പ്രേമ വിവാഹം എത്തിച്ചത്... മാതാപിതാക്കള്‍ അന്ന് പറഞ്ഞതാ മോളേ നീ പോകരുത് പിന്നീട് കരയേണ്ടി വരും; ആദ്യത്തെ അമിത സന്തോഷം വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കുറഞ്ഞ് കുറഞ്ഞു വന്നു; അവസാനം രണ്ട് പെണ്‍മക്കളെ തനിച്ചാക്കി ഭര്‍ത്താവ് അന്തകനായി

പ്രേമ വിവാഹം എവിടെ കൊണ്ടെത്തിക്കുമെന്ന് ആ മാതാപിതാക്കള്‍ അന്നേ പറഞ്ഞതാ... പക്ഷെ അന്നൊക്കെ പ്രിയതമന്റെ സ്‌നേഹത്തിന് മുമ്പില്‍ അച്ഛനും അമ്മയും ഒക്കെ ശത്രുവായി മാറി. ലോകത്തേറ്റവും വലിയ സ്‌നേഹമുള്ളവന്റെ കൂടെ ഒന്നായി. ആ പ്രാണനാഥന്‍ തന്നെ പ്രാണനുമെടുത്തു.
ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂര്‍ വീട്ടില്‍ സ്മിതയുടെ (38) ജീവിതം കരളലിയിക്കുന്നതാണ്. നഴ്‌സിംഗ് അസിസ്റ്റന്റായിരുന്ന സ്മിത വിളപ്പില്‍ശാല ചേലക്കാട് ഇന്ദിരാഭവനില്‍ മാധവന്‍ നായരുടെയും ഇന്ദിരാമ്മയുടെയും മൂന്നുമക്കളില്‍ മൂത്തയാളാണ്. വീടിനു സമീപത്തെ ആശ്രമത്തില്‍ നിത്യ സന്ദര്‍ശകരായിരുന്നു സ്മിതയും സജീവ്കുമാറും. പരിചയം പ്രണയത്തിലേക്ക് വഴിമാറി.
വീട്ടുകാരുടെ സമ്മതം കൂടാതെ സജീവിനൊപ്പം ജീവിക്കാന്‍ നിശ്ചയിച്ച് സ്മിത ഇറങ്ങിപ്പുറപ്പെട്ടു. സ്ത്രീധനമില്ലാതെയുള്ള വിവാഹത്തിന് സജീവിന്റെ വീട്ടിലും സമ്മതമുണ്ടായില്ല. സ്ത്രീധനത്തെച്ചൊല്ലിയുള്ള മുറുമുറുപ്പ് ശാരീരിക ഉപദ്രവത്തിലേക്ക് വഴിമാറുകയായിരുന്നു. സജീവ്കുമാര്‍ എന്നും മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. ഭക്ഷണമെല്ലാം തട്ടിത്തെറിപ്പിക്കും. സ്മിതയും മക്കളും കരഞ്ഞ് കാലുപിടിച്ചാലും രക്ഷയില്ല. വിശേഷ ദിവസങ്ങളെല്ലാം മര്‍ദ്ദനത്തിലും കണ്ണീരിലുമാണ് കലാശിക്കാറുള്ളത്.
ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്മിത അടിവയറ്റില്‍ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ബന്ധുക്കളെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സ്മിത കൂട്ടാക്കിയില്ല. ഇതോടെ ബന്ധുക്കളാരും സ്മിതയെ അന്വേഷിച്ച് വരാതായി. കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കവേ സജീവ്കുമാര്‍ അവിടെയെത്തി ബഹളമുണ്ടാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ തീയിട്ടു നശിപ്പിച്ചു. തന്റെയും മക്കളുടെയും ചെലവുകള്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ ആശ്രയിക്കാതെ നടത്തിക്കാനാണ് സ്മിത ജോലിക്ക് പോയിരുന്നത്.
അടുത്തിടെ നെടുമങ്ങാട്ടെ ആശ്വാസ് മെഡിക്കല്‍ ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അവിടെയും ഭീഷണിയുണ്ടായി. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് ഒടുവില്‍ സ്മിതയുടെ ജീവനെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധരും പൊലീസും തെളിവെടുപ്പിന് എത്തിയപ്പോള്‍ പരിസരവാസികളും നാട്ടുകാരും സജീവ്കുമാറിന്റെ മാതാവിനെതിരെയും പരാതിയുമായി രംഗത്തുവന്നു. ഇവരുടെ പ്രേരണയിലാണ് സ്മിതയെ സജീവ്കുമാര്‍ മര്‍ദ്ദിച്ചിരുന്നതെന്ന് ചിലര്‍ ആരോപിച്ചു.
ബുധനാഴ്ച രാത്രി 11നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നെടുമങ്ങാട്ടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ സ്മിത ജോലി കഴിഞ്ഞ് രാത്രി എട്ടിന് വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന സജീവ്കുമാര്‍ മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് സ്മിത അയല്‍ വീട്ടില്‍ അഭയം തേടി. രാത്രി പതിനൊന്നോടെ സ്മിത വീട്ടില്‍ തിരിച്ച് വന്നപ്പോഴാണ് ക്ഷുഭിതനായ സജീവ്കുമാര്‍ കത്തിക്ക് കുത്തിയത്. കുത്തേറ്റ സ്മിത വീടിന് പുറത്തേക്ക് ഓടിയെങ്കിലും സജീവ് കുമാര്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ച് വഴിയിലിട്ട ശേഷം കഴുത്തറുക്കുകയായിരുന്നു. ഇവിടെ ബഹളം പതിവായിരുന്നതിനാല്‍ നാട്ടുകാര്‍ കാര്യമാക്കിയില്ല. സ്മിതയുടെ കഴുത്തില്‍ 14 സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റു. തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ അറ്റു. മരണം ഉറപ്പാക്കും വരെ സമീപത്ത് നിന്ന സജീവ് സാരി കൊണ്ട് മൃതദേഹം മൂടിയ ശേഷമാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവം നടക്കുമ്പോള്‍ സജീവ്കുമാറിന്റെ മകളും അമ്മയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കാര്‍പെന്‍ഡറായ സജീവ് സ്ഥിരം മദ്യപാനിയാണെന്നും വീട്ടില്‍ വഴക്കിട്ട് സ്മിതയെ ഉപദ്രവിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പാര്‍വതി (പത്താംക്ലാസ്), ഭദ്ര (ഒമ്പതാം ക്‌ളാസ്) എന്നിവര്‍ മക്കളാണ്.
പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വയനാട്ടില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സ്മിതയുടെ അച്ഛന്‍ മാധവന്‍ നായര്‍ ഇന്ന് നാട്ടിലെത്തിയശേഷം ഉച്ചയോടെ കുടുംബ വീട്ടില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha
























