മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു

മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു. പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്നും നടപടി വേണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. ശ്രീധരന്‍പിള്ള മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തു.
പ്രസംഗം വിവാദമായതോടെ, വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയ വികാരമിളക്കി വിടാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലായിരുന്നു വിവാദ പരാമര്‍ശം. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ.' എന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ഈ പരാമര്‍ശത്തിനെതിരെയാണ് സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ബാലാക്കോട്ടില്‍ കൊല്ലപ്പെട്ട പാക്ക് ഭീകരരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന സാം പിത്രോദ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയെ പരാമര്‍ശിച്ച് ഉന്നയിച്ച ചോദ്യം ദുര്‍വ്യാഖ്യാനം ചെയ്ത് നേട്ടം കൊയ്യാമെന്നാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമര്‍ശവും ഇല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ കളക്ടര്‍ ടി.വി അനുപമ നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ നടപടിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാംമീണ വ്യക്തമാക്കിയിരുന്നു. അതിനെതിരെയും ശ്രീധരന്‍പിള്ള രംഗത്തെത്തിയിരുന്നു. കളക്ടര്‍ നടപടി എടുത്താല്‍ സുരേഷ് ഗോപി അപ്പീല്‍ നല്‍കേണ്ടത് മീണയ്ക്കാണ്. ആ മീണ തന്നെ സുരേഷ്‌ഗോപിക്കെതിരെ രംഗത്ത് വന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടിയിരുന്നു
ശബരിമല യുവതീപ്രവേശനം നടന്ന സമയത്തും ശ്രീധരന്‍പിള്ള വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ശ്രീധരന്‍പിള്ള അന്ന് കാസര്‍കോട് നിന്ന് പത്തനംതിട്ടയിലേക്ക് രഥയാത്ര നടത്തിയിരുന്ന സമയമായതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. ശബരിമല ഒരു സുവര്‍ണാവസരം ആണെന്നും കന്നിമാസ പൂജസമയത്തും ചിത്തിര ആട്ടത്തിനും ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് യുവമോര്‍ച്ചാ ജില്ലാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നെന്നുമാണ് ശ്രീധരന്‍പിള്ള കോഴിക്കോട് നടന്ന യുവമോര്‍ച്ച നേതൃയോഗത്തില്‍ പ്രസംഗിച്ചത്. അതിന്റെ വീഡിയോ പ്രവര്‍ത്തകരില്‍ ആരോ പുറത്ത് വിടുകയായിരുന്നു. സര്‍ക്കാര്‍ കേസ് എടുത്തെങ്കിലും പിന്നീടത് ഒത്തുതീര്‍പ്പാക്കിയെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























