കൊടും ദാരിദ്ര്യത്തെ തുടർന്ന് മൂവാറ്റുപുഴയില്‍ അമ്മ നവജാത ശിശുവിനെ വിറ്റു;അറസ്റ്റിൽ

കൊടും ദാരിദ്ര്യത്തെത്തുടര്‍ന്ന് നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റതിനെ തുടർന്ന് അമ്മയും ദമ്പതികളും അറസ്റ്റില്‍. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി ജാമ്യം അനുവദിച്ചു. കുഞ്ഞിനെ മാതാവിന് വിട്ടു നല്കി. മൂവാറ്റുപുഴ മുടവൂരിലാണ് സംഭവം.
കഴിഞ്ഞ മാസം 26നാണ് യുവതി സ്വന്തം വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അഞ്ചാമത്തെ പ്രസവമായിരുന്നു.അന്നുതന്നെ വൈകീട്ട് മൂന്നോടെ പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെവെച്ചാണ് ഈ മാസം നാലിന്, 12 വര്‍ഷമായി കുട്ടികളില്ലാത്തതിന് ചികിത്സ നടത്തിവരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ ദമ്പതികൾക്ക് കുട്ടിയെ വിറ്റത്.
മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള യുവതി വീണ്ടും ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നില്ല. ഇതോടെ യുവതിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതായി. ഇതാണ് നവജാതശിശുവിനെ വില്ക്കാന് യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു വില്പനയെന്നാണ് വിവരം.
യുവതി കുഞ്ഞില്ലാതെ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് . വിവരമറിഞ്ഞ അയൽവാസി മൂവാറ്റുപുഴ പൊലീസില്‍ പരാതി നൽകുകയായിരുന്നു . തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെ വാങ്ങി നാട്ടിലേക്ക് മടങ്ങിയ ദമ്പതികളെയും വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം , കുട്ടികളില്ലാത്ത ദമ്പതികൾക്ക് പണം വാങ്ങാതെ കുഞ്ഞിനെ നല്‍കുകയാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇക്കാര്യത്തിലും ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. എന്നാൽ , പണമിടപാട് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
https://www.facebook.com/Malayalivartha
























