വടകരയിൽ എന്തുകൊണ്ട് ജയരാജൻ തോൽക്കണമെന്നതിന്റെ ഉത്തരമാണ് ഇന്നലെ പേരാമ്പ്രയിലെ എസ്എഫ്ഐക്കാർ അവരുടെ പ്രവർത്തിയിലൂടെ ഒരാവർത്തികൂടി പറഞ്ഞുതന്നത് ; വിടി ബാൽറാം

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ സികെജി കോളേജിൽ തടഞ്ഞ സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. സിപിഎമ്മിന്റെ അടുത്ത തലമുറയായ എസ്എഫ്ഐക്കാർ വ്യക്തമാക്കുന്നത് ഇന്ന് മാത്രമല്ല, നാളെയും സിപിഎം തുടരാനുദ്ദേശിക്കുന്നത് അസഹിഷ്ണതയും ഭീരുത്വവും നിറഞ്ഞ ജയരാജൻ മോഡൽ പ്രാകൃത രാഷ്ട്രീയം തന്നെയാണെന്നതാണ് എന്ന് ബൽറാം ആരോപിക്കുന്നു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ബൽറാം സിപിഎമ്മിനും എസ്‌എഫ്‌ഐക്കും എതിരെ ആഞ്ഞടിച്ചത്.
വിടി ബൽറാമിന്റെ ഫേസ്ബുക്ക്പോസ്റ്റ് ഇങ്ങനെ;
എസ്എഫ്ഐ അടക്കമുള്ള സിപിഎം സംഘടനകൾക്കൊക്കെ ഇരട്ട മുഖമാണുള്ളത് എന്ന് ഏവർക്കും അറിയാം. കെ എസ് യു പോലുള്ള ഇതര സംഘടനകളെ അടിച്ചൊതുക്കാൻ ഒരു കൂട്ടർ.
ഇലക്ഷന് നിന്ന് ജയിക്കാൻ ഇമേജുള്ള വേറെ ചിലർ. എന്നാൽ കല, സാഹിത്യം, പ്രസംഗം മേഖലകളിലൊക്കെ തിളങ്ങി വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഈ ഇമേജ് മാന്യന്മാരുടെ ഓരോ തെരഞ്ഞെടുപ്പ് വിജയത്തിന്റെയും അടിത്തറയാവുന്നത് ആദ്യം പറഞ്ഞ ക്രിമിനൽക്കൂട്ടം ക്യാമ്പസിനുമേൽ ചെലുത്തുന്ന ആധിപത്യമാണ്. ഈപ്പറഞ്ഞത് മറ്റ് സംഘടനകൾക്ക് അൽപ്പമെങ്കിലും പ്രവർത്തന സ്വാതന്ത്ര്യവും സ്ഥാനാർത്ഥികളെ നിർത്താനുള്ള സാഹചര്യവും ഒക്കെ നിലനിൽക്കുന്ന ക്യാമ്പസ്സുകളുടെ കാര്യമാണ്. എസ്എഫ്ഐയുടെ സമ്പൂർണ്ണാധിപത്യത്തിലുള്ള റെഡ് ഫോർട്ടുകളിലാവട്ടെ ക്രിമിനൽ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവർക്ക് തന്നെ കോളേജ് യൂണിയൻ ഭാരവാഹികളായി കടന്നുവരാൻ തടസ്സമില്ല. ഇങ്ങനെ ഏകപക്ഷീയമായി ജയിച്ചെത്തുന്ന യൂണിയനുകളുടെ സ്റ്റാഫ് അഡ്വൈസറാവുന്നതിൽ കുളിരു കോരുന്ന ഇടതുപക്ഷ സംഘടനയിലെ അധ്യാപകരും ഫാഷിസ്റ്റ് വിരുദ്ധ നാട്യങ്ങളിലൂടെ എസ്എഫ്ഐക്കാർക്ക് വേണ്ട സാംസ്ക്കാരിക മൂലധനം സ്വരൂപിച്ച് നൽകും. സ്വന്തം ശിഷ്യരുടെ ഫാഷിസ്റ്റ് പ്രവണതകളെ മനോഹരമായി പൊതിഞ്ഞു പിടിച്ച് അവർ നന്മമരപ്പൈയ്ത്ത് നടത്തും.
സമഗ്രാധിപത്യ പാർട്ടി കോളേജുകളിൽ എസ്എഫ്ഐ ആൾക്കൂട്ടത്തിനെതിരെ സ്വന്തം ചങ്കുറപ്പിൽ ഒറ്റക്ക് നിന്ന് പോരാടുന്ന വിരലിലെണ്ണാവുന്ന ഇതര സംഘടനക്കാർക്ക് പക്ഷേ ഈ പ്രിവിലിജുകൾ ഒന്നും ലഭ്യമാവില്ല. പോസ്റ്റൊറൊട്ടിക്കാനും പ്രസംഗിക്കാനും സമരം ചെയ്യാനും തല്ല് കൊള്ളാനും ഓടാനും അതിന്റെ പേരിൽ പരിഹസിക്കപ്പെടാനുമൊക്കെ അവർ കുറച്ച് പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇലക്ഷൻ വരുമ്പോഴേക്കും അവരെ കഞ്ഞിക്കുഴികളാക്കി ബ്രാൻഡ് ചെയ്യാനുള്ള പ്രചരണ മെഷിനറികൾ അപ്പുറത്ത് സജ്ജമായിട്ടുണ്ടാവും. ജൂനിയറിനെ റാഗ് ചെയ്തു, പെൺകുട്ടികളെ ശല്യപ്പെടുത്തി, ജാതിപ്പേര് വിളിച്ചു തുടങ്ങിയ ഏതെങ്കിലും കേസിലുൾപ്പെട്ടാലും ഒട്ടും അത്ഭുതം വേണ്ട.
സോഷ്യൽ മീഡിയയിലും ഇപ്പോൾ ഇതു തന്നെയാണ് അവസ്ഥ. സിപിഎമ്മിന്റെ എതിരാളികളുടെ വാക്കുകളെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെ ഭൂതക്കണ്ണാടി വച്ച് പരിശോധിച്ച് താത്ത്വികമായി വിമർശിക്കുന്ന ഇടത് ബുദ്ധിജീവികളുടെ ഒരു വർഗ്ഗം. അവർ ഒരുക്കി നൽകുന്ന അടിത്തറയിൽ നിന്ന് എതിരാളികളേയും കുടുംബാംഗങ്ങളേയുമൊക്കെ തെറിവിളിച്ചധിക്ഷേപിച്ച് സൈബർ ആക്രമണം നടത്തുന്ന വെട്ടുകിളിക്കൂട്ടം മറ്റൊരു ഭാഗത്ത്. തെറിവിളിക്കാനുള്ള ഇരയെ സൃഷ്ടിച്ച് ഇട്ടുകൊടുത്താൽ പിന്നെ ബുദ്ധിജീവി വിഭാഗം പതുക്കെ പുറകിലേക്ക് മാറിനിൽക്കും. പുതിയ വിഷയം കിട്ടുന്നത് വരെ പതിവ് സെലക്റ്റീവ് മൗനത്തിലേക്ക് തിരിച്ച് പോവും.
ഇതുതന്നെയാണ് കണ്ണൂരടക്കമുള്ള പാർട്ടി ശക്തികേന്ദ്രങ്ങളിൽ സിപിഎമ്മിന്റേയും പ്രിവിലിജ്. കോമ്പറ്റീഷൻ ശക്തമായ തെക്കൻ കേരളത്തിൽ ഇമേജുള്ള മാന്യന്മാർ പാർട്ടിക്ക് വേണം. പുസ്തകം വായിക്കുന്ന, എഴുതുന്ന, ജൈവകൃഷിയും മാലിന്യ സംസ്ക്കരണവുമൊക്കെ ഏറ്റെടുക്കുന്ന, മനുഷ്യരോട് ചിരിക്കുന്ന, മധ്യ വർഗ പ്രതീക്ഷകളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ബുദ്ധിജീവികളും ജനാധിപത്യവാദികളും വേണം. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി കണ്ണൂരിലും വടകരയിലുമൊക്കെ ജയരാജന്മാർക്ക് നേരിട്ട് തന്നെ കളത്തിലിറങ്ങാം. അവരുടെ മസ്കുലൈൻ രാഷ്ട്രീയത്തിന് യാതൊരു മറയും ആവശ്യമില്ല. ബംഗാളിലും ത്രിപുരയിലും ദശാബ്ദങ്ങളോളം കണ്ടതും സിപിഎമ്മിന്റെ ഇതേ ശൈലി തന്നെയായിരുന്നു.
വടകരയിൽ എന്തുകൊണ്ട് ജയരാജൻ തോൽക്കണമെന്നതിന്റെ ഉത്തരമാണ് ഇന്നലെ പേരാമ്പ്രയിലെ എസ്എഫ്ഐക്കാർ അവരുടെ പ്രവർത്തിയിലൂടെ ഒരാവർത്തികൂടി പറഞ്ഞുതന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ സികെജി കോളേജിൽ തടഞ്ഞ സിപിഎമ്മിന്റെ അടുത്ത തലമുറയായ എസ്എഫ്ഐക്കാർ വ്യക്തമാക്കുന്നത് ഇന്ന് മാത്രമല്ല, നാളെയും സിപിഎം തുടരാനുദ്ദേശിക്കുന്നത് അസഹിഷ്ണതയും ഭീരുത്വവും നിറഞ്ഞ ജയരാജൻ മോഡൽ പ്രാകൃത രാഷ്ട്രീയം തന്നെയാണെന്നതാണ്. ആ വെല്ലുവിളി വടകരക്കാരോട് മാത്രമല്ല, കേരളത്തോട് മുഴുവനുമാണ് എന്ന കുറിപ്പോടെ ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.
https://www.facebook.com/Malayalivartha
























