തെരെഞ്ഞെടുപ്പ് ; യൂഡി എഫ് സ്ഥാനാർത്ഥി ക്കു ബിജെപി വോട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപണം ; ജില്ലാ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം
കൊല്ലത്ത് യൂ ഡി എഫ് സ്ഥാനാർത്ഥി എന്‍ കെ പ്രേമചന്ദ്രന് വേണ്ടി ബിജെപി വോട്ട് മറിക്കുകയാണെന്ന നേതാക്കളുടെ ആരോപണത്തിന് പിന്നാലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പരസ്യമായി ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രേമചന്ദ്രന് വേണ്ടി ബിജെപി ജില്ലാ നേതൃത്വം ഇടപെട്ട് വോട്ട് മറിക്കുകയാണെന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ചേര്‍ന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും ജില്ലാ പ്രസിഡന്റ് ഗോപിനാഥിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നായിരുന്നു വിവാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിമര്‍ശനമുയര്‍ന്നു. കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റിയംഗം സുഭാഷിനെ തിരിച്ചെടുത്ത് ചവറയില്‍ ചുമതല നല്‍കിയതും പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു.
കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുമായി ബിജെപിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. വോട്ട് മറിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
കൊല്ലത്ത് ബിജെപി ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്ന ആക്ഷേപമായിരുന്നു എല്‍ഡിഎഫിന്. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് പരസ്യമായി രംഗത്ത് വരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി
എന്നാല്‍ അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് വ്യക്തമാക്കി. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha