കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി; രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ; രാഹുൽ ഗാന്ധിയെ വെല്ലു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്
ബിജെപി യുടെ രണ്ടാമത്തെ പ്രചാരണപരിപാടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ പ്രചാരണവേദിയിൽ എത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
വൈകിട്ട് ആറ് മണിയോടെയാണ് പരിപാടി തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. മാർത്താണ്ഡവർമയെയും വക്കം അബ്ദുൾഖാദർ മൗലവിയെയും സ്മരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്.
ഇതിനു പിന്നാലെ രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് മോദി വെല്ലു വിളിച്ചു. ''കേരളത്തിൽ വന്ന് മത്സരിക്കുന്നത് യോജിപ്പിന്‍റെ സന്ദേശമാണെന്നല്ലേ കോൺഗ്രസ് അദ്ധ്യക്ഷൻ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?'', മോദി ചോദിക്കുന്നു.
'ഇവിടെ തമ്മിൽ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാൽ ഒന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.', മോദി ആരോപിക്കുന്നു.
2014 മുതൽ ബിജെപിയോടും എന്നോടുമുള്ള വിശ്വാസം നിങ്ങൾ നൽകുന്നതിൽ നന്ദിയുണ്ട്. ഈ നാടിന്‍റെ വികസനത്തിന് നിങ്ങളുടെ പിന്തുണ എനിയ്ക്ക് വേണം. ലാളിത്യം കൊണ്ടും നന്മ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാരിന് നിങ്ങൾ നൽകി വിശ്വാസം കൊണ്ട്, ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു. ഭൂമിയിലും ആകാശത്തും ഇന്ത്യ സുരക്ഷിതമാണ്.
ഇന്ന് മൊബൈൽ തൊട്ട് മിസൈൽ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഏതെങ്കിലും ഛിദ്രശക്തികൾ നമ്മളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്നും മോദി ചോദിക്കുന്നു.
ഇന്ത്യയുടെ ചൗകീദാർ നമ്മുടെ ശാസ്ത്രജ്ഞൻമാർക്ക് ഈ ഭീഷണിയിൽ നിന്ന് മോചിതരാക്കാനുള്ള എല്ലാ അധികാരങ്ങളും നൽകി. ഇത് മുമ്പും നടത്താമായിരുന്നു. പക്ഷേ പഴയ സർക്കാരിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. കേരളത്തിലെ അന്നത്തെ സർക്കാർ പ്രസിദ്ധ ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് ചെയ്തതെന്തെന്ന് നമുക്കറിയാമല്ലോ? ദേശീയവാദികളുടെ സർക്കാരും കുടുംബാധിപത്യ സർക്കാരും തമ്മിലുള്ള വ്യത്യാസമിതാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് സർക്കാരുണ്ടാക്കാൻ മാത്രമല്ല, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തിയാക്കാൻ കൂടി വേണ്ടിയാണ്.
കന്നിവോട്ടർമാർക്കടക്കം നിരവധി ഉത്തരവാദിത്തമുണ്ട് ഈ തെരഞ്ഞെടുപ്പിൽ. മുമ്പുള്ള സർക്കാരുകൾ ജനാധിപത്യം നശിപ്പിച്ചതിനൊപ്പം കേരളത്തിലെ വിശ്വാസങ്ങളും നശിപ്പിച്ചു. കേരളത്തിന്‍റെ ആചാരങ്ങൾ നശിപ്പിക്കുന്നത്, കേരളത്തിന്‍റെ സംസ്കാരമല്ലെന്നും മോദി പറയുന്നു.
അതേസമയം വിദേശകാര്യവിദഗ്‍ധനും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തിയിരുന്നു. ആദ്യമായാണ് ടി പി ശ്രീനിവാസൻ രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിക്കുന്നത്. യോഗത്തിൽ സംസാരിച്ച ടി പി ശ്രീനിവാസൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു. 'അധികാരത്തിൽ പലരെയും കൊണ്ടു വരുമ്പോൾ, അവർ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാൽ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവർണറോ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നെ ഇങ്ങോട്ട് ക്ഷണിച്ച സംഘാടകർക്ക് നന്ദി', ടി പി ശ്രീനിവാസൻ പറഞ്ഞു. ശശി തരൂർ കഴിഞ്ഞ 10 വർഷം ആയി ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒരു മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാണ് കുമ്മനം രാജശേഖരനെ പിന്തുണയ്ക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha