ആ കുരുന്നിന്റെ ശസ്ത്രക്രിയ നടത്താനാകില്ല ,പെരിന്തൽമണ്ണയിൽ നിന്ന് ശ്രീചിത്രയിലെത്തിച്ച കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

ഹൃദയസംബന്ധമായ അസുഖം മൂലം അടിയന്തര ചികിത്സ നടത്താൻ പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. രക്ഷിതാക്കൾ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ വേണ്ടെന്ന് വച്ചത്.
കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രകിയ ചെയ്താൽ ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളും, ദീർഘകാലം നീണ്ട് നിൽക്കുന്ന ചികിത്സ എന്നിവ കാരണമാണ് രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് സമ്മതം നൽകാഞ്ഞത്. കുഞ്ഞിനെ ഇന്ന് തന്നെ മലപ്പുറത്തെ ആശുപത്രിയിലേക്ക് മാറ്റും.
വ്യാഴാഴ്ച അഞ്ച് മണിക്കൂർ കൊണ്ടാണ് നവജാത ശിശുവുമായി ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസ് തിരുവനന്തപുരത്ത്എത്തിയത്. പൊലീസും പൊതുജനങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളും കുഞ്ഞു ജീവൻ കാക്കാൻ ഒരു മനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലൻസ് ഡ്രൈവർ ആദർശ് പറഞ്ഞു. വരുന്ന വഴി തടസങ്ങൾ ഒന്നുമുണ്ടായില്ലെന്നും ആദർശ് പറഞ്ഞു.
ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിൽനിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45 ഓടെ ആംബുലൻസ് ശ്രീചിത്ര ആശുപത്രിയിൽ ആംബുലൻസ് എത്തി.
കുഞ്ഞിനെ ഹൃദ്രോഗ വിദഗ്ധർ പരിശോധിച്ചു. ഹൃദയത്തിന്റെ ഇടത് ഭാഗത്തെ വളര്‍ച്ചക്കുറവായിരുന്നു മലപ്പുറം വേങ്ങൂര്‍ നജാദ് -ഇര്‍ഫാന ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അസുഖം. കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശസ്ത്രക്രിയയിലൂടെ രോഗം പൂർണമായി ഭേദമാക്കാനാവില്ലെന്നും ശ്രീചിത്ര ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതേ തുടർന്ന് രക്ഷിതാക്കൾ ശസ്ത്രക്രിയ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു
https://www.facebook.com/Malayalivartha
























