മുമ്പ് കേരളത്തിന് പുറത്തുപോയി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു, കേരളത്തിനു പുറത്തുപറഞ്ഞാൽ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം. എന്നാൽ, കേരളത്തിൽ പറഞ്ഞാലോ?; സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചരണം പ്രധാനമന്ത്രിസ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രചരണ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. ദൈവത്തിന്‍റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നതെന്നും, ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിമർശിച്ചു.
കോഴിക്കോട്ടും തിരുവനന്തപുരത്തും എൻഡിഎയുടെ പ്രചാരണറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണുന്നയിച്ചത്. അതിന് സമാനരീതിയിൽ എണ്ണിയെണ്ണി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം പ്രചാരണം പ്രധാനമന്ത്രിസ്ഥാനത്തിന് നിരക്കുന്നതല്ല . തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത് എന്ന വാദം പോലും ഇതിനെ ന്യായീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവനാമം ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് കേരളത്തിന് പുറത്തുപോയി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു. കേരളത്തിനു പുറത്തുപറഞ്ഞാൽ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം. എന്നാൽ, കേരളത്തിൽ പറഞ്ഞാലോ? കേരളീയർക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സിൽ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക? ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. മറിച്ച് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് താൻ പറഞ്ഞതിന് ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാനാകുമോ?കേരളത്തിൽ കേസുകളുണ്ടായിട്ടുണ്ട്. എന്നാൽ, അതിലൊന്നുപോലും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല. അക്രമം നടത്തിയതിന്റെ പേരിലാണ്. മതത്തിന്റെ പേരുപറഞ്ഞ് അക്രമം നടത്തുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിലും വേണമെന്നു പറഞ്ഞാൽ നടപ്പില്ല.
ശബരിമല സന്നിധാനത്തിൽ പോലും വളരെ പ്രകോപനപരമായ രീതിയിൽ കുഴപ്പമുണ്ടാക്കാൻ അക്രമികളുടെ ശ്രമം നടന്നു. പൊലീസിനെ ആക്രമിച്ചു, ഭക്തജനങ്ങളെ ആക്രമിച്ചു. പൊലീസ് അതീവ സംയമനം പുലർത്തിയതുകൊണ്ടുമാത്രം പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു സത്യത്തിൽ അവർക്ക് ആവശ്യം. പ്രശ്നങ്ങൾ ഉണ്ടാക്കി അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായി മുതലെടുപ്പ് നടത്തുക എന്നതായിരുന്നു ഉദ്ദേശമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് നടക്കാതെ പോയെങ്കിലും നടന്നു എന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാമോ എന്നതാണ് ഇപ്പോൾ നോട്ടം. അതിന്റെ ഭാഗമാണ് ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്നു എന്നതടക്കമുള്ള ഇപ്പോഴത്തെ പ്രചാരണം.
പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനിൽക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി.ജെ.പി അവകാശപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്. അതിനെയും അതിന്റെ ഭാഗമായുള്ള വൈവിധ്യപൂർണമായ വിശ്വാസ സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ അങ്ങേയറ്റം ശ്രമിച്ചിട്ടും അതൊക്കെ ഇവിടെ തുടരുന്നു എന്നതാണ് സത്യം. അതിനെയൊക്കെ തകർക്കാൻ നടത്തിയ ശ്രമങ്ങളെ അവയെ സംരക്ഷിക്കുമെന്ന വാദം കൊണ്ട് മറച്ചുവെയ്ക്കാനാവില്ല.പൂജാകർമങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ കഴിയുന്നുണ്ട്. അതിന് തടസ്സമുണ്ടായിട്ടില്ല. ബി.ജെ.പിയും ആർ.എസ്.എസും ഒക്കെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത്. അത് ഇവിടെ നടക്കുന്നില്ല. അതിനാലാവാം ബി.ജെ.പിക്ക് അസ്വസ്ഥത.
നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ വിധിതീർപ്പ് എന്നു പറയുന്നത് നിയമം തന്നെയാണ്. അത് നടപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിർക്കുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.ഈ മനോഭാവം ലാവ്‌ലിൻ കേസിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലുമുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയാണ് എന്നത് കൂടുതൽ ശ്രദ്ധേയമാണ്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനേക്കുറിച്ച് ഒരക്ഷരം പറയാൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുകയാണ്. തന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്നമാണ് ഇപ്പോൾ സുപ്രീംകോടതിയുടെ മുൻപിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























