നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തിയ അഞ്ചര മണിക്കൂര്‍ പ്രയത്നം വെറുതെയായില്ല; മംഗളുരുവിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായെത്തിച്ച കുരുന്നിന്റെ ശസ്ത്രക്രിയ പൂർത്തിയായി; അടുത്ത 48 മണിക്കൂർ നിർണായക സമയമെന്ന് ഡോക്ടർമാർ

മംഗളുരുവിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സർക്കാർ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. 24 മണിക്കൂർ കുഞ്ഞിനെ നിരീക്ഷച്ചതിന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
രാവിലെ 9 മണി മുതൽ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞ് ഇപ്പോൾ വിദഗ്‍ധ നിരീക്ഷണത്തിലാണ്. കാർഡിയോ പൾമിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാൽ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെ ചെയ്യേണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂർ നീണ്ടതും. കുഞ്ഞിന്‍റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത 48 മണിക്കൂർ നിർണായക സമയമായാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. കാർഡിയോ പൾമിനറി ബൈപ്പാസിൽ നിന്നും ഭേദപ്പെടാനുള്ള സമയം മുഴുവൻ കുഞ്ഞ് ഐസിയുവിൽ ആയിരിക്കും. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രി പുറത്തു വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രിൽ 16-നാണ് സർക്കാർ ഇടപെടലിനെത്തുടർന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്
മംഗലാപുരത്ത് നിന്നു കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതോടെ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സാ സൗകര്യം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























