തുഷാറിനെ സഹായിക്കുന്നതിന് പകരമായി ശക്തമായ മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ സഹായം സി.പി.എം പ്രതീക്ഷിക്കുന്നു
വെള്ളാപ്പള്ളിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം തൃശൂരിലെ സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് പാരയാകുമോ എന്ന് സി.പി.ഐക്ക് ആശങ്ക. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആദ്യമേ എതിര്‍ക്കുന്നതായി നടിച്ച വെള്ളാപ്പള്ളി സി.പി.ഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തില്‍ തുഷാര്‍ പോരിനിറങ്ങുമ്പോള്‍ മലക്കംമറിഞ്ഞത് സി.പി.എമ്മുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തുഷാറിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നെങ്കിലും ഈഴവ സമുദായത്തിന് മുന്‍തൂക്കമുള്ള ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നതിനോട് വെള്ളാപ്പള്ളി യോജിച്ചില്ലെന്ന് മാത്രമല്ല എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തുഷാറിനെ സഹായിക്കുന്നതിന് പകരമായി ശക്തമായ മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ സഹായം സി.പി.എം പ്രതീക്ഷിക്കുന്നു. താമരവിരിയുകയും ചെയ്യില്ല. തങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടുകയും ചെയ്യും അതാണ് സി.പി.എം തന്ത്രം. തൃശൂരിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തെ ചൊല്ലി സി.പി.ഐയില്‍ വലിയ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. ഒരുതവണ മാത്രം എം.പിയായ സി.എന്‍.ജയദേവന് സീറ്റ് നല്‍കാത്തതും സീറ്റ് പ്രതീക്ഷിച്ചിരുന്ന കെ.പി.രാജേന്ദ്രനെ ഒഴിവാക്കിയതുമെല്ലാം സി.പി.ഐയിലെ പടലപിണക്കം പാര്‍ട്ടിക്കുപുറത്തും ദൃശ്യമായി. തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞാല്‍ അത് സി.പി.ഐയിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളാണെന്ന് പറഞ്ഞൊഴിയാന്‍ സി.പി.എമ്മിനാകും.
.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സി.പി.എം മുമ്പ് സ്വീകരിച്ചിരുന്നത്. 2015-ല്‍ കോഴിക്കോട് നഗരത്തില്‍ മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌ക്കര്‍ എന്നിവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ നൗഷാദ് മരണപ്പെട്ടിരുന്നു. നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതിനെതിരെ വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശം കേരള സമൂഹത്തെ ഞെട്ടിച്ചിരുന്നു. അതിനെതിരെ ആദ്യം രംഗത്തെത്തിയത് പിണറായി വിജയനായിരുന്നു.
വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയാകന്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയ വിഷം വമിപ്പിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഏറെ അപകടമാണെന്നുമായിരുന്നു അന്ന് പിണറായി വിജയന്‍ പ്രതികരിച്ചത്. ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി കേരളത്തില്‍ ആര്‍.എസ്.എസിന്റെ ശാക്തീകരണത്തിനാണ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളി നടേശന് വര്‍ഗീയ ഭ്രാന്താണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. പിന്നീട് അതേ വെള്ളാപ്പള്ളിയ നെഞ്ചോട് ചേര്‍ക്കുന്ന സി.പി.എമ്മിനെയാണ് കേരളം കണ്ടത്. സി.പി.എമ്മുമായി വെള്ളാപ്പള്ളി അടുത്തപ്പോള്‍ മകന്‍ തുഷാര്‍ ബി.ജെ.പി ക്യാമ്പില്‍ സജീവമാകുകയായിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ സി.പി.എം അടുപ്പവും തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ജെ.പി ചങ്ങാത്തവും ഒത്തുകളിയാണെന്ന് സി.പി.എമ്മും ബി.ജെ.പിക്കും അറിയാമെങ്കിലും അതെങ്ങനെ മുതലെടുക്കാമെന്നാണ് ഇരുപാര്‍ട്ടികളുടെയും അജണ്ട. ശബരിമല വിഷയം കൈകാര്യം ചെയ്തതിലുള്‍പ്പെടെ സി.പി.എമ്മും സര്‍ക്കാരും ജങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതോടെ വെള്ളാപ്പള്ളിയെ കൂടുതല്‍ അടുപ്പിക്കാന്‍ സി.പി.എം ശ്രമിച്ചു. വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടിയിലധികം രൂപ സഹായം നല്‍കി. വിനോദസഞ്ചാര വകുപ്പുമുഖേന തീര്‍ത്ഥാടന സഹായ കേന്ദ്രം നിര്‍മ്മിക്കുന്നതിനായിരുന്നു സഹായം. ഇതിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മാരായ ഡോ: ടി.എം.തോമസ് ഐസക്ക്, ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പി.തിലോത്തമന്‍ എന്നിവര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha