെയ്‌ഷെ ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കശ്മീരില്‍ നൂറ്റിയമ്പതില്‍പ്പരം വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചു. ഇതേതുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്നാണ് നടപടി.
കശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന വിലയിരുത്തലില്‍ സുരക്ഷാസന്നാഹം വിപുലമാക്കി. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ മൂന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ജമ്മു കശ്മീര്‍ രാജ്ഭവന്‍ അറിയിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രത്യേക പദവി എടുത്തുക്കളയുന്ന ഏത് നീക്കവും തടയുമെന്ന് വിഘടനവാദി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സുപ്രീംകോടതി ഉടന്‍ പരിഗണിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സുരക്ഷാസന്നാഹം അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ശക്തമാക്കിയത്. വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.
നൂറ് കമ്പനി അര്‍ധസൈന്യത്തെ അധികമായി താഴ്‌വാരത്ത് വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഭൂരിഭാഗം മേഖലകളിലും നിരോധാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാണ്. കശ്മീരികളെ ഭീതിയിലാഴ്ത്തി പീഡിപ്പിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചോദിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്നും മുഫ്തി ട്വിറ്ററില്‍ ആരാഞ്ഞു.
അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവര്‍ക്കൊപ്പമാണ് രാജ്യമെന്നും, സൈന്യം ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് പ്രതിമാസ റേഡിയോ പരിപാടിയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha






















