ജോസഫൈനെ ചുരുട്ടിക്കൂട്ടി ആലത്തൂരിലെ ഉണ്ണിയാർച്ച ; എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്ന് രമ്യാ ഹരിദാസ്

വനിതാ കമ്മീഷനെതിരേ പരാതിയുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും രമ്യാ ഹരിദാസ് പരാതിയിൽ പറയുന്നു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തനിക്കെതിരേ വനിതാ കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് രമ്യ ഹരിദാസ് തുറന്നടിച്ചത്.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥിയായ വനിതയ്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന് ആരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. താന്‍ നല്‍കിയ പരാതിയിലും സമാന രീതിയില്‍ ചെയ്യാമെന്നിരിക്കേ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും രമ്യ പറഞ്ഞു. രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍ നടപടിയെടുക്കുന്നതെന്നും താന്‍ സ്വാധീനമില്ലാത്ത സാധാരണക്കാരി ആയതിനാലാണ് തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതെന്നും രമ്യ കുറ്റപ്പെടുത്തി.
അതേസമയം കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിനാണ് കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വീഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.
വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തിങ്കളാഴ്ചയാണ് കെ സുധാകരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തത്. 'ആണ്‍കുട്ടി'യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വീഡിയോയില്‍ പറയുന്നു. ഒരു പെണ്ണിനെ പാർലമെന്റിലേക്കയച്ചിട്ട് കാര്യമില്ലെന്നും അവിടെ പോയി കാര്യങ്ങൾ പറഞ്ഞ് ചോദിച്ച് വാങ്ങിവരണമെങ്കിൽ ഒരാൺകുട്ടി പോകണമെന്നുമുള്ള ധ്വനിയാണ് സുധാകരന് വേണ്ടി പുറത്തിറക്കിയ പരസ്യത്തിലുണ്ടായിരുന്നത്.
അതേസമയം വീഡിയോ പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്നും ഒരു കഥാപാത്രം പറയുന്നു. 'ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.' ' ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന കുറിപ്പോടെയാണ വീഡിയോ പോസ്റ്റ് ചെയ്തത്. അതേസമയം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.
https://www.facebook.com/Malayalivartha
























