പേടിക്കേണ്ട അച്ഛനല്ലേ... പ്രേമ വല്ലരിയില്‍ പൂത്ത രണ്ട് കുരുന്നുകള്‍; കൈവളരുന്നോ കാല്‍ വളരുന്നോ എന്നോ നോക്കിയിരുന്ന നാളുകള്‍; ആ കുട്ടികളുടെ ഭാവി പോലും നോക്കാതെ അച്ഛന്‍ തന്നെ അമ്മയെ കുത്തി മലര്‍ത്തി; ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെ

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്തു കൊന്ന സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂര്‍ വീട്ടില്‍ സ്മിതയെയാണ് (38) ഭര്‍ത്താവ് സജീവ്കുമാര്‍ (49) കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ അച്ഛന്‍ അമ്മയുടെ ജീവനെടുക്കുമ്പോള്‍ പാര്‍വതിയും ഭദ്രയും പേടിച്ചു വിറച്ച് തൊട്ടടുത്ത മുറിയില്‍ ഏങ്ങിക്കരയുകയായിരുന്നു.
പതിവായുള്ള ബഹളവും കരച്ചിലും കഴിഞ്ഞ് രാവിലെ ചിരി തൂകുന്ന മുഖവുമായി അമ്മയെ കാണാമെന്നായിരുന്നു അവരുടെ വിശ്വാസം. മുറിയില്‍ കൂടെയുള്ള അച്ചാമ്മ ഇരുവരെയും പുറത്ത് പോകാന്‍ അനുവദിച്ചതുമില്ല. പുറത്തിറങ്ങിയാലും അമ്മ പറയും 'പേടിക്കേണ്ട, അച്ഛനല്ലേ. പോയിക്കിടന്ന് ഉറങ്ങിക്കൊള്ളാന്‍'. ഓര്‍മ്മവച്ച നാള്‍ മുതല്‍ അമ്മയുടെ ഈ ആശ്വാസ വാക്കില്‍ വിശ്വസിച്ചാണ് പാറുവും ഭദ്രയും ഓരോ രാത്രിയും കഴിഞ്ഞിരുന്നത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന ഈ പെണ്‍ കുട്ടികളുടെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. അമ്മ മരിച്ചു. അച്ചന്‍ അമ്മയെ കൊന്ന കേസില്‍ ജയിലിലും...
സജീവ്കുമാറിന്റെ ക്രൂര മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍വീടുകളില്‍ അഭയം തേടുന്നത് കുട്ടികള്‍ അറിയാതിരിക്കാന്‍ സ്മിത ശ്രദ്ധിച്ചിരുന്നു. നാട്ടുകാരുടെ മുന്നിലും ഭര്‍ത്താവിനെക്കുറിച്ച് സ്മിത പരാതി പറഞ്ഞില്ല. പത്താം ക്ലാസുകാരിയായ പാര്‍വതിയെയും ഒമ്പതാം ക്‌ളാസുകാരിയായ ഭദ്രയെയും സുരക്ഷിത കരങ്ങളില്‍ ഏല്പിക്കുംവരെ സജീവ്കുമാറിനൊപ്പം കഴിയണമെന്നായിരുന്നു സ്മിതയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ഭര്‍ത്താവിന്റെ കത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ട സ്മിതയുടെ വിളപ്പില്‍ശാല ചേലക്കാട്ടെ വീട്ടില്‍ അമ്മ ഇന്ദിരാദേവിയുടെ അലമുറയിട്ട കരച്ചിലും തേങ്ങലും മാത്രം. സ്മിതയുടെ വേര്‍പാട് കുടുംബത്തിന് ഇതുവരെ ഉള്‍ക്കൊള്ളാനായില്ല. വിളപ്പില്‍ശാല ഇന്ദിരാഭവന്‍ ചേലക്കാട് വീട്ടില്‍ മനോഹരന്‍നായരുടെയും ഇന്ദിരാദേവിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് സ്മിത.
16 വര്‍ഷം മുമ്പ് കരകുളം സ്വദേശി സജീവ് കുമാറിനെ പ്രണയിച്ചാണ് സ്മിത വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്. മനോഹരന്‍നായര്‍ ആകെയുള്ള 10 സെന്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം വായ്പയെടുത്ത് മകള്‍ക്ക് നല്‍കിയിരുന്നു. എന്നിട്ടും സ്ത്രീധന ആവശ്യവുമായി സജീവ്കുമാര്‍ നിരന്തരം വഴക്കിടുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്യപാനിയായ സജീവിന്റെ ഉപദ്രവം പതിവായിരുന്നു.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്‌റ്റേഷനില്‍ സജീവിനെതിരെ പരാതിയുമായി സ്മിത പലതവണ ചെന്നിട്ടുണ്ട്. ഇന്ന് രാവിലെ 11ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്മിതയുടെ മൃതദേഹം വിളപ്പില്‍ശാലയിലെ വീട്ടിലെത്തിക്കും. വയനാട്ടിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയായ മനോഹരന്‍നായര്‍ മകളുടെ മരണമറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തി. സംസ്‌കാരം ഇന്ന് നടക്കും.
L
https://www.facebook.com/Malayalivartha
























