കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍... തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്‌സഭയിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും
കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയ്യാറെടുപ്പില്‍ മുന്നണികള്‍. വിവാദങ്ങളുടെ കുത്തൊഴുക്ക് കണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം 23ന് ലോക്‌സഭയിലേക്ക് ആരെ അയക്കണമെന്ന് കേരളം വിധിയെഴുതും. ഫലമറിയാന്‍ ഒരുമാസത്തെ കാത്തിരിപ്പ്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന അവകാശവാദത്തിലാണ് ബി.ജെ.പി.
21ന് വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കര്‍ശന സുരക്ഷ ഒരുക്കി പൊലീസും. ദേശീയ നേതാക്കള്‍ ഉഴുതുമറിച്ച മണ്ണില്‍ അവസാനവട്ട അടിയൊഴുക്കിനുള്ള തന്ത്രങ്ങളാണ് ഒരുങ്ങുന്നത്. പര്യടനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥികള്‍ വിട്ടുപോയവ പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാണ്.
യു.ഡി.എഫിനുവേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി സീതാറാം യെച്ചൂരി, സുധാകര്‍ റെഡ്ഡി അടക്കമുള്ളവരും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമാണ് ജനത്തെ ഇളക്കിമറിക്കാനെത്തിയത്.
എതിരാളികളെ മുറിപ്പെടുത്തുന്ന, ജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രചാരണരീതിയായിരുന്നു ചില നേതാക്കളെങ്കിലും ഇക്കുറി പയറ്റിയത്. അതുകൊണ്ടുതന്നെ വിവാദങ്ങളും നടപടികളും കേസുകളും വിലക്കുകളും ഏറെയായിരുന്നു. 21ന് വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി. 20 മണ്ഡലങ്ങളില്‍ 2.61 കോടി (2,61,51,534) വോട്ടര്‍മാര്‍ക്കാണ് ഇക്കുറി സമ്മതിദാന അവകാശം.
"
https://www.facebook.com/Malayalivartha