ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന
ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 765/ 2019 പ്രകാരം ആണ് കേസ് എടുത്തത്. ഐ പി സി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. കലാപം ഉണ്ടാക്കുക ഭാഷയിലൂടെയും ജാതിയുടെയും കലാപം സൃഷ്ടിക്കുക, രാജ്യത്തിന്റേയും അഖണ്ഡത തകർക്കുക എന്നീ വകുപ്പ് പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തത്.
ഇത് കൂടാതെ ഇലക്ഷൻ കമ്മീഷനും കേസ് എടുത്തിട്ടുണ്ട് .ആറ്റിങ്ങൽ പോലീസ് ഓഫീസർമാർ ഈ സംഭവത്തിൽ കേസ് എടുത്ത നടപടി ക്രമങ്ങളെ സംബന്ധിച്ച് ഏപ്രിൽ 22 ന് ഹൈകോടതിയിൽ രേഖാമൂലം അറിയിക്കും.
പരാതിക്കാരനായിട്ടുള്ള വി. ശിവൻകുട്ടിയുടെ മൊഴി ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ ഇന്ന് രേഖപ്പെടുത്തി.
ഏപ്രിൽ 14 ന് ആറ്റിങ്ങൽ സ്റ്റേഷൻ ഹ൱സ് ആഫീസർക്കും കേരള സംസ്ഥാന ഇലക്ഷൻ ആഫീസർക്കും വി. ശിവൻകുട്ടി പരാതി നൽകിയിരുന്നു. ശക്തമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷനും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ ശ്രീധരൻ പിള്ളയെ സഹായിക്കാൻ ബിജെപി നേതാക്കൾ തയ്യാറല്ല. അവർ ശ്രീധരൻ പിള്ളക്കെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തുന്നില്ലെങ്കിലും ഉള്ളിൽ പിള്ളയോട് വിയോജിക്കുന്നുണ്ട് . ഇലക്ഷൻ കാലത്ത് ആരും ആരെയും പിണക്കാറില്ല. ആരുടെ വോട്ടും ആരും സ്വീകരിക്കും. ശ്രീധരൻ പിള്ള അധിക്ഷേപിച്ച പ്രബല വിഭാഗത്തിന് ആറ്റിങ്ങൽ മണ്ഡലത്തിൽ നിരവധി വോട്ടുകളുണ്ട്. ശ്രീധരൻ പിള്ള ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീങ്ങൾക്കെതിരെ പരാമർശം നടത്തിയത്. പ്രസംഗം കേട്ട ബി ജെപി നേതാക്കൾ പോലും ഇത്തരം പരാമർശങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയാകട്ടെ തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചില്ല. അതാണ് വിവാദം കടുത്തത്.
കോൺഗ്രസും സി പി എമ്മും പിള്ളക്കെതിരെ രംഗത്തെത്തിയിരുന്നു. പിള്ളയെ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും പോലീസിന് പരാതി നൽകിയിരുന്നു.
തെരഞ്ഞടുപ്പ് കഴിഞ്ഞാലുടൻ പിള്ള സ്ഥാനഭ്രഷ്ടനാവാൻ സാധ്യതയുണ്ട് . ലോകസഭാ തെരഞ്ഞടുപ്പിൽ പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് പിള്ള ഉയർത്തിയ കലാപങ്ങൾ കെട്ടടങ്ങിയിട്ടില്ല. സുരേന്ദ്രന് പകരം പിള്ള മതസരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കേന്ദ്രനേതൃത്വം ഇടപെട്ടാണ് അത് ഒഴിവാക്കിയത്. പിള്ളയുടെ ശ്രമം ബിജെപിയെ തറ പറ്റിക്കലാണോ എന്ന് സംശയിക്കുന്നവരും പാർട്ടിയിലുണ്ട്. ആറ്റിങ്ങലിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ്. സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന നേതാവാണ് ശോഭ. അങ്ങനെയുള്ള ഒരിടത്ത് ഇത്തരമൊരു വിവാദം നിർഭാഗ്യകരമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
അതേസമയം തെരഞ്ഞടുപ്പിന് മുമ്പ് പിള്ളയെ അറസ്റ്റ് ചെയ്ത് ബിജെ പിക്ക് സഹതാപം ഉണ്ടാക്കണോ എന്നും സർക്കാർ സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha