അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്നല്ലേ... സര്‍ക്കാരിന് കോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേടുമോയെന്ന് ആശങ്ക; അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചന

തെരഞ്ഞടുപ്പ് സമയത്ത് സര്‍ക്കാരിനെതിരായ മഹാപ്രളയമായി മാറിയ അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു.
എന്നാല്‍ അത്തരമൊരു നീക്കം കോടതിയുടെ അപ്രീതിക്ക് കാരണമാകുമോ എന്ന സംശയം അഡ്വക്കേറ്റ് ജനറല്‍ പ്രകടിപ്പിച്ചതായാണ് വിവരം. ഏതായാലും അമിക്കസ് ക്യൂരിക്കെതിരെ നീങ്ങിയില്ലെങ്കില്‍ തെരഞ്ഞടുപ്പില്‍ പണി കിട്ടുമോ എന്നാണ് സര്‍ക്കാരിന്റെ സംശയം.
അതിനിടെ അമിക്കസ് ക്യൂരിയായ അഭിഭാഷകന്റെ രാഷ്ട്രിയ ബന്ധങ്ങളും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. അഭിഭാഷകന്‍ കോണ്‍ഗ്രസുകാരനാണെന്ന പ്രചരണം ശക്തമാക്കാനാണ് നീക്കം. മുഖ്യമന്ത്രിയാണ് അമിക്കസ് ക്യൂരിക്കെതിരെ അതിശക്തമായി രംഗത്തെത്തിയത്.
അമിക്കസ്‌ക്യൂറി ഒരു കേസില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സാധാരണ നിലയ്ക്ക് അത് ചര്‍ച്ചയാവേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയിലെ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയപ്പോള്‍ തന്നെ അത് വിവിധ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു. റിപ്പോര്‍ട്ട് നല്‍കുക എന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നത്. സംസ്ഥാനം നേരിട്ട ദുരന്തത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെതിരായി തിരിച്ചുവിടാന്‍ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ പലതും നേരത്തേ തന്നെ ചിലര്‍ ഉന്നയിച്ചപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും വാര്‍ത്താ സമ്മേളനങ്ങളിലും വസ്തുത വ്യക്തമാക്കിയതാണ്.
അമിക്കസ്‌ക്യൂറി എന്നത് റിട്ട് പെറ്റീഷനുമേല്‍ തീരുമാനമെടുക്കാന്‍ കോടതി തേടുന്ന അഭിഭാഷക സഹായം മാത്രമാണ്. കോടതിക്ക് നേരിട്ടുചെന്ന് ശേഖരിക്കാന്‍ കഴിയാത്ത ചില വിവരങ്ങള്‍ സമാഹരിക്കാനുള്ള ഒരു സംവിധാനം മാത്രമാണത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കൊള്ളാനോ തള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്.
അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. അങ്ങേയറ്റത്തെ ശാസ്ത്രീയ സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടി പോലുള്ള സംവിധാനങ്ങളും മഴയുടെ അമിതമായ വര്‍ദ്ധനവാണ് വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുള്ളത് എന്ന ശാസ്ത്രീയ നിഗമനത്തിലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
അന്താരാഷ്ട്ര സമൂഹമാകെ പൊതുവിലും സാങ്കേതിക ജ്ഞാനമുള്ള വിദഗ്ധ സമിതികള്‍ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്റെ റിപ്പോര്‍ട്ടാണ് യാഥാര്‍ത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. കാരണം ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ്‌ക്യൂറി അല്ല, കോടതിയാണ്.
പ്രളയത്തോത് നിയന്ത്രണത്തിന് ഡാമുകള്‍ ഉപയോഗിച്ചില്ലെന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ വസ്തുത ഇതില്‍ നിന്നും വ്യത്യസ്തമാണെന്നാണ് സര്‍ക്കാര്‍ വാദം .
ഇടുക്കി അണിക്കെട്ടിന്റെ പൂര്‍ണ്ണ സംഭരണ നിരപ്പ് 732.43 മീറ്ററാണ്. 2018 ഓഗസ്റ്റ് 10 ന് ഇടുക്കി അണക്കെട്ടിലെ നിരപ്പ് 731.82 മീറ്റര്‍ മാത്രമാണ്. വെള്ളം ഒഴുക്കിവിട്ട് ഓഗസ്റ്റ് 13 നകം 730 മീറ്ററിലേക്ക് സംഭരണ നിരപ്പ് താഴ്ത്തുന്നുണ്ട്. പെരുമഴ ഉണ്ടാകുന്നതിന് മുമ്പ് സംഭരണ നിരപ്പ് താഴ്ത്തി അധികജലം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി കൈവരിച്ചിരുന്നു. ഈ സമയത്ത് സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ട ശരാശരി മഴ 98.5 മില്ലീമീറ്ററായിരുന്നു. ഈ മഴയിലെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നുവെന്നാണ് വാദം.അതിനാല്‍ പ്രവചിക്കപ്പെട്ട മഴമൂലമുള്ള പ്രളയത്തിന്റെ തോത് നിയന്ത്രിക്കുന്നതിന് ഡാമുകള്‍ സജ്ജമായിരുന്നു.
പ്രളയ സമയത്ത് ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്റെ ഒരു വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടത്.
പമ്പയിലെ കണക്ക് പരിശോധിച്ചാല്‍ ഒഴുകിയെത്തിയ ആകെ വെള്ളത്തില്‍ ഡാമുകളുടെ പങ്ക് 30 ശതമാനത്തില്‍ താഴെയായിരുന്നു. ഒഴുകിയെത്തിയ വെള്ളത്തിന്റെ 12 ശതമാനം മാത്രമാണ് ബാണാസുരസാഗര്‍ തടഞ്ഞുവെച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഡാം മാനേജ്‌മെന്റിന്റെ പിശകാണ് ഈ ദുരന്തത്തിന്റെ കാരണത്തിലേക്ക് നയിച്ചതെന്ന വാദത്തിന്റെ പൊള്ളത്തരമാണെന്ന് സര്‍ക്കാര്‍ പറയുന്നു.
പെരുമഴയ്ക്ക് മുമ്പേ ഡാമുകള്‍ തുറന്നില്ലെന്നും പെരുമഴയ്ക്കിടയില്‍ ഒരേ സമയം ഡാമുകള്‍ തുറന്നെന്നുമുള്ള വാദമാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ജലസേചനവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉടമസ്ഥതയില്‍ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. ഇതില്‍ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ഓഗസ്റ്റ് 9 ന് മുമ്പ് തന്നെ തുറന്നിട്ടുണ്ട്. അവയുടെ തീയ്യതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് സര്‍ക്കാര്‍ പറയുന്നു.
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ വാദം . കൃത്യമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ നല്‍കിയതായി കാണാം.
ബ്ലൂ, ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ ഒരോ സമയങ്ങളിലായി നല്‍കി തന്നെയാണ് ഡാമുകള്‍ തുറന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലിനെ അന്ന് മാധ്യമങ്ങള്‍ തന്നെ പ്രശംസിച്ചതാണ്. നദികളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ തന്നെയാണ് നല്‍കിയത്. സെല്‍ഫി എടുക്കുന്നവരെ പോലും പരിഗണിച്ചുകൊണ്ടുള്ള മുന്നറിയിപ്പായിരുന്നു ഇത്.
കേരളത്തിലെ പ്രധാന അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ സംബന്ധിച്ച് ജുലൈ 29 ന് തന്നെ വൈദ്യുതി ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദമായ പ്രവര്‍ത്തനരേഖ ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ചിരുന്നത്രേ. പ്രളയ വേളയില്‍ അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ ധാരണ അണക്കെട്ടുകളുടെ നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതിനുപുറമെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് രാത്രി സമയത്ത് പൊതുസുരക്ഷ പരിഗണിച്ച് അണക്കെട്ടുകള്‍ പുതുതായി തുറക്കരുത് എന്നും തീരുമാനിച്ചിരുന്നു.
കേരളത്തില്‍ അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത് കേന്ദ്ര ജലകമ്മീഷനും ലോകബാങ്കും സഹകരിച്ചുകൊണ്ട് ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡി.ആര്‍.ഐ.പി) എന്ന പദ്ധതിയില്‍ നിന്നാണ്. രാജ്യത്താകമാനം ഈ പ്രവര്‍ത്തനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ സൃഷ്ടിക്കാന്‍ ആവശ്യമായ മാര്‍ഗരേഖകള്‍ കേന്ദ്ര ജലകമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത് ഫെബ്രുവരി 2016 ലാണ്. ഈ മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവരുന്നു. കേരളത്തിലെ 21 പ്രധാന ഡാമുകളില്‍ 20 എണ്ണത്തിന്റെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്ര ജലകമ്മീഷന് നല്‍കിയിരുന്നു. ഇവയില്‍ 7 ഉം ഇടുക്കി ജില്ലയിലാണ്. ജലകമ്മീഷന്റെ മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്ന 5 സ്‌റ്റേജ് നടപടികളും അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം ആശ്രയിച്ചുവെന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് സംസ്ഥാനം ആശ്രയിക്കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെയാണ്. രാജ്യം പിന്തുടരുന്ന ഫെഡറല്‍ ഘടനയ്ക്കകത്ത് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുക സാധ്യമല്ല. ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ശരിയാണോ അല്ലയോ എന്ന് ചോദ്യം ചെയ്യാനുള്ള അവകാശവും സംസ്ഥാനത്തിനില്ല. ആ മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുക. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ വലിയ വ്യതിയാനം സംഭവിച്ചുവെന്ന സത്യം ഭംഗ്യന്തരേണ അംഗീകരിക്കുകയാണ് ചെയ്യുന്നത് എന്നും വ്യക്തം. എന്നാല്‍ അതിന്റെയും പഴി സംസ്ഥാനത്തിനുമേല്‍ ചാര്‍ത്താനുള്ള ശ്രമം നിയമപരമല്ലാത്തതും യുക്തിരഹിതവുമാണെന്നും സര്‍ക്കാര്‍ പറയുന്നു.
സഹായങ്ങള്‍ തടഞ്ഞവരും വിദേശ മലയാളികളുടെ സഹായങ്ങള്‍ സംഭരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച രാഷ്ട്രീയ ശക്തികളും തെറ്റായ പ്രചരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത് നാടിനോടുള്ള താത്പര്യമല്ലെന്നാണ് സര്‍ക്കാര്‍ വാദം. മറിച്ച് തിരഞ്ഞെടുപ്പിന്റെ വേളയില്‍ രാഷ്ട്രീയ ലാഭം നേടാനുള്ള ഇടപെടലാണെന്ന് പ്രബുദ്ധരായ മലയാളികള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നാണ് വാദം .
സര്‍ക്കാര്‍ കൈയും മെയ്യും മറന്നാണ് അമിക്കസ് ക്യൂരിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നല്ലേ ചൊല്ല്. അമിക്കസ് ക്യൂരിക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധം ഉണ്ടെങ്കില്‍ പറയുകയും വേണ്ട.
https://www.facebook.com/Malayalivartha























