ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി

കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുംതോറും നിലയില്ലാക്കയത്തിലായ കൊല്ലത്തെ യു.ഡി.എഫ് .നേതൃത്വവും സ്ഥാനാർത്ഥിയും അപവാദ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിടുന്നതായി എൽ.ഡി.എഫ്. പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എൻ.അനിരുദ്ധനും സെക്രട്ടറി കെ.വരദരാജനും പ്രസ്താവനയിൽ പറഞ്ഞു .
പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റിനെ ഇറക്കിയിരിക്കുന്നു എന്നും പണം കൊടുത്ത് വോട്ടുവാങ്ങാൻ ശ്രമിക്കുന്നു എന്നും വാഹനങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നു എന്നുമാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് നേരിയ ബന്ധം എങ്കിലും ഉള്ള ഒരു തെളിവെങ്കിലും പൊതുജനസമക്ഷം സമർപ്പിക്കാൻ ഇടതുജനാധിപത്യ മുന്നണി യു.ഡി.എഫിനെ വെല്ലുവിളിക്കുകയാണ് , ഈ വെല്ലുവിളി സ്വീകരിച്ച് തെളിവ് നല്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതമാകും അല്ലെങ്കിൽ വ്യാജപ്രചരണം പിൻവലിച്ച് യു.ഡി.എഫ് നേതൃത്വം മാപ്പ് പറയണം .
ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ചരിത്രം കോൺഗ്രെസ്സുകാർക്കു അറിയില്ലെങ്കിലും ഇടതു മുന്നണിയിൽ ഏറെ കാലം ഉണ്ടായിരുന്ന ആർ.എസ്.പി കാർക്ക് നല്ലതുപോലെ അറിയാം . ഇടതു മുന്നണിയുടെ ശക്തികൊണ്ടാണോ പണമൊഴുക്കികൊണ്ടാണോ ഇന്നത്തെ എം.പി. എൽ.ഡി.എഫ് . സ്ഥാനാർത്ഥിയായി അന്ന് ജയിച്ചത് എന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടണം , എന്ന് മാത്രമല്ല താഴെ തട്ടിലുള്ള ആയിര കണക്കിന് പ്രവർത്തകരുടെ ആത്മാർത്ഥതയെ അപവാദ പ്രചാരണം കൊണ്ട് തകർത്തു കളയാമെന്ന ചിന്ത വിലപ്പോകുന്നില്ല .
ഇലക്ഷൻ കമ്മീഷൻ സംസ്ഥാന സർക്കാർ സംവിധാനമാണെന്നു വിശ്വസിക്കുന്ന നിരക്ഷരതയാണ് യു. ഡി.എഫിനെ ഇപ്പോൾ നയിക്കുന്നത് അല്ലെങ്കിൽ അന്യസംസ്ഥാനക്കാരായ നിരീക്ഷകരെ കൂടുതൽ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരില്ലായിരുന്നു . പെരുമാറ്റ ചട്ടത്തെ മാതൃകാപരമായി അംഗീകരിച്ചു മന്ത്രിമാരടക്കം ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കൊല്ലത്തെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട് . ഇടതു പക്ഷ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും വാഹനങ്ങൾ പരിശോധിക്കുന്നതിനെഒരു തരത്തിലും എൽ.ഡി.എഫ്. തടഞ്ഞിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തോൽപിക്കാൻ വോട്ട് കച്ചവടം നടത്തിയെന്ന് പൂർണ്ണമായി വെളിപ്പെടുത്തുകയും അതെ കച്ചവടം ഈ തിരഞ്ഞെടുപ്പിലും നടത്തി ജയിക്കാമെന്ന അതിമോഹം കൊല്ലം ജനത തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് യു.ഡി.എഫ്. പ്രസ്താവനയ്ക്ക് പിന്നിൽ . ആയതിനാൽ വ്യാജ പ്രചരണം പിൻവലിച്ച് യു.ഡി.എഫ് മാപ്പ് പറയണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























