ശബരിമല കയറിയ തിരഞ്ഞെടുപ്പ്; ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ അജന്‍ഡ ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു
ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ അജന്‍ഡ ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തെ പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ പ്രചാരണയോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശബരിമലയെ പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. കേരളത്തില്‍ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേസെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെടി. വിശ്വാസസംരക്ഷണത്തിന് കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോരാടുമെന്ന് പറഞ്ഞ മോദി, വിശ്വാസിവികാരം പരമാവധി ഇളക്കിയെടുക്കാനാണ് ശ്രമിച്ചത്.
ഇതിന് രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. മതത്തിന്റെ പേരില്‍ അക്രമം നടത്തുമ്പോള്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രീതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെങ്കിലും കേരളത്തില്‍ നടപ്പില്ലെന്നുമാണ് പിണറായി പറഞ്ഞത്. ദൈവനാമം ഉച്ചരിച്ചതിന് ഒരു കേസെങ്കിലും എടുത്തതിന്റെ ഉദാഹരണം കാട്ടാമോയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ശബരിമലയെ സുവര്‍ണാവസരമാക്കി വര്‍ഗീയത ഇളക്കിവിട്ടുള്ള മുതലെടുപ്പിന് ബി.ജെ.പി ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം അതിന് അവസരമൊരുക്കിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.ശബരിമല വോട്ടാക്കാമെന്ന കണക്കുകൂട്ടലില്‍ യു.ഡി.എഫും എന്‍.ഡി.എയും മത്സരിക്കുമ്പോള്‍, വിധി നടപ്പാക്കുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയുള്ള ബദല്‍ പ്രചാരണമാണ് ഇടതിന്റേത്. വിധി നടപ്പാക്കുന്നതിന് കര്‍ശന സുരക്ഷാനടപടി സ്വീകരിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം പാലിക്കുകയേ സംസ്ഥാനം ചെയ്തുള്ളൂവെന്ന് പല യോഗങ്ങളിലും മുഖ്യമന്ത്രിയും വിശദീകരിച്ചു.വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് പറയുന്ന പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
റിവ്യൂ ഹര്‍ജിക്ക് മുതിരാതിരുന്നതും നിയമനിര്‍മ്മാണം സാധിക്കുമായിരുന്നിട്ടും ചെയ്യാതിരുന്നതുമെല്ലാം ബി.ജെ.പിയുടെ കള്ളക്കളിയാണെന്നാണ് വാദം. ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസസംരക്ഷകര്‍ യു.ഡി.എഫാണെന്നാണ് അവരുടെ നിലപാട്.സെപ്തംബര്‍ 28നുള്ള സുപ്രീംകോടതി വിധിക്ക് ശേഷം യുവതീപ്രവേശനം നടപ്പാക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ശബരിമല കര്‍മ്മസമിതിയും ബി.ജെ.പിയും പ്രത്യക്ഷസമരത്തിനിറങ്ങിയത്. തുടര്‍ന്നുണ്ടായ നാമജപസമരവും ശബരിമലയിലടക്കം അരങ്ങേറിയ അക്രമസംഭവങ്ങളും വിഷയത്തെ ദേശീയതലത്തിലടക്കം പ്രധാന ചര്‍ച്ചാവിഷയമാക്കി. വിശ്വാസ സംരക്ഷണമെന്ന വാദമുയര്‍ത്തി നിന്ന കോണ്‍ഗ്രസ്, സംഘപരിവാര്‍ പ്രത്യക്ഷസമരത്തിനിറങ്ങിയപ്പോള്‍ കാഴ്ചക്കാരായി. കൊടി പിടിക്കാതെ സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിന്നീട് നിലപാട് മയപ്പെടുത്തി. വിധി നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങളും പ്രാധാന്യവും പറഞ്ഞുള്ള പ്രചാരണത്തിലാണ് ഇടതുപക്ഷം കേന്ദ്രീകരിച്ചത്. എന്‍.എസ്.എസ് ശക്തമായി എതിര്‍ത്തപ്പോള്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളെ ഉറപ്പിച്ചുനിറുത്താനുള്ള ഇടപെടലാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് നവോത്ഥാനമൂല്യ സംരക്ഷണവും വനിതാമതിലുമൊക്കെ വന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ അജന്‍ഡ ഊന്നിയായിരുന്നു മുഖ്യപ്രചാരണം. എന്നാല്‍ ബി.ജെ.പി ശബരിമലയെ ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കി. അവസാനമെത്തിയപ്പോള്‍ അതുതന്നെ മുഖ്യ അജന്‍ഡയുമായി.
https://www.facebook.com/Malayalivartha