പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചെ് വെക്കാന്‍ 'ശബരിമലയും വിശ്വാസ സംരക്ഷണവും' മാത്രം മുഖ്യമന്ത്രിയും സി.പി.എമ്മും ചര്‍ച്ച ചെയ്യുന്നു

പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചെ് വെക്കാന്‍ 'ശബരിമലയും വിശ്വാസ സംരക്ഷണവും' മാത്രം മുഖ്യമന്ത്രിയും സി.പി.എമ്മും ചര്‍ച്ച ചെയ്യുന്നു. പ്രളയവും കര്‍ശക ആത്മഹത്യയും ഉള്‍പ്പെടെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തതിലെ വീഴ്ച മറച്ചുവെയ്ക്കാനാണ് ഇങ്ങിനെയൊരു തന്ത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നറിയുന്നു. രാഹുലിനെതിരെയും കോണ്‍ഗ്രസിനെതിരെയും ഉള്ള വിമര്‍ശനങ്ങള്‍ കടുപ്പിക്കാതെ, കണക്കുകളും കാര്യങ്ങളും മാത്രം ഉന്നയിക്കുന്നതും അതിന്റെ ഭാഗമാണെന്നറിയുന്നു. ശബരിമല വിവാദത്തില്‍ ബി.ജെ.പിക്ക് മറുപടി നല്‍കുന്നതില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണ ചര്‍ച്ചകള്‍ പരിമിതപ്പെടുത്തുകയാണ് സി.പി.എം്.
മൂന്നുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞെങ്കിലും പ്രചാരണ വേളയില്‍ അതുണ്ടായില്ല. സംസ്ഥാനത്ത് യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടന്നില്ലെന്ന് മാത്രമല്ല, തുടര്‍ച്ചയായ വിവാദങ്ങളില്‍ പ്രതിച്ഛായ നഷ്ടപ്പെടുകയും ചെയ്തു. ശബരിമല ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാതിരിക്കാന്‍ പിണറായിയും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. അടുത്തിടെ നടത്തിയ സര്‍വ്വേകളിലെല്ലാം ശബരിമല ജനങ്ങളെ സ്വാധീനിക്കുന്ന വിഷയമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഇടത്പക്ഷവും സി.പി.എമ്മും അത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം കാട്ടാല്‍ ഭദ്രക്ഷേത്ര ഉത്സവത്തിനിടെ, മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നടന്നപ്പോഴുണ്ടായ വിവാദം വരെ ഇതിന് ഉദാഹരണമാണ്.
എല്‍.ഡി.എഫ് അധികാരമേറ്റ ശേഷം ഒരു പുതിയ പദ്ധതി പോലും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് ഉള്‍പെടെ ഏതാനും പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തതല്ലാതെ മറ്റൊന്നും സാധ്യമാക്കാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല. സാധാരണ ഗതിയില്‍ പൊതുതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാറുണ്ട്. ഇത്തവണ അത്തരം ചര്‍ച്ചകള്‍ ഉയരുന്നതേയില്ല.
പ്രളയം മനുഷ്യനിര്‍മിതമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടു പോലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പെടെയുള്ളവ 'ശബരിമല'യുടെ മറപിടിച്ച് പൂഴ്ത്തിവെക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. എന്നാല്‍ പ്രാദേശിക തലങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരായ വികാരം ശക്തമാണ്. പിണറായിയുടെ പരാജയങ്ങള്‍ താഴേത്തട്ടിലെ വോട്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്.
ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പിണറായി സമ്പൂര്‍ണ പരാജയമായി. തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കാസര്‍കോടും കണ്ണൂരിലുമായി മൂന്ന് യുവാക്കളെ പൈശാചികമായി വെട്ടിക്കൊന്നതും കോഴിക്കോട് ഗര്‍ഭിണിയെ ചവിട്ടിത്തൊഴിച്ച് ഗര്‍ഭമലസിപ്പിച്ചതും നാട്ടില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ കൂടിയതും പിണറായി ഭരണത്തിന്റെ ബാക്കിപത്രങ്ങളാണ്. ഭരണം സുതാര്യമാക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കാതെയും വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാതെയും നിയമപരമായ കര്‍ത്തവ്യങ്ങള്‍ക്ക് പോലും കാലതാമസം വരുത്തി. അഴിമതിക്കേസുകള്‍ എഴുതിത്തള്ളി, ആഴിമതി പറഞ്ഞ് ആര്‍ക്കെതിരെയൊക്കെ പ്രചാരണം നടത്തിയോ അവരെയൊക്കെ കൂടെക്കൂട്ടി. തോമസ് ചാണ്ടിയെ ക്രമക്കേട് കണ്ടിട്ടും പിടിച്ചുനിര്‍ത്താന്‍ നോക്കിയതും പിണറായിയുടെ നടപടി ഏറെ വിവാദമുണ്ടാക്കിയിരുന്നു.
സെക്രട്ടറിയേറ്റില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഓഖി ബാധിത പ്രദേശം സന്ദര്‍ശിച്ച അഞ്ചു ദിവസമെടുത്ത പിണറായിയെ കേരളത്തിന് മറക്കാനാവില്ല. കേരളത്തെ മദ്യാലയമാക്കി മാറ്റി. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ മുഴുവന്‍ തുറന്നുകൊടുത്ത് സംസ്ഥാനത്ത് 'മദ്യവര്‍ജ്ജന'മാണ് നടപ്പിലാക്കേണ്ടതെന്ന നയം പ്രഖ്യാപിച്ചു. യു.ഡി.എഫ് സര്‍ക്കാരിന് ശേഷം വികസന തുടര്‍ച്ചയുണ്ടായില്ല. വിഴിഞ്ഞം പദ്ധതി നിലച്ച മട്ടാണ്. ലൈറ്റ് മെട്രോ പദ്ധതികള്‍, ഐ.ടി വികസനം ഉള്‍പെടെയുള്ളവ കടലാസിലൊതുങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha
























