വോട്ടിനു നോട്ടുകൊടുക്കാന്‍ സി.പി.എമ്മിന് ഇവന്റ്മാനേജ്‌മെന്റ് കമ്പനി; വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെവരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് ഉമ്മൻചാണ്ടി

കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സി.പി.എം ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിനു നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇതിനെതിരേ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊല്ലത്ത് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെവരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നു. ഏഴു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്‍പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പ് മുമ്പ് ഈവന്റ്മാനേജ്‌മെന്റ് കമ്പനിയെ ഏല്‍പ്പിച്ചത് വിവാദമായിരുന്നു. പന്തലും സ്റ്റേജും ഡെക്കറേഷനും തങ്ങളെ ഏല്‍പ്പിച്ചെന്നാണ് ഈവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പരിപ്പുവടയ്ക്ക് പകരം ഫാറ്റിഫുഡ് നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ വോട്ടിന് പണം നല്‍കുന്നു എന്നതരത്തിലുള്ള ആരോപണം സി.പി.എമ്മിനെതിരെ ആദ്യമായാണ് ഉയരുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്‍കാന്‍ സി.പി.എം നേതാക്കളാരും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി നല്‍കുന്ന ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഏജന്‍സികള്‍ പണം എത്തിച്ച് നല്‍കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആരോപിച്ചു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ പരാജയ ഭീതിയാണ്. ബി.ജെ.പി സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് വോട്ടിനു നോട്ടു നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വോട്ടര്‍മാര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്.ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.
https://www.facebook.com/Malayalivartha
























