തെരഞ്ഞെടുപ്പില്‍ പ്രളയം എല്‍ ഡി എഫിന് പാരയാകുന്നു; അണക്കെട്ടുകളില്‍ അധിക ജലം സൂക്ഷിച്ച മണി ബുദ്ധിയുടെ കൂടുതല്‍ തെളിവുകള്‍; പ്രളയമഴയ്ക്കുമുമ്പേ അണക്കെട്ടുകളില്‍ മുന്‍വര്‍ഷം സംഭരിച്ചതിനെക്കാള്‍ ഇരട്ടി ജലം സംഭരിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

പ്രളയമഴയ്ക്കുമുമ്പേ അണക്കെട്ടുകളില്‍ മുന്‍വര്‍ഷം സംഭരിച്ചതിനെക്കാള്‍ ഇരട്ടി ജലം സംഭരിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. പ്രളയത്തിനുശേഷം വൈദ്യുതി ബോര്‍ഡിന്റെ വെബ്.സൈറ്റില്‍നിന്ന് അപ്രത്യക്ഷമായ കണക്കുകളാണ് പുറത്തുവന്നത്. ഇതോടെ പ്രളയത്തില്‍ അണക്കെട്ടുകള്‍ക്കുകൂടി പങ്കുണ്ടെന്ന വാദം ശക്തമാവുകയാണ്.
സാധാരണഗതിയില്‍ അണക്കെട്ടുകളില്‍ മണ്‍സൂണിന് മുമ്പ്, അതായത് മേയ് 31-ന് സംഭരണശേഷിയുടെ 10 ശതമാനംമാത്രമേ വെള്ളം നിര്‍ത്താറുള്ളൂ. മണ്‍സൂണ്‍മഴയില്‍ പരമാവധി വെള്ളം സംഭരിക്കുന്നതിനുവേണ്ടിയാണിത്.
എന്നാല്‍, 2018 മേയ് 31-ന് വൈദ്യുതിവകുപ്പിന്റെ അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് 23.77 ശതമാനമായിരുന്നു. 2017 മേയ് 31-ന്, 12.11 ശതമാനം മാത്രമായിരുന്നു ഇവയിലെ വെള്ളം. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിലെ കണക്കുകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇത്രയധികം ജലം എന്തിന് സംഭരിച്ചു എന്നതിനുള്ള ഉത്തരം വൈദ്യുതിവകുപ്പിനില്ല. ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ തുടങ്ങുമെന്ന സങ്കല്പത്തിലാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് 10 ശതമാനമായി നിജപ്പെടുത്തുന്നത്. മഴയെത്താന്‍ പത്തുദിവസം വൈകിയാലും സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ. സംസ്ഥാനത്ത് ഒരുദിവസം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണമെന്നാണ് പഴയ കണക്ക്. ഇതനുസരിച്ചാണ് 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ശേഷിപ്പിക്കുന്നത്.
2017ല്‍ ഡാമുകളില്‍ മേയ് 31-ന് അവശേഷിച്ച വെള്ളമുപയോഗിച്ച് 501.40 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. 2018-ല്‍ ഇതേദിവസം അവശേഷിച്ച വെള്ളമുപയോഗിച്ച് 984.28 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാമായിരുന്നു. സാധാരണയിലും 484 യൂണിറ്റ് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു ഈ അണക്കെട്ടുകളില്‍.
പതിവനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് കുറച്ചുനിര്‍ത്തിയിരുന്നെങ്കില്‍ വലിയതോതില്‍ പ്രളയജലം ഇവയില്‍ സംഭരിക്കപ്പെട്ടേനേ. പ്രളയത്തിന്റെ തീവ്രതയും കുറയുമായിരുന്നു.
പ്രളയത്തിനുകാരണം അണക്കെട്ടുകളല്ല, അതിതീവ്രമഴയാണെന്ന നിഗമനത്തിലെത്തിയ കേന്ദ്രജലക്കമ്മിഷനും മുന്‍വര്‍ഷത്തെ ജലനിരപ്പ് എത്രയെന്ന് പഠിച്ചില്ല. 2018 ഓഗസ്റ്റ് 15 മുതല്‍ 17 വരെ പെയ്ത മഴയുടെ അളവും അണകളിലെ ജലനിരപ്പും മാത്രമാണ് ജലക്കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ മഴയോടെ അണക്കെട്ടുകളെല്ലാം പരമാവധി ജലനിരപ്പില്‍ എത്തിയിരുന്നു എന്നും കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ട്.
കമ്മിഷന്റെ ആദ്യ ശുപാര്‍ശതന്നെ കര്‍വുകള്‍ അഥവാ പ്രളയജലം സംഭരിക്കാന്‍ അണകളില്‍ സ്ഥലം ഒഴിച്ചിടുക എന്നതാണ്. മണ്‍സൂണിനുമുമ്പ് ഇത് ചെയ്തിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, 2018-ലെ മഴക്കാലത്തിന് മുമ്പുള്ള അണക്കെട്ടുകളിലെ ജലനിരപ്പിനെക്കുറിച്ച് കമ്മിഷന് മൗനമാണ്.
വൈദ്യുതിവകുപ്പിന്റെ വെബ്‌സൈറ്റില്‍ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളിലെ ഓരോ ദിവസത്തെയും ജലനിരപ്പ് അറിയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, പ്രളയശേഷം 2019-ലെ കണക്കുകള്‍ മാത്രമാണ് വെബസൈറ്റിലുള്ളത്. പഴയതെല്ലാം വെബ്‌സൈറ്റ് മെയിന്റനന്‍സ് എന്നപേരില്‍ ഒഴിവാക്കി. സാധാരണഗതിയില്‍ 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളില്‍ അവശേഷിപ്പിക്കാറ് 2017ലെ പവര്‍ പ്ലാനിങ് കൃത്യമായിരുന്നു. ഉദ്ദേശിച്ചപോലെ വേനല്‍മഴയും വൈദ്യുതിഉപഭോഗവും വന്നു. എന്നാല്‍, 2018-ല്‍ വേനല്‍മഴ അധികമായി ലഭിച്ചു. ഇതാണ് ഡാമുകളില്‍ വെള്ളം കൂടാനുള്ള കാരണം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഡാമുകളില്‍ ജലനിരപ്പ് അവശേഷിക്കുന്നത് എപ്പോഴും ഒരുപോലെ ആവില്ല. ഇത്തവണ മഴ കിട്ടിയില്ലെങ്കില്‍ ഡാമുകളിലെ ജലനിരപ്പ് പതിവായി അവശേഷിപ്പിക്കുന്നതിനും താഴെയെത്താനാണ് സാധ്യത. വൈദ്യുതി ഉപഭോഗം റെക്കോഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. -എന്‍.എസ്. പിള്ള, ചെയര്‍മാന്‍, കെ.എസ്.ഇ.ബി.
ഓരോ ഡാമിന്റെയും സ്ഥിതിയനുസരിച്ച് മുഴുവന്‍ വെള്ളവും ഉപയോഗിച്ചുതീര്‍ക്കാതെ കുറച്ചുമാത്രം അവശേഷിപ്പിക്കുകയാണ് മണ്‍സൂണിനുമുമ്പ് ചെയ്യാറ് അത് ചെയ്യാതിരുന്നത് 2018-ല്‍ പുറമേനിന്നുള്ള വൈദ്യുതി അധികമായി വാങ്ങി ഉപയോഗിച്ചതുകൊണ്ടായിരിക്കണം. ലോഡ് ഡെസ്പാച്ച് സെന്ററില്‍നിന്ന് തീരുമാനമെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് ഡാമുകള്‍ തുറന്നുവിടാതിരുന്നതിന് കാരണം. ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ പ്രളയശേഷം സ്ഥലംമാറ്റിയതിനും കാരണം ഇതാണ്.
https://www.facebook.com/Malayalivartha
























