എന്‍ കെ പ്രേമചന്ദ്രന്റെ പേര് ചൊല്ലി ആര്‍ എസ് പി നേതാവും മകനും വിസ തട്ടിപ്പിലൂടെ നേടിയത് ലക്ഷങ്ങൾ; തന്നോട് ചോദിച്ചിട്ടാണോ പണം കൈമാറിയതെന്ന് പ്രേമചന്ദ്രൻ; എം പിയുടെ നിലപാട് നിരാശാജനകമെന്ന് പരാതിക്കാർ

കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്റെ ഉടമസ്ഥതയില്‍ മസ്കറ്റിലുള്ള സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ ആര്‍ എസ് പി കൊല്ലം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പരാതി. കുളത്തുപ്പുഴയിലെ ആര്‍ എസ് പി നേതാവും മകനും ചേര്‍ന്ന് വിസ തട്ടിപ്പ് നടത്തിയതായാണ് പരാതിയിലുള്ളത്. അതേസമയം സംഭവത്തില്‍ എം പിയുടെ നിലപാട് നിരാശാജനകമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ആര്‍ എസ് പി കൊല്ലം ജില്ലാ കമ്മിറ്റിയംഗം ആര്‍ ഷറഫുദീന്‍, മകന്‍ സജിന്‍ ഷറഫുദീന്‍ എന്നിവര്‍ക്കെതിരെയാണ് കുളത്തുപ്പുഴ പൊലിസില്‍ പരാതി ലഭിച്ചിരിക്കുന്നത്. മസ്ക്കറ്റില്‍ നഴ്സിംഗ് വിസ തരപ്പെടുത്തി നല്‍കാം എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് സ്ത്രീകളാണ് പരാതിയുമായി കുളത്തൂപ്പുഴ സ്റ്റേഷനിലെത്തിയത്. ഇവരില്‍ നിന്ന് 35 ലക്ഷത്തോളം രൂപ സജിന്‍ ഷറഫുദീന്‍ തട്ടിയെടുത്തതായാണ് പരാതി . ഓരോരുത്തരില്‍ നിന്നും ഏഴുമുതല്‍ പത്ത് ലക്ഷം രൂപവരെയാണ് വിസ വാഗ്ദാനം ചെയ്ത് സജിന്‍ കൈക്കലാക്കിയത് . തുകയെല്ലാം പിതാവായ ഷറഫുദീന്‍റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ കൈപ്പറ്റിയിരിക്കുന്നത്.
മസ്ക്കറ്റില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍, മലപ്പുറം എംപി കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള നസീം ഇമ്ര എന്ന കമ്പനി നടത്തിവരുന്ന ആശുപത്രിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ കമ്പനിയില്‍ പത്തുവര്‍ഷം നിയമനം നടത്താനുള്ള അധികാരം സജിന്‍ ഷറഫുദീനാണ് എന്നും ഇയാള്‍ മസ്ക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സില്‍ പി ആര്‍ ഒ ആണെന്നും ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് . വിശ്വാസത്തിനായി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയോടൊപ്പമുള്ള ഫോട്ടോയും ഇയാള്‍ കാണിച്ചിരുന്നു.
വിസക്കായി പലതവണയായി ലക്ഷങ്ങള്‍ കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭ്യമാകാതായത്തോടെ വീണ്ടും ഇവര്‍ സജിനുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയും മോശം പെരുമാറ്റവുമായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ എംപി ആയ പ്രേമചന്ദ്രന്റെ സഹായം തേടി അദ്ദേഹത്തെ വിളിച്ചുവെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. തന്നോട് ചോദിച്ചിട്ടാണോ പണം കൈമാറിയതെന്ന് ചോദിച്ച പ്രേമചന്ദ്രൻ പിന്നീട് ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് ഇവർ പറയുന്നു.
ആരോപണ വിധേയനായ ആര്‍ എസ്ഇ പി ജില്ലാ കമ്മിറ്റിയംഗം ആര്‍. ഷറഫുദീന്‍ എന്‍ കെ പ്രേമചന്ദ്രനുവേണ്ടി ഇലക്ഷന്‍ പ്രചാരണം നടത്തുന്ന തിരക്കിലാണെന്നും ഇതോടെയാണ് കുളത്തുപ്പുഴ പൊലിസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ വ്യക്തമാക്കി . പരാതിക്കാരില്‍ ഒരാളുടെ പിതാവ് പണം നഷ്ടമായ വിഷമത്തില്‍ ജീവനൊടുക്കിയതായും ഇവര്‍ പറയുന്നു. നിലവില്‍ അഞ്ചുപേരുടെ പരാതിയാണ് കുളത്തുപ്പുഴ പൊലിസിന് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ വരുമെന്ന നിഗമനത്തിലാണ് പൊലിസ് . കുളത്തൂപ്പുഴ എസ് ഐ ടി. മഹേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha























