തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്്‌ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ആറ്റിങ്ങലില്‍ പ്രസംഗത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തന്നെ രണ്ട് തവണ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന് ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്്‌ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ആറ്റിങ്ങലില്‍ പ്രസംഗത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തന്നെ രണ്ട് തവണ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷന്‍ ടിക്കാറാംമീണ. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സി.പി.എമ്മിലെ വി.ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തതിനെതിരെയും പിള്ള രംഗത്തെത്തിയിരുന്നു. താന്‍ തെറ്റ് ചെയ്‌തെന്ന് കോടതി കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു വെല്ലുവിളി. തന്നെ കുറ്റവിമുക്തനാക്കിയാല്‍ ശിവന്‍കുട്ടി രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ടിക്കാറാം മീണ പിള്ള മാപ്പ് അപേക്ഷിച്ച കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.
മാപ്പ് അപേക്ഷിച്ച ശേഷവും വീണ്ടും വിഡ്ഢിത്തം വിളമ്പുന്നത് ശ്രീധരന്‍ പിള്ളയുടെ രീതിയാണെന്നും ടിക്കാറാം മീണ വിമര്‍ശിച്ചു. ശ്രീധരന്‍പിള്ളയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മാപ്പ് പറഞ്ഞ ശേഷവും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും ടിക്കാറാം മീണ പറഞ്ഞു. ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്നും നടപടി വേണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശ്രീധരന്‍പിള്ള മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുകയും ചെയ്തു.
പ്രസംഗം വിവാദമായതോടെ, വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയ വികാരമിളക്കി വിടാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി പിള്ള രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലായിരുന്നു വിവാദ പരാമര്‍ശം. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇസ്‌ലാം ആകണമെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാന്‍പറ്റൂ.' എന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ഈ പരാമര്‍ശത്തിനെതിരെയാണ് സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിംലീഗും രംഗത്തെത്തിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ബാലാക്കോട്ടില്‍ കൊല്ലപ്പെട്ട പാക്ക് ഭീകരരെ സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന സാം പിത്രോദ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയെ പരാമര്‍ശിച്ച് ഉന്നയിച്ച ചോദ്യം ദുര്‍വ്യാഖ്യാനം ചെയ്ത് നേട്ടം കൊയ്യാമെന്നാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യാമോഹിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസംഗത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമര്‍ശവും ഇല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തൃശൂരില്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ കളക്ടര്‍ ടി.വി അനുപമ നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ നടപടിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാംമീണ വ്യക്തമാക്കിയിരുന്നു. അതിനെതിരെയും ശ്രീധരന്‍പിള്ള രംഗത്തെത്തിയിരുന്നു. കളക്ടര്‍ നടപടി എടുത്താല്‍ സുരേഷ് ഗോപി അപ്പീല്‍ നല്‍കേണ്ടത് മീണയ്ക്കാണ്. ആ മീണ തന്നെ സുരേഷ്‌ഗോപിക്കെതിരെ രംഗത്ത് വന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























