സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം മൊത്തത്തിൽ തൂത്തുവാരുമെന്ന് കൈരളി പീപ്പിള്‍-സിഡ സര്‍വേ; മോദിയുടെ നോട്ട് നിരോധനം ഏറ്റവും മോശം നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിള്‍-സിഡ സര്‍വേ. എല്‍ഡിഎഫ് 11 മുതല്‍ 13 വരെ സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
യുഡിഎഫിന്റെ സാധ്യത ഏഴുമുതല്‍ ഒമ്പതുവരെ സീറ്റുകളില്‍ മാത്രം. ബിജെപി ഇത്തവണയും സീറ്റൊന്നും നേടില്ലെന്നും എല്ലാ മണ്ഡലത്തിലും എന്‍ഡിഎ മൂന്നാംസ്ഥാനമേ നേടൂവെന്നും സര്‍വേ പറയുന്നു. 42.1 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിക്കുക. യുഡിഎഫ് 40.8 ശതമാനം വോട്ടും. എന്‍ഡിഎയുടെ വോട്ടുനേട്ടം 15.2 ശതമാനം മാത്രമായിരിക്കും. 1.9 ശതമാനം മറ്റുള്ളവര്‍ക്കാണ്.
ഏറ്റവും വലിയ ദേശീയ തെരഞ്ഞെടുപ്പ് പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 26.3 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അതിര്‍ത്തിപ്രശ്‌നം (15.2), അഴിമതി (12.1), വര്‍ഗീയത (12), ദാരിദ്ര്യം (10), വിലക്കയറ്റം (8.6), ഭീകരത (8.4), കാര്‍ഷികപ്രശ്‌നം (3.4) എന്നിവയാണ് മുഖ്യ തെരഞ്ഞെടുപ്പു പ്രശ്‌നങ്ങളായി കേരളത്തിലെ വോട്ടര്‍മാര്‍ കാണുന്നത്. നാലുശതമാനം പേര്‍ മറ്റുള്ള വിഷയങ്ങള്‍ പ്രധാനമായി കാണുന്നു.
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനത്തെ 67.7 ശതമാനംപേരും തൃപ്തരല്ല. തൃപ്തര്‍ 25.3 ശതമാനംപേര്‍മാത്രം. മോഡി സര്‍ക്കാരിന്റെ വിലക്കയറ്റവിരുദ്ധ നടപടികള്‍ മോശമെന്ന് 60.1 ശതമാനം പേര്‍ കരുതുന്നു. ശരാശരിയെന്ന് അഭിപ്രായമാണ് 15.3 ശതമാനം.
നല്ലതെന്ന് പറയുന്നവര്‍ 12 ശതമാനം മാത്രം. മതസൗഹാര്‍ദം കാക്കുന്നതിലും അഴിമതി തടയുന്നതിലും കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭീകരവാദം തടയുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. അച്ഛേ ദിന്‍ നടപ്പാക്കുന്നതില്‍ മോഡി പരാജയപ്പെട്ടെന്ന് 66 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനമാണ് മോഡിയുടെ ഏറ്റവും മോശം നടപടിയെന്ന് 62.3 ശതമാനം പേര്‍ വിലയിരുത്തി. റഫേലില്‍ വന്‍ അഴിമതിയുണ്ടെന്ന് 60 ശതമാനം പേര്‍ കരുതുന്നു. അഴിമതിയില്ലെന്നു കരുതുന്നവര്‍ 4.7 ശതമാനംമാത്രം. മോഡി വീണ്ടും അധികാരത്തില്‍ വരരുതെന്ന് 71.3 ശതമാനം പേരും വരണമെന്ന് 14.7 ശതമാനവും അഭിപ്രായപ്പെട്ടു.
ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് 76 ശതമാനംപേരും അഭിപ്രായപ്പെട്ടത് കേരള ജനതയുടെ ശരിയായ രാഷ്ട്രീയ മനസ്സാണ് കാട്ടുന്നത്. ശരിയാണെന്നു പറയാന്‍ തയ്യാറായത് 14.3 ശതമാനം പേര്‍മാത്രമാണ്. 9.7 ശതമാനം ഇക്കാര്യത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞില്ല.
കേരളത്തിലെ 57.6 ശതമാനം പേരും മുന്നണിയോ പാര്‍ടിയോ നോക്കി വോട്ട് ചെയ്യുന്നവരാണ്. സ്ഥാനാര്‍ഥിയെ നോക്കി 31 ശതമാനം പേര്‍ വോട്ട് ചെയ്യുന്നു.
0.9 ശതമാനംപേര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നോക്കി വോട്ട് ചെയ്യുമ്പോള്‍ മതവും സമുദായവും നോക്കി വോട്ട് ചെയ്യുന്നവരുടെ എണ്ണം 1.6 ശതമാനംമാത്രം.
https://www.facebook.com/Malayalivartha
























